രജനികാന്തിന്റെ പാർട്ടി പ്രഖ്യാപനം വൈകുന്നതിന് കാരണം? താരം അണ്ണാ ഡിഎംകെയിലേക്ക്?... സൂചന നൽകി മന്ത്രി
ചെന്നൈ: തമിഴക രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന രജനികാന്തിന്റെ പ്രഖ്യാപനം വലിയ ചർച്ചകൾക്ക് കൂടിയാണ് വഴിതുറന്നത്. തമിഴ്നാട്ടിൽ രാഷ്ട്രീയവും സിനിമയും രണ്ടല്ല. വെള്ളിത്തിരയിൽ നിറഞ്ഞാടി ആരാധകഹൃദയം കീഴടക്കി പിന്നീട് തമിഴ്നാടിന്റെ ഭരണചക്രം തിരിച്ചവരാണ് പലരും.
രാഷ്ട്രീയ പ്രവേശനമുണ്ടെന്ന് പറയുമ്പോഴും ഇതുവരെയും പാർട്ടി പ്രഖ്യാപനം നടത്തിയിട്ടില്ല. അതേസമയം രജനികാന്ത് അണ്ണാ ഡിഎംകെയിൽ ചേർന്നേക്കുമെന്ന സൂചന നൽകുകയാണ് തമിഴ്നാട് മന്ത്രി കെ പാണ്ഡ്യരാജൻ.
പാർട്ടിയിലേക്ക്
രജനികാന്ത് അണ്ണാ ഡിഎംകെയിൽ ഉടനെ ചേരുമെന്നാണ് തമിഴ്നാട് പുരാവസ്തു വകുപ്പ് മന്ത്രി പാണ്ഡ്യരാജൻ ശനിയാഴ്ച ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. കമൽ ഹാസനും രജനികാന്തും പാർട്ടിക്കൊരു വെല്ലുവിളിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും ഒരു സാധാരണ പ്രവർത്തകരായി പാർട്ടിയിലേക്ക് വരാൻ താൽപര്യപ്പെടുന്നുണ്ടെങ്കിൽ സ്വാഗതം ചെയ്യുന്നതായും പാണ്ഡ്യരാജൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇരുവരുടെയും പാർട്ടിക്ക് ജനകീയ അടിത്തറയില്ലെന്നും മന്ത്രി പറഞ്ഞു.
ആശയങ്ങൾ ഒന്ന്
രജനികാന്ത് അണ്ണാ ഡിഎംകെയിലേക്കെന്ന മന്ത്രിയുടെ പ്രസ്താവന വന്നതിന് പിന്നാലെ വലിയ ചർച്ചകളും തമിഴകത്ത് സജീവമായി. ഇതോടെയാണ് വിശദീകരണവുമായി മന്ത്രി തന്നെ രംഗത്തെത്തിയത്. രജനികാന്ത് ഇതുവരെ വെളിപ്പെടുത്തിയ രാഷ്ട്രീയം അണ്ണാ ഡിഎംകെയുടെ നിലപാടുമായി യോജിച്ച് പോകുന്നതാണ് . നിലപാടുകൾ ഒന്നായതിനാൽ ഒന്നിച്ച് പ്രവർത്തിക്കുന്നതിൽ തടസ്സമില്ലെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് മന്ത്രി പറഞ്ഞു.
സ്റ്റെർലൈറ്റ് സമരം
തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് സമരത്തിലടക്കമുള്ള രജനികാന്തിന്റെ നിലപാട് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രസ്താവന. എല്ലാത്തിനും സമരം ചെയ്താൽ തമിഴ്നാട് ചുടുകാടാകുമെന്ന രജനികാന്തിന്റെ പ്രസ്താവന ഏറെ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. എംജിആറിന്റെ ഭരണം തിരികെ കൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്നും രജനികാന്ത് പറഞ്ഞിരുന്നു. ഔദ്യോഗികമായി പാർട്ടി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും നിലപാടുകൾ സമാനമാണ്. എന്നാൽ ആദ്യം തന്നെ അദ്ദേഹത്തെ നേതാവായി അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.
നവംബറിൽ
രജനികാന്തിന്റെ പാർട്ടി പ്രഖ്യാപനത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് നവംബറിൽ തീരുമെന്നാണ് സൂചന. രജനികാന്തും കമൽ ഹസ്സനും ഒരുപോലെയാണ് രാഷ്ട്രീയ പ്രവേശനവം പ്രഖ്യാപിച്ചതെങ്കിലും രജനി കാന്ത് ഔദ്യോഗിക പാർട്ടി പ്രഖ്യാപനം നടത്തി ഏറെ മുന്നോട്ട് പോയി. എന്നാൽ അടിത്തറ ശക്തിപ്പെടുത്തിയതിന് ശേഷം മുന്നോട്ട് പോകാമെന്ന നിലപാടിലാണ് രജനികാന്ത്. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി മത്സരിക്കുമെന്ന് രജനികാന്ത് അറിയിച്ചിട്ടുണ്ട്. മറ്റുപാർട്ടികളുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.