നിയന്ത്രണം വിട്ട് ഡിഎംകെ അണികൾ.. അലങ്കോലപ്പെട്ട് കരുണാനിധിയുടെ പൊതുദർശനം!
ചെന്നൈ: കലൈഞ്ജര്‍ കരുണാനിധി ആരോഗ്യ നില മോശമായി കാവേരി ആശുപത്രിയില്‍ കഴിയുന്ന ഘട്ടത്തില്‍ തുടങ്ങിയതാണ് ചെന്നൈയിലേക്കുള്ള നിലയ്ക്കാത്ത ജനപ്രവാഹം. കക്ഷി രാഷ്ട്രീയ ഭേദമന്യേ സാധാരണക്കാരായ സ്ത്രീകളും വൃദ്ധന്മാരും അടങ്ങുന്ന ജനക്കൂട്ടം ആശുപത്രിക്ക് മുന്നില്‍ കരച്ചിലും പ്രാര്‍ത്ഥനകളുമായി കൂടി.
കരുണാനിധിയുടെ മരണവാര്‍ത്ത പുറത്ത് വന്നതോടെ വിലാപം അണമുറിഞ്ഞൊഴുകി. മക്കളായ സ്റ്റാലിനും കനിമൊഴിയും മുതല്‍ ഡിഎംകെ അണികളെല്ലാം കണ്ണീരില്‍ മുങ്ങി. കരുണാനിധിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച രാജാജി ഹാളിലേക്കുള്ള ജനത്തിരക്ക് പോലീസിനും നിയന്ത്രിക്കാനാവാത്ത വിധം കൈവിട്ടു. രണ്ട് പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചെന്നൈയിലേക്ക് ഒഴുക്ക്
ചൊവ്വാഴ്ച വൈകിട്ടോടെ കാവേരി ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങിയ കരുണാനിധിയുടെ ഭൗതിക ശരീരം പുലര്‍ച്ചെ അഞ്ചരയോടെയാണ് രാജാജി ഹാളിലേക്ക് പൊതുദര്‍ശനത്തിന് വേണ്ടി കൊണ്ടുവന്നത്. കലൈഞ്ജറെ അവസാനമായി ഒരുനോക്ക് കാണാന്‍ ഇന്നലെ മുതല്‍ രാജാജി ഹാളിന് മുന്നില്‍ ആയിരങ്ങള്‍ സ്ഥാനം പിടിച്ചിട്ടുണ്ടായിരുന്നു. കലൈഞ്ജറുടെ ഭൗതിക ശരീരമെത്തിച്ചതോടെ തിരക്ക് നിയന്ത്രണാതീതമായി.
തിരക്ക് നിയന്ത്രണാതീതം
വന്‍ പോലീസ് സന്നാഹം സ്ഥലത്ത് ഉണ്ടായിരുന്നുവെങ്കിലും അവരുടെ കയ്യില്‍ നില്ക്കുന്ന തരത്തിലായിരുന്നില്ല കാര്യങ്ങള്‍. രാജാജി ഹാളിലുണ്ടായിരുന്ന പോലീസുകാരില്‍ വലിയൊരു പക്ഷം ശവസംസ്ക്കാര ചടങ്ങുകള്‍ നടക്കുന്ന മറീന ബീച്ചിലെ സുരക്ഷാ ചുമതലയിലേക്ക് മാറിയതോടെ സ്ഥിതി നിയന്ത്രണാതീതമായി. ഡിഎംകെ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ഹാളിനുള്ളിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
പോലീസ് ലാത്തി വീശി
പോലീസിന്റെ ബാരിക്കേഡുകള്‍ അടക്കം തകര്‍ത്തായിരുന്നു ആളുകളുടെ തള്ളിക്കയറ്റം. ചിലര്‍ രാജാജി ഹാളിന്റെ ചുമരുകള്‍ വഴിയും അകത്തേക്ക് കടക്കാനുള്ള ശ്രമം നടത്തി. ഇതോടെ പോലീസ് ലാത്തി വീശി. ആളുകള്‍ ചിതറിയോടി. തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സമാധാനത്തോടെയിരിക്കൂ
കരുണാനിധിയുടെ പൊതുദര്‍ശനം അലങ്കോലമാക്കിയതില്‍ സര്‍ക്കാരിനെതിരെ ഡിഎംകെ രംഗത്ത് വന്നിട്ടുണ്ട്. പോലീസിന്റെ നിഷ്ക്രിയത്വത്തെ ഡിഎംകെ കുറ്റപ്പെടുത്തി. സമാധാനമായിരിക്കാന്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് സ്റ്റാലിന് ആവശ്യപ്പെട്ടു. ആരും തിക്കും തിരക്കും കൂട്ടരുതെന്ന് കാല് പിടിച്ച് താന്‍ അഭ്യര്‍ത്ഥിക്കുകയാണെന്ന് സ്ററാലിന് പറഞ്ഞു.
വിലാപയാത്ര
പ്രശ്നങ്ങളുണ്ടാക്കാന്‍ അധികാരത്തിലുള്ളവര്‍ ശ്രമിക്കുകയാണ് എന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ കരുത്ത് കാണിക്കേണ്ട സമയമാണ്എന്നും സ്റ്റാലിന് പറഞ്ഞു. തനിക്കൊന്നും വേണ്ട, എന്നാല്‍ അച്ഛന് അര്‍ഹമായ യാത്രാമൊഴി നല്കാന് സാധിച്ചാല്‍ മതിയെന്നും സ്റ്റാലിന് ജനങ്ങളോട് പറഞ്ഞു. രാജാജി ഹാളില്‍ നിന്നും വൈകിട്ട് നാല് മണിയോടെയാണ് മറീന ബീച്ചിലേക്കുള്ള വിലാപ യാത്ര ആരംഭിക്കുക.