എന്തുകൊണ്ട് റെയില്‍ ചാര്‍ജ് കൂട്ടി?
ദില്ലി: യാത്രാ നിരക്കില്‍ പതിനാല് ശതമാനം ചരക്ക് കൂലിയില്‍ ആറര ശതമാനത്തിന്റെയും വര്‍ദ്ധനവാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ തങ്ങളുടെ ഒന്നാം മാസത്തില്‍ ജനങ്ങള്‍ക്ക് നല്കിയ സമ്മാനം. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ ഒരു മാറ്റം പ്രതീക്ഷിച്ചാണ് നരേന്ദ്ര മോദിയെയും എന്‍ ഡി എയെയും മൃഗീയ ഭൂരിപക്ഷം നല്കി ജയിപ്പിച്ചുവിട്ടത്. വറചട്ടിയില്‍ നിന്നും എരിതീയിലേക്ക് എന്നതാണോ എന്‍ ഡി സര്‍ക്കാര്‍ ഇന്ത്യയ്ക്ക് വേണ്ടി കാത്തുവെച്ചിരിക്കുന്നത്.
റെയില്‍വേ നിരക്കിലെ വര്‍ദ്ധനവ് തുടക്കത്തിലെ ചെറിയൊരു പ്രയാസം മാത്രമാണ് എന്നാണ് കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് പറയുന്നത്. നിരക്ക് കൂട്ടാനുള്ള നീക്കം യു പി എ സര്‍ക്കാര്‍ തന്നെ കൈക്കൊണ്ടിരുന്നു. എന്നാല്‍ നടപ്പാക്കിയില്ല. അടുത്ത് വരുന്ന സര്‍ക്കാരിന്റെ ബാധ്യതയാക്കി നിരക്ക് വര്‍ദ്ധന യു പി എ കൈമാറുകയായിരുന്നു എന്നും രവി ശങ്കര്‍ പ്രസാദും ബി ജെ പിയും ആരോപിക്കുന്നു. റെയില്‍ മന്ത്രിയായിരുന്ന മല്ലികാര്‍ജുന ഖാര്‍ഗെയാണ് ഈ തീരുമാനമെടുത്തത്.
കനത്ത നഷ്ടമാണ് റെയില്‍വേ അഭിമുഖീകരിക്കുന്നത്. മികച്ച സേവനം നല്കണമെങ്കില് വരുമാനം കൂട്ടിയേ തീരു. പത്ത് വര്‍ഷത്തെ യു പി എ ഭരണം കൊണ്ട് റെയില്‍വേ താറുമാറായിക്കഴിഞ്ഞു. ജനപ്രിയമല്ലാത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. എന്നാല്‍ അന്തിമമായി ജനങ്ങള്‍ തന്നെയാകും ഇതിന്റെ ഗുണഭോക്താക്കള്‍. ജനപിന്തുണ മാത്രമല്ല, തങ്ങള്‍ക്ക് ഭരിക്കാനുളള സമയവും വേണമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം റെയില്‍വേ ബോര്‍ഡിന്റെ വകയാണ്. 26000 കോടി രൂപയുടെ ബാധ്യതയാണ് റെയില്‍വെയ്ക്ക് സബ്സിഡി ഇനത്തില്‍ ഉള്ളത്. നിരക്ക് വര്‍ദ്ധനവോടെ എട്ടായിരം കോടി രൂപയുടെ അധിക വരുമാനമാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്. അടുത്ത മാസം റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ റെയില്‍വേ ബജറ്റ് അവതരിപ്പിക്കും. ജനപ്രിയമല്ലാത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരത്തെ സൂചന നല്‍കിയിരുന്നു.