കമൽഹാസന് തിരഞ്ഞെടുപ്പ് വിജയം നേർന്ന് രജനികാന്ത്; വിജയം ഉറപ്പ്, ഭാവി നമ്മുടേതെന്ന് കമൽ
ചെന്നൈ: രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് പോരാട്ടമാണ് ഇത്തവണ തമിഴ്നാട്ടിൽ നടക്കാനിരിക്കുന്നത്. കരുണാനിധിയുടേയും ജയലളിതയുടേയും വിയോഗത്തിന് ശേഷം നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പ്. ഉലകനായകൻ കമൽഹാസന്റെ പാർട്ടി മത്സരരംഗത്തുണ്ട്, കോൺഗ്രസും ബിജെപിയും ശക്തമായ സഖ്യകക്ഷികളെ ഒപ്പം കൂട്ടി തിരഞ്ഞെടുപ്പ് പോരാട്ടത്തിനൊരുങ്ങിയിരിക്കുന്നു.
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നാണ് സൂപ്പർ സ്റ്റാർ രജനികാന്ത് വ്യക്തമാക്കിയിരിക്കുന്നത്. തന്റെ പാർട്ടിയുടെ പേരുപയോഗിച്ച് ആരും പ്രചാരണത്തിന് ഇറങ്ങരുതെന്നും കർശന നിയന്ത്രണം നൽകിയിട്ടുണ്ട്. താൻ മത്സരരംഗത്തില്ലെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കമൽഹാസന് മക്കൾ നീതി മയ്യത്തിന് വിജയാശംസ നേർന്നിരിക്കുകയാണ് രജനികാന്ത്.
കെ എസ് യു കുട്ടികൾ ക്ഷമിക്കണം; നിങ്ങളുടെ പേരു പോലും ഒരു എംഎൽഎ നന്നാക്കിയിരിക്കുന്നു, വിമർശനം
കമലിന് ആശംസ
ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ 39 സീറ്റുകളിലും പുതുച്ചേരിയിലെ ഒരു സീറ്റും ഉൾപ്പെടെ 40 സീറ്റുകളിലും കമൽഹാസന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യം മത്സരിക്കുമെന്ന് കമൽഹാസൻ പ്രഖ്യാപിച്ചിരുന്നു. ഗ്രാമസഭകൾ പോലുള്ള പരിപാടികളുമായി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രചാരണ പ്രവർത്തനങ്ങൾ സജീവമാക്കുകയാണ്. താൻ മത്സരിക്കുമോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായ ഉത്തരം നൽകാൻ കമൽഹാസൻ തയാറായിട്ടില്ല. എങ്കിലും ചെറുപ്പക്കാർക്ക് മുൻതൂക്കം നൽകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
|
ആശംസകളുമായി രജനി
ആദ്യമായി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന എന്റെ സുഹൃത്തും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസന് എല്ലാ വിധ ആശംസകളും നേരുകയാണ്. പാർട്ടി രണ്ടാം വർഷത്തിലേക്ക് കടക്കുകയാണ്. പൊതുജീവിതത്തിലും അദ്ദേഹത്തിന് വിജയം നേടാൻ സാധിക്കട്ടെയെന്ന് രജനികാന്ത് ആശംസകൾ അറിയിച്ചു. ട്വിറ്ററിലൂടെയയിരുന്നു അദ്ദേഹം ഉലകനായകൻ കമൽഹാസന് ആശംസകൾ നേർന്നത്.
|
നന്ദി പറഞ്ഞ് കമൽ
നിമിഷങ്ങൾക്കകം നല്ല വാക്കുകൾക്ക് നന്ദി പറഞ്ഞ് കമൽഹാസന്റെ പ്രതികരണവും എത്തി. നല്ല മനുഷ്യർ കൂടെയുണ്ടെങ്കിൽ ( രജനികാന്തിനേയും അദ്ദേഹത്തിന്റെ സംഘടന രജനി മക്കൾ മട്രത്തേയും ഉദ്ദേശിച്ച്) 40 സീറ്റുകളും നേടാനാകും. നാൽപ്പത് വർഷത്തെ തന്റെ സുഹൃത്തിന് നന്ദി, നല്ല മനുഷ്യർ കൂടെയുണ്ടെങ്കിൽ 40ലും വിജയിക്കും, തമിഴ്നാട്ടിൽ വിജയം ഉറപ്പാണ്, നാളെ നമ്മുടേതാണ് എന്ന് കമൽഹാസനും ട്വീറ്റ് ചെയ്തു.
നിയമസഭാ തിരഞ്ഞെടുപ്പ്
2021ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് രജനികാന്ത് വ്യക്തമാക്കിയിരുന്നു. തമിഴ്നാട് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ജലക്ഷാമമാണെന്നും ഇതിന് പരിഹാരം കാണുന്നവർക്ക് വോട്ട് നൽകണമെന്നാണ് കമൽഹാസൻ ആരാധകരോട് ആഹ്വാനം ചെയ്തത്. മല്ലയുദ്ധത്തിനായി എണ്ണയിട്ട് തുടയ്ക്കടിച്ച് നിന്നിട്ട് നാളെ വരാമെന്ന് ഗുസ്തിക്കാരൻ പറഞ്ഞാൽ മറ്റുള്ളവരുടെ മുന്നിൽ അയാൾ കോമാളിയാകുമെന്നാണ് രജനിയുടെ പിന്മാറ്റത്തോട് കമൽഹാസൻ പ്രതികരിച്ചത്.
ബിജെപിയുടെ ബി ടീം അല്ല
അതിനിടെ തിരുനെൽവേലിയിൽ നടന്ന പാർട്ടിയുടെ രണ്ടാം വാർഷിക റാലിയിൽ പാർട്ടെതിരെ ഉയർന്ന ആരോപണങ്ങൾക്ക് കമൽഹാസൻ മറുപടി നൽകി. മക്കൾ നീതി മയ്യം ബിജെപിയുടെ ബി ടീമല്ലെന്നും ഇത് പാർട്ടി തമിഴ്നാടിന്റെ എ ടീമാണെന്നും കമൽഹാസൻ വ്യക്തമാക്കി. അടുത്തിടെ ഡിഎംകെ മുഖപത്രത്തിൽ വന്ന വിമർശനങ്ങൾക്കുളള മറുപടി നൽകുകയായിരുന്നു താരം. മക്കൾ നീതി മയ്യം ബിജെപിയുടെ ബീ ടീമാണെന്നും സംസ്ഥാനത്തെ മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഡിഎംകെ ആരോപിച്ചിരുന്നു.
മഹാസഖ്യത്തിൽ വിശ്വാസമില്ല
ബിജെപിക്കെതിരെ രൂപം കൊള്ളുന്ന വിശാല സഖ്യത്തിൽ വിശ്വാസമില്ലെന്ന് കമൽഹാസൻ വ്യക്തമാക്കി. സഖ്യകക്ഷികൾ എപ്പോൾ വേണമെങ്കിലും ഏത് ചേരിയിലേക്കും പോകാൻ തയാറായിരിക്കുകയാണെന്നും എപ്പോൾ വേണമെങ്കിലും സഖ്യം പിരിഞ്ഞ് പോകാൻ സാധ്യതയുണ്ടെന്നും കമൽഹാസൻ വ്യക്തമാക്കി. പാർട്ടിക്ക് മികച്ച പ്രതിച്ഛായ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. എന്നും അത് നിലനിർത്തുമെന്നും കമൽഹാസൻ വ്യക്തമാക്കി.
പോരാട്ടം കനക്കും
അണ്ണാ ഡിഎംകെയും പിഎംകെയുമായി ബിജെപി സഖ്യം ചേർന്നപ്പോൾ ഡിഎംകെയുമായി കോൺഗ്രസും സഖ്യത്തിലായി. തിരഞ്ഞെടുപ്പിൽ നിർണായകമാകുന്ന മറ്റ് ചെറു പാർട്ടികളെ സഖ്യത്തിലേക്ക് അടുപ്പിക്കാനുള്ള ശ്രമത്തിലാണ് ഇരു പാർട്ടികളും. ആരാധന വോട്ടാക്കാൻ കഴിഞ്ഞാൽ കൽഹാസന്റെ പാർട്ടി ഇരു സഖ്യങ്ങൾക്കും കടുത്ത വെല്ലുവിളി ഉയർത്തും. പ്രചാരണറാലികളിൽ അണ്ണാ ഡിഎംകെ സർക്കാരിനേയും കോൺഗ്രസിനേയും കടന്നാക്രമിക്കുകയാണ് കമൽഹാസൻ.