ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് നടൻ രജനികാന്ത്; ആരെയും പിന്തുണയ്ക്കില്ല
ചെന്നൈ: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കി സൂപ്പർസ്റ്റാർ രജനികാന്ത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി പ്രഖ്യാപിച്ച് രജനികാന്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കും ഇതോടെ വിരാമമായി. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രമെ പാർട്ടി പ്രഖ്യാപനം ഉണ്ടാകുവെന്ന സൂചനയാണ് ഇതോടെ രജനികാന്ത് നൽകുന്നത്.
തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മാത്രമല്ല ഒരു പാർട്ടിയേയും പിന്തുണയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വാർത്താക്കുറിപ്പിൽ രജനികാന്ത് വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തന്റെ ചിത്രങ്ങളോ സംഘടനയുടെ ചിഹ്നങ്ങളോ ഉപയോഗിക്കാൻ പാടില്ലെന്ന് രജനികാന്ത് വ്യക്തമാക്കി. കേന്ദ്രത്തിൽ ശക്തമായ സർക്കാരുണ്ടാക്കാൻ കഴിയുന്ന പാർട്ടിക്ക് വോട്ട് ചെയ്യാൻ അദ്ദേഹം ആഹ്വാനം ചെയ്യുന്നുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് രജനി മക്കൾ മന്ട്രം പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ ജനകീയ വിഷയങ്ങളിലാണ് ഇപ്പോൾ ശ്രദ്ധ കൊടുക്കുന്നത്. 2021ലെ തമിഴാ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് രജനികാന്ത് വ്യക്തമാക്കിയിരുന്നു.
2017 ഡിസംബർ 31നാണ് രജനികാന്ത് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ചെന്നൈയിൽ ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു പ്രഖ്യാപനം. രജനി മക്കൾ മൻട്രം എന്ന സന്നദ്ധ സംഘടനയുടെ പേരിലാണ് നിലവിൽ രജനികാന്തിന്റെ പ്രവർത്തനം.
അതേസമയം നടൻ കമൽഹാസൻ തന്റെ മക്കൾ നീതി മയ്യം എന്ന പേരിൽ തന്റെ പാർട്ടി പ്രഖ്യാപിച്ച് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലേയും പുതുച്ചേരിയിലേയും എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് കമൽഹാസൻ വ്യക്തമാക്കിയിട്ടുണ്ട്.
പുൽവാമ ഭീകരാക്രമണത്തിൽ പാക് പങ്കിന് കൂടുതൽ തെളിവുകൾ; ആസൂത്രണം നടന്നത് പാക് സൈനിക ആശുപത്രിയിൽ