റെയിൽവേ പരീക്ഷാ രീതി മാറ്റി, ബീഹാറിൽ തീവണ്ടിക്ക് തീയിട്ട് ഉദ്യോഗാര്‍ത്ഥികള്‍
പറ്റ്‌ന: ബീഹാറില്‍ റെയില്‍ റിക്രൂട്ട്‌മെന്റ് പരീക്ഷാ രീതിയില്‍ മാറ്റം വരുത്തിയതിന് എതിരെ ഉദ്യോഗാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ ഗയ സ്റ്റേഷനില്‍ തീവണ്ടിക്ക് തീയിട്ടു. പാസഞ്ചര്‍ തീവണ്ടിയാണ് റെയില്‍വേ ഉദ്യോഗാര്‍ത്ഥികള്‍ കത്തിച്ചത്. സ്‌റ്റേഷനില്‍ ഉണ്ടായിരുന്ന മറ്റ് ട്രെയിനുകള്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കല്ലേറ് നടത്തുകയും ചില കംപാര്‍ട്ട്‌മെന്റുകളുടെ ജനലുകള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. പ്രതിഷേധങ്ങളെ തുടര്‍ന്ന് നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറീസ് പരീക്ഷ റെയില്‍വേ റദ്ദാക്കി.
പരീക്ഷ രണ്ട് ഘട്ടമായി നടത്താനുളള റെയില്‍വേയുടെ തീരുമാനമാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. ജനുവരി 15ന് ആദ്യത്തെ പരീക്ഷ നടന്നിരുന്നു. ഈ പരീക്ഷയില്‍ വിജയിച്ചവരാണ് രണ്ടാം ഘട്ട പരീക്ഷ നടത്താനുളള തീരുമാനത്തിന് എതിരെ പ്രതിഷേധം ഉയര്‍ത്തി രംഗത്ത് വന്നത്. ഉദ്യോഗാര്‍ത്ഥികളുടെ പരാതികള്‍ പരിഗണിക്കാന്‍ ഒരു കമ്മിറ്റിക്ക് രൂപം നല്‍കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഉദ്യോഗാര്‍ത്ഥികള്‍ നിയമം കയ്യിലെടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ച മന്ത്രി പ്രശ്‌ന പരിഹാരമുണ്ടാക്കുമെന്നും ഉറപ്പ് നല്‍കി.
ഉദ്യോഗാര്‍ത്ഥികളുടെ ആശങ്കകളെ കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി കമ്മിറ്റിക്ക് സമര്‍പ്പിക്കാന്‍ റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. ഇതിനായി പ്രത്യേക ഇ മെയില്‍ വിലാസം തയ്യാറാക്കിയിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിനായി നിയോഗിച്ച കമ്മിറ്റി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് പ്രശ്ങ്ങള്‍ പഠിക്കുമെന്നും റെയില്‍വേ വകുപ്പ് മന്ത്രി വ്യക്തമാക്കി. പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഗയയിലെ പ്രതിഷേധത്തിനിടെ തീവണ്ടി കത്തിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Recommended Video
വന്‍ പോലീസ് സന്നാഹം സ്ഥലത്ത് ഉണ്ടായിട്ടും പ്രതിഷേധക്കാരെ തടയാന്‍ സാധിച്ചിരുന്നില്ല. പ്രതിഷേധക്കാര്‍ റെയില്‍വേ ട്രാക്കുകള്‍ കയ്യേറുകയും പൊതുമുതല്‍ നശിപ്പിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുകയും ചെയ്തു. റെയില്‍വേ സ്‌റ്റേഷന്‍ സംഘര്‍ഷഭരിതമായത് ട്രെയിന്‍ സര്‍വീസുകളേയും ബാധിച്ചു.