ബിജെപി-ശിവസേന സഖ്യത്തിന് തിരിച്ചടി! കോണ്‍ഗ്രസിനൊപ്പം കൈകോര്‍ക്കാന്‍ ഒരുങ്ങി രാജ് താക്കറെ
മുംബൈ: ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും മത്സരിച്ചില്ലെങ്കിലും ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ ശക്തമായ പ്രചരണമാണ് മഹാരാഷ്ട്രയില്‍ രാജ് താക്കറെ നടത്തിയത്. കോണ്‍ഗ്രസുമായി നവനിര്‍മ്മാണ്‍ സേന സഖ്യത്തിലെത്തിയില്ലേങ്കിലും കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് തിരഞ്ഞെടുപ്പില്‍ രഹസ്യ പിന്തുണ നല്‍കിയിരുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്.
ആയുധമില്ല, ഭീഷണിക്കും ഇല്ല, ഹോട്ടലില്‍ കഴിയുന്നത് സുഹൃത്തുക്കള്‍; പതിനെട്ടടവുമായി ഡികെ ശിവകുമാര്‍
കഴിഞ്ഞ ദിവസം സോണിയയുമായുള്ള രാജ് താക്കറയുടെ കൂടിക്കാഴ്ചയോടെ നിയമസഭ തിരഞ്ഞെടുപ്പിന് പുതിയ സഖ്യം മഹാരാഷ്ട്രയില്‍ രൂപം കൊള്ളുമെന്നാണ് കണക്കാക്കപ്പെടുന്നത്. കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് സോണിയയെ നിലപാട് അറിയിച്ചതായി രാജ് താക്കറെയും വ്യക്തമാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസുമായി സഖ്യം
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ശിവസേനയോടുള്ള പിണക്കം മറന്ന് രാജ് താക്കറെ എന്‍ഡിഎ സഖ്യത്തിന്‍റെ ഭാഗമാകും എന്നായിരുന്നു ആദ്യം കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാറിനും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന രാജ് താക്കറെയെയാണ് തിരഞ്ഞെടുപ്പ് വേളയില്‍ കണ്ടത്.രാജ്യത്തിന് ഭീഷണിയായി ഇന്ന് രണ്ട് പേരെയുള്ളുവെന്നും അത് നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായുമാണെന്നായിരുന്നു രാജ് താക്കറയുടെ വിമര്‍ശനം. കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന്‍റെ ഭാഗമാകാതെ തന്നെ രാജ് താക്കറെ ബിജെപിക്കെതിരെ ആഞ്ഞടിച്ചു. മാത്രമല്ല പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചതുമില്ല. ഇതോടെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി എംഎന്‍എസ് കൈകോര്‍ക്കുമെന്ന് കരുതപ്പെട്ടിരുന്നു.
അന്തിമ തിരുമാനം
കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചയില്‍ സഖ്യത്തിന് തയ്യാറാണെന്ന് നിലപാട് അറിയിച്ചതായി രാജ് താക്കറെ വ്യക്തമാക്കി. സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുന്‍പ് തന്നെ സഖ്യത്തിന് താത്പര്യം പ്രകടിപ്പിച്ച് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു അശോക് ചവാനെ താന്‍ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹമാണ് സോണിയയുമായി കൂടിക്കാഴ്ച നടത്താന്‍ തന്നോട് വ്യക്തമാക്കിയതെന്നും രാജ് താക്കറെ പറഞ്ഞു. സപ്തംബര്‍-ഒക്ടോബര്‍ മാസത്തിലാകും മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഉടന്‍ സഖ്യം സംബന്ധിച്ച് അന്തിമ തിരുമാനം കൈക്കൊള്ളുമെന്നും രാജ് താക്കറെ വ്യക്തമാക്കി.
നിയമസഭ തിരഞ്ഞെടുപ്പില്‍
ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന് കഴിഞ്ഞിരുന്നില്ല. ആകെയുള്ള 48 സീറ്റുകളില്‍ 4 എണ്ണം എന്‍സിപി നേടിയപ്പോള്‍ ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചത്. നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍സിപി കോണ്‍ഗ്രസുമായുള്ള സഖ്യം തുടരുമോയെന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. അതിനിടെയാണ് കോണ്‍ഗ്രസ് എന്‍സിപിയും എംഎന്‍എസുമായി സഖ്യത്തില്‍ ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് രാജ് താക്കറെ സോണിയയോട് ആവശ്യപ്പെട്ടത്. സോണിയയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനുകള്‍ക്കെതിരെ രാജ് താക്കറെ ശക്തമായ വിമര്‍ശനം ഉന്നയിച്ചു.
ഇവിഎമ്മിനെതിരെ
ഇവിഎമ്മുകള്‍ക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ നടത്താന്‍ തയ്യാറാകണമെന്ന് സോണിയയോട് താന്‍ ആവശ്യപ്പെട്ടെന്ന് താക്കറെ പറഞ്ഞു. രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ഇവിഎമ്മിനെതിരെ സമര പ്രതിഷേധങ്ങളില്‍ പങ്കാളികളാകണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ടെന്നും താക്കറെ പറഞ്ഞു. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ ബാലറ്റ് പേപ്പര്‍ സംവിധാനം മടക്കി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് രാജ് താക്കറെ മുഖ്യ ഇലക്ഷന്‍ കമ്മീഷ്ണര്‍ സുനില്‍ അറോറയെ സന്ദര്‍ശിച്ചിരുന്നു. ഇവിഎമ്മുകളില്‍ കൃത്രിമം നടത്താന്‍ എളുപ്പമാണെന്നും ജനങ്ങളുടെ വിശ്വാസം കാക്കാന്‍ ബാലറ്റ് പേപ്പറുകള്‍ മടക്കി കൊണ്ടുവരണമെന്നും താക്കറെ കമ്മീഷണറോട് വ്യക്തമാക്കിയിരുന്നു.
മടങ്ങി വരവ് സാധ്യമാകുമോ?
ശിവസേനയുമായി തെറ്റിപ്പിരഞ്ഞതിന് ശേഷം 2005 ലാണ് രാജ് താക്കറെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന രൂപീകരിക്കുന്നത്. 2009 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിച്ച് എംഎന്‍എസ് വലിയ നേട്ടമുണ്ടാക്കുകയും ചെയ്തു.13 സീറ്റുകളായിരുന്നു 2009 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാരഷ്ട്രയില്‍ എംഎന്‍എസ് നേടിയത്. രൂപീകരിച്ച് നാല് വര്‍ഷത്തിനുള്ളില്‍ തന്നെ സംസ്ഥാന പാര്‍ട്ടി പദവി നേടിയെടുക്കാനും എംഎന്‍എസിന് സാധിച്ചു.എന്നാല്‍ പിന്നീട് തിരഞ്ഞെടുപ്പ് വിജയങ്ങള്‍ നിലനിര്‍ത്താനോ, പാര്‍ട്ടിയെ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാനോ എംഎന്‍എസിന് സാധിച്ചില്ല. 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രമായിരുന്നു എംഎന്‍സിന് വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നതോടെ മഹാരാഷ്ട്രയില്‍ ഒരു മുന്നേറ്റം നടത്താന്‍ എംഎന്‍എസിന് സാധിക്കുമോയെന്നത് കാത്തിരുന്നു കാണാം.
മധ്യപ്രദേശിലും രാജസ്ഥാനിലും പ്രതിസന്ധി; കര്‍ണാടക ആവര്‍ത്തിക്കുമെന്ന് ബിജെപി സഖ്യകക്ഷി