ഉത്തരാഘണ്ഡിലും കനത്ത നാശനഷ്ടങ്ങള്‍ വിതച്ച് മഴ: 32 മരണം, നിരവധിയാളുകള്‍ കുടുങ്ങി
നൈനിറ്റാള്‍: ഉത്തരാഘണ്ഡിലും കനത്ത നാശനഷ്ടങ്ങള്‍ വിതച്ച് മഴ. തുടർച്ചയായ മൂന്നാം ദിവസവും പെയ്യുന്ന കനത്ത മഴയില്‍ 32 പേരോളമാണ് മരിച്ചത്. വീടുകളും വ്യാപാര സ്ഥാപനങ്ങളും ഉള്‍പ്പടെ നിരവധി കെട്ടിടങ്ങളും തകര്‍ന്നു. റോഡുകളും പാലങ്ങളും തകര്‍ന്നതിനാല്‍ പ്രദേശ വാസികളും വിനോദ സഞ്ചാരികളും ഉള്‍പ്പടേയുള്ളവര്‍ വിവിധ സ്ഥലങ്ങളില്‍ ഒറ്റപ്പെട്ടു. വിദൂരവും അപകടകരവുമായ സ്ഥലങ്ങളിൽ ഒറ്റപ്പെട്ടവരെ സൈന്യത്തിന്റെ സഹായത്തോടെയാണ് രക്ഷപ്പെടുത്തുന്നത്.
Recommended Video
എന്റെ മരണത്തിന് പൂര്‍ണ്ണ ഉത്തരവാദി സര്‍ക്കാരാണ്: ഫേസ്ബുക്ക് കുറിപ്പിട്ട് ഹോട്ടലുടമ ആത്മഹത്യ ചെയ്തു
നേപ്പാളിൽ നിന്നുള്ള തൊഴിലാളികളും മണ്ണിടിച്ചിലിൽ വീട് തകര്‍ന്നതുള്‍പ്പടേയാണ് 32 പേര് മരിച്ചത്. ചമ്പാവത്ത് ജില്ലയിലാണ് മണ്ണിടിച്ചിലില്‍ വീട് തകര്‍ന്നത്. നിരവധി പേര്‍ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇവരെ പുറത്തെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികൾ വിശദീകരിച്ചതായി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വക്തമാക്കി. വീടുകൾ, പാലങ്ങൾ തുടങ്ങിയവ തകരാറിലായി, ഇതുവരെ 16 പേർ മരിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി മൂന്ന് ആർമി ഹെലികോപ്റ്ററുകൾ വിന്യസിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കനത്ത മഴയില്‍ നൈനിറ്റാൾ തടാകം കരകവിഞ്ഞൊഴുകി. ജലനിരപ്പ് ഉയർന്നതോടെ ചാൽത്തി നദിക്ക് കുറുകെയുള്ള ഒരു പാലം ഒലിച്ചുപോയി. ഇവിടെ ഒഴുക്കില്‍പ്പെട്ട കാറിലുണ്ടായിരുന്ന യാത്രക്കാരെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. ഉത്തരാഖണ്ഡിൽ തിങ്കളാഴ്ച മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു. ഇതേ തുടര്‍ന്ന സംസ്ഥാനത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് കുമയൂൺ മേഖലയിൽ ഇപ്പോഴും തുടർച്ചയായി മഴ പെയ്തുകൊണ്ടിരിക്കുകയാണ്. ഇവിടെ വീടുകൾ നിലംപൊത്തുകയും നിരവധി പേർ അവശിഷ്ടങ്ങളിൽ കുടുങ്ങുകയും ചെയ്തിട്ടുണ്ട്. റോഡുകള്‍ തകര്‍ന്നതോടെ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് നൈനിറ്റാൾ മറ്റ് പ്രദേശങ്ങളില്‍ നിന്നും പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. തുടർച്ചയായ മണ്ണിടിച്ചിൽ കാരണം പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള മൂന്ന് വഴികളും തടസ്സപ്പെട്ട് കിടക്കുകയാണ്. കനത്ത മഴയെ തുടർന്ന് അവശിഷ്ടങ്ങൾ വീണടിഞ്ഞതിനെ തുടർന്ന് മോലി ജില്ലയിൽ ബദ്രിനാഥ് ഹൈവേ തടഞ്ഞതായി ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്.
കാലാവസ്ഥ മെച്ചപ്പെടുന്നതുവരെ ചാർദാം തീർത്ഥാടകര്‍ ഹിമാലയൻ ക്ഷേത്രങ്ങളിൽ പോകരുതെന്ന് അധികൃതർ നിർദ്ദേശിച്ചു. മഴ കാരണം മുകളിലുള്ള വയലിൽ നിന്നും അവശിഷ്ടങ്ങൾ താഴേക്ക് ഒഴുകുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നതാണെന്ന് ജില്ലാ മജിസ്ട്രേറ്റ് വിജയ് കുമാർ ജോഗ്ദാണ്ഡെ പറഞ്ഞു. വിവിധ മേഖലകളില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഋഷികേശിലെ ചന്ദ്രഭാഗ പാലം, തപോവൻ, ലക്ഷ്മൺ ജൂല, മുനി-കി-രതി ഭദ്രകാളി ചെക്ക് പോസ്റ്റ് എന്നിവ കടന്നുപോകാൻ പാസഞ്ചർ വാഹനങ്ങളെ അനുവദിക്കില്ല.
കാലാവസ്ഥ തെളിഞ്ഞുവരുന്നതുവരെ കേദാർനാഥ്, ബദ്രിനാഥ് തീർത്ഥാടകർ യാത്ര തുടരരുതെന്നും അറിയിപ്പ് നല്‍കിയിട്ടുണ്ട്. ബദ്രിനാഥിലേക്കുള്ള വഴിയിലുള്ള ഭൂരിഭാഗം തീർത്ഥാടകരും ജോഷിമഠിലും ചമോലിയിലുമാണ് താമസിക്കുന്നതെന്ന് ചമോലി ജില്ലാ ദുരന്തനിവാരണ ഓഫീസർ എൻ കെ ജോഷി പറഞ്ഞു. കേദാർനാഥിലെ മൊത്തം 6,000 -ൽ 4,000 യാത്രികൾ ഞായറാഴ്ച തിരിച്ചെത്തിയപ്പോൾ ബാക്കിയുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാംനഗര്‍-റാണികേത് റൂട്ടിലെ റിസോര്‍ട്ടില്‍ കുടുങ്ങിയ നുറോളം വരുന്ന വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തിയെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എൻഡിആർഎഫ്) പത്ത് ടീമുകൾ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. മഴയില്‍ തകർന്ന രുദ്രപ്രയാഗിലെ രക്ഷാപ്രവർത്തനങ്ങള്‍ വ്യക്തമാക്കുന്ന ചില ഫോട്ടോകളും വീഡിയോകളും എന്‍ ഡി ആര്‍ എഫ് മേധാവി സത്യ പ്രധാൻ ഇന്ന് രാവിലെ ട്വീറ്റ് ചെയ്തിരുന്നു.
പിറന്നാള്‍ ദിനം അടിച്ചു പൊളിച്ച് അഹാന കൃഷ്ണ: ചിത്രങ്ങള്‍ വൈറല്‍
തിങ്കളാഴ്ച മഴശക്തമായതോടെ രാത്രിയില്‍ തന്നെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ സംഘം നിരവധി രക്ഷാ പ്രവർത്തനങ്ങൾ നടത്തി. കേദാർനാഥ് ക്ഷേത്രത്തിൽ നിന്ന് മടങ്ങുന്നതിനിടയിൽ നിർത്താതെ പെയ്യുന്ന 22 ഭക്തരും നാല് തൊഴിലാളികളും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരുന്നു. ഇവരുള്‍പ്പടേയുള്ളവരെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷിക്കാന്‍ സാധിച്ചത്.