സമ്മർദ്ദത്തിലാക്കരുത്, പ്രതിഷേധം അവസാനിപ്പിക്കണം; നിലപാടിൽ മാറ്റമില്ലെന്ന് ആരാധകരോട് രജനീകാന്ത്!!
ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന് ആവർത്തിച്ച് തമിഴ് നടൻ രജനീകാന്ത്. തന്നെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കരുതെന്നും പ്രതിഷേധങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് രജനീകാന്ത് രംഗത്തെത്തിയിട്ടുള്ളത്. അതേ സമയം തന്നെ വേദനിപ്പിക്കരുതെന്നും അദ്ദേഹം ആരാധകരോട് ആവശ്യപ്പെടുന്നുണ്ട്. രാഷ്ട്രീയത്തിലേക്ക് ഇനി തിരിച്ചുവരില്ലെന്നും എത്ര ശ്രമിച്ചാലും തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്നും അദ്ദേഹം ഇതോടെ വ്യക്തമാക്കിയിട്ടുണ്ട്.
രാഷ്ട്രീയത്തിലേക്കില്ലെന്ന്
തമിഴ്നാട്ടിൽ 2021ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡിസംബർ അവസാന ദിവസം പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ മൂലം രാഷ്ട്രീയ പ്രവേശനത്തിനില്ലെന്ന് ദിവസങ്ങൾക്ക് മുമ്പ് രജനീകാന്ത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ദൈവം തന്ന സന്ദേശമാണ് ആരോഗ്യപ്രശ്നങ്ങളെന്നും അതുകൊണ്ട് ഇനി രാഷ്ട്രീയത്തിലേക്ക് മടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ആരാധകരുടെ പ്രതിഷേധം
രാജനീകാന്ത് രാഷ്ട്രീയ പ്രവേശനത്തിനില്ലെന്ന് പ്രഖ്യാപിച്ചതോടെ പ്രതിഷേധവുമായി രജനി ആരാധകർ തന്നെയാണ് ചെന്നൈയിൽ നിരാഹാര സമരം ആരംഭിച്ചത്. രജനീകാന്തിന്റെ ഔദ്യോഗിക ആരോധക സംഘടന രജനി മക്കൾ മൺട്രത്തിന്റെ വിലക്ക് മറികടന്നാണ് ആരാധകർ നിരാഹാര സമരത്തിന് തുടക്കം കുറിച്ചത്. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ രജനി ആരാധകർക്കൊപ്പം കർണ്ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നായി രണ്ട് ലക്ഷത്തോളം പേരാണ് കഴിഞ്ഞ ഞായറാഴ്ച മുതൽ ചെന്നൈയിലെ വള്ളുവർ കോട്ടത്ത് ഒത്തുകൂടിയിട്ടുള്ളത്.
പ്രതിഷേധം ശക്തമാകും
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ആവശ്യപ്പെട്ട് ചെന്നൈയിൽ ഇപ്പോൾ ആരംഭിച്ചിട്ടുള്ള നിരാഹാര സമരം വെറും ട്രെയിലർ മാത്രമാണെന്നും മധുര, സേലം എന്നിവിടങ്ങളിലേക്ക് ഉൾപ്പെടെ സമരം വ്യാപിപ്പിക്കുമെന്നാണ് നടന്റെ ആരാധകർ പറയുന്നത്. സംസ്ഥാനത്ത് പ്രതിഷേധങ്ങൾ ശക്തമായിത്തന്നെ തുടരുമ്പോഴും രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ് രജനീകാന്ത്.
തമിഴ്നാട്ടിൽ പ്രതിഷേധം
ആശുപത്രി വിട്ട് രണ്ട് ദിവസത്തിന് ശേഷമാണ് താൻ രാഷ്ട്രീയ പ്രവേശനത്തിനില്ലെന്ന രജനീകാന്തിന്റെ പ്രഖ്യാപനം. ഇത് ആരാധകരെ സങ്കടത്തിലാഴ്ത്തിയിരുന്നു. ഇതിന് പിന്നാലെ തമിഴ്നാട്ടിലുടനീളം രജനി ആരാധകർ പ്രതിഷേധവുമായി രംഗത്തിറങ്ങുകയും ചെയ്തിരുന്നു. രജനി മക്കൾ മൺട്രം പ്രവർത്തകരാണ് മധുര, സേലം, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലെ പ്രതിഷേധങ്ങൾക്ക് മുൻനിരയിലുണ്ടായിരുന്നത്. രാഷ്ട്രീയത്തിൽ പ്രവേശിക്കാതെ ജനങ്ങളെ സേവിക്കുമെന്നും രജനി വ്യക്തമാക്കിയിരുന്നു. എന്റെ ഈ തീരുമാനം ആരാധകരെ സങ്കടപ്പെടുത്തുമെന്നറിയാം. എന്നാൽ അത് മറന്ന് കളയണമെന്നും രജനീകാന്ത് ആവശ്യപ്പെട്ടിരുന്നു.
മാറ്റം അപ്രതീക്ഷിതം
തമിഴ്നാട്ടിൽ ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി രജനി മക്കൾ മൺട്രം ഭാരവാഹികൾ ബൂത്ത് തലത്തിൽ പ്രചാരണവും ആരംഭിച്ചതിന് പിന്നാലെയാണ് രാഷ്ട്രീയ പ്രവേശനത്തിൽ നിന്ന് പിന്മാറുന്നത്. ആരോഗ്യപ്രശ്നം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശനത്തിൽ നിന്ന് വിട്ടുനിൽക്കുന്നതായി പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രജനീകാന്തിന്റെ പിന്തുണ തേടി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കൂടിക്കാഴ്ച നടത്തുമെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
Recommended Video
കാത്തിരിപ്പ് തുടരുന്നു
കഴിഞ്ഞ 25 വർഷമായി രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ തിരഞ്ഞെടുപ്പിന് ആസന്നമായ പിന്തുണയോ അംഗീകാരമോ ലഭിക്കുമെന്ന പ്രതീക്ഷ നൽകാത്ത നീക്കമാണ് രജനീകാനദ് നൽകുന്നത്. 1996 ലെ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എഐഎഡിഎംകെയ്ക്കതിരെ വലിയ മുന്നേറ്റം നടത്തിയതിൽ നടന്റെ പിന്തുണയുണ്ടായിരുന്നു.