റെയിൽവെ ബജറ്റിൽ കണ്ണ് നട്ട് കേരളം, കഞ്ചിക്കോട്ട് കോച്ച് ഫാക്ടറി അടക്കം കേരളത്തിന് പ്രതീക്ഷകളേറെ
തിരുവനന്തപുരം: 2019ൽ അവതരിപ്പിച്ച രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ റെയില്‍വേ വികസന രംഗത്തടക്കം കേരളത്തിന് നിരാശയായിരുന്നു ഫലം. കഞ്ചിക്കോട്ട് റെയില്‍ കോച്ച് ഫാക്ടറി അടക്കം കേരളത്തിന്റെ സ്വപ്നങ്ങളെല്ലാം കടലാസില്‍ തന്നെ കിടന്നു. ഇക്കുറി റെയില്‍വേ ബജറ്റില്‍ കൂടുതല്‍ പരിഗണന ലഭിക്കും എന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ് തിരുവനന്തപുരം-കാസര്‍കോഡ് സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി. ഇത് കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തണം എന്ന് കേരളം റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
532 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള സെമി ഹൈസ്പീഡ് റെയില്‍വേ ലൈനിന് റെയില്‍വെ ബോര്‍ഡ് തത്വത്തില്‍ അനുമതി നല്‍കിയിട്ടുളളതാണ്. 66000 കോടിയാണ് പദ്ധതിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്. ഇത് കൂടാതെ പാലക്കാട് കഞ്ചിക്കോട്ടെ റെയില്‍ കോച്ച് ഫാക്ടറി, അങ്കമാലി-ശബരി റെയില്‍വേ പദ്ധതി എന്നിവയും കേരളത്തിന്റെ ആവശ്യങ്ങളാണ്.
കേരളത്തിന് കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണം എന്നതും സംസ്ഥാനത്തിന്റെ ഏറെക്കാലമായുളള ആവശ്യമാണ്. എറണാകുളം-അമ്പലപ്പുഴ റെയില്‍ പാത ഇരട്ടിപ്പിക്കല്‍, തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കല്‍ എന്നിവ മുടങ്ങിക്കിടക്കുകയാണ്. ഇക്കാര്യത്തില്‍ ഇക്കുറി കേന്ദ്രം ബജറ്റില്‍ പരിഗണന നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ അടിയന്തര വികസനവും കേരളത്തിന്റെ പ്രധാന പ്രതീക്ഷകളിൽ ഉളളതാണ്.
എറണാകുളം ടെര്‍മിനല്‍ സ്റ്റേഷന് എന്ന ആവശ്യത്തിന് ഇക്കുറി റെയില്‍വേ ബജറ്റില്‍ പരിഗണനയുണ്ടാകും എന്നാണ് കേരളം കരുതുന്നത്. എറണാകുളത്ത് ഹൈക്കോടതിക്ക് സമീപത്തുളള 42 ഏക്കര്‍ വരുന്ന റെയില്‍വേയുടെ ഭൂമിയില്‍ ടെര്‍മിനല്‍ സ്റ്റേഷന് പണിയണമെന്നാണ് കേരളം റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യവും ബജറ്റില്‍ പരിഗണിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. നേമം ടെര്‍മിനല്‍ പദ്ധതി, എറണാകുളം-ഷൊര്‍ണൂര്‍ മൂന്നാം പാത അടക്കം കേരളം ആവശ്യപ്പെട്ട പ്രധാനപ്പെട്ട പല കാര്യങ്ങളും കഴിഞ്ഞ ബജറ്റില്‍ പരിഗണിക്കപ്പെട്ടിരുന്നില്ല.