മഹാരാഷ്ട്ര നവനിര്‍മ്മാണ സേനയുടെ ഇവിഎം വിരുദ്ധ റാലിക്ക് മമതയെ ക്ഷണിച്ച് രാജ് താക്കറെ,സോറിയെന്ന് ദീദി
കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കൂറ്റന്‍ വിജയം നേടിയതിന്റെ പശ്ചാത്തലത്തില്‍ ഇവിഎമ്മിനെതിരായ പോരാട്ടം ശക്തമാക്കാനുളള ആലോചനയിലാണ് പ്രതിപക്ഷം. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി അടക്കമുളളവര്‍ ഇവിഎം തിരഞ്ഞെടുപ്പുകളില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കണമെന്നും ബാലറ്റ് പേപ്പര്‍ തിരിച്ച് കൊണ്ട് വരണം എന്നും ശക്തമായി ആവശ്യപ്പെടുന്നുണ്ട്.
മഹാരാഷ്ട്ര നവനിര്‍മ്മാണ സേന തലവന്‍ രാജ് താക്കറെ കഴിഞ്ഞ ദിവസം മമത ബാനര്‍ജിയെ കണ്ട് ഇവിഎം വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ഓഗസ്റ്റ് 21ന് മഹാരാഷ്ട്രയില്‍ ഇവിഎം വിരുദ്ധ റാലി സംഘടിപ്പിക്കുന്നുണ്ട്. റാലിയിലേക്ക് മമത ബാനര്‍ജിയെ രാജ് താക്കറെ ക്ഷണിച്ചു. എന്നാല്‍ ക്ഷണം മമത നിരസിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

പരിപാടിയുടെ ദിവസം മുന്‍കൂട്ടി നിശ്ചയിച്ച മറ്റ് ചില തിരക്കുകള്‍ ഉളളതിനാല്‍ റാലിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ല എന്നാണ് രാജ് താക്കറയെ മമത അറിയിച്ചത്. ജനാധിപത്യം സംരക്ഷിക്കാനുളള പോരാട്ടത്തിന് മമത ബാനര്‍ജി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായി കൂടിക്കാഴ്ചയ്ക്ക് ശേഷം രാജ് താക്കറെ വ്യക്തമാക്കി.
''മമത ബാനര്‍ജിലെ ഇവിഎം വിരുദ്ധ റാലിക്ക് ക്ഷണിക്കാനാണ് താന്‍ കൊല്‍ക്കത്തയില്‍ എത്തിയത്''. ഇവിഎമ്മിന് പകരം ബാലറ്റ് സംവിധാനം തിരികെ കൊണ്ട് വരണം എന്ന് ആവശ്യപ്പെടുന്ന രാജ്യത്തെ പ്രധാന നേതാക്കളില്‍ ഒരാളാണ് മമത ബാനര്‍ജി എന്നും രാജ് താക്കറെ പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് രാജ്യത്തെ 370 മണ്ഡലങ്ങളില്‍ ഇവിഎം പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നു. ലോകത്തിലെ മിക്ക രാജ്യങ്ങളും വോട്ടിംഗ് മെഷീനുകള്‍ ഉപേക്ഷിച്ചപ്പോള്‍ ഇന്ത്യ മാത്രമെന്തിന് ഇതുപയോഗിക്കുന്നുവെന്നും രാജ് താക്കറെ ചോദിച്ചു. ഇതൊരു മോദി വിരുദ്ധ റാലിയല്ല. എന്നാൽ അങ്ങനെ ആവുകയാണെങ്കിലും പ്രശ്നമില്ലെന്നും രാജ് താക്കറെ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications