രാജസ്ഥാനിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട പെഹ്ലു ഖാനെതിരായ പശുക്കടത്ത് കേസ് കോടതി റദ്ദാക്കി
ജയ്പ്പൂർ: രാജസ്ഥാനിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട പെഹ്ലു ഖാനും മക്കൾക്കും എതിരെ ചുമത്തിയ പശുക്കടത്ത് കേസ് രാജസ്ഥാൻ ഹൈക്കോടതി റദ്ദാക്കി. പശുക്കടത്ത് നടത്തിയതിന് തെളിവില്ലെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് പങ്കജ് ഭണ്ഡാരി അധ്യക്ഷനായ ബെഞ്ച് കേസ് റദ്ദാക്കിയത്. പെഹ്ലു ഖാൻ, അദ്ദേഹത്തിൻറെ ആൺമക്കൾ, ഡ്രൈവർ എന്നിവർക്കെതിരെയാണ് പശുക്കടത്ത് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
കേന്ദ്രത്തിനെതിരെ വൻ പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്; ധ്യാനത്തിനായി വിദേശത്തേയ്ക്ക് പറന്ന് രാഹുൽ
2017ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പശുക്കടത്ത് നടത്തുകയാണെന്ന് ആരോപിച്ച് രാജസ്ഥാനിലെ ആൽവാറിൽവെച്ച് ആൾക്കൂട്ടം പെഹ്ലു ഖാനെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പെഹ്ലു ഖാൻ ആക്രമണം നടന്ന് 3 ദിവസത്തിനുള്ളിലാണ് മരിക്കുന്നത്. ക്രൂരമായ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു.
ആക്രമണം നടത്തിയ ഗോസംരക്ഷകർക്കെതിരെ കേസെടുത്തിരുന്നെങ്കിലും കോടതി ഇവരെ പിന്നീട് വിട്ടയച്ചിരുന്നു. അതേസമയം അനുമതിയില്ലാതെ പശുക്കളെ കടത്തിയെന്നാരോപിച്ച് പെഹ്ലു ഖാനും മക്കൾക്കുമെതിരെ കേസെടുക്കുകയായിരുന്നു. ഇതിനെതിരെ പെഹ്ലു ഖാന്റെ മക്കൾ രംഗത്ത് എത്തിയിരുന്നു. ഇരകളായ തങ്ങൾക്കെതിരെ കേസെടുത്ത് പോലീസ് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. പെഹ്ലു ഖാനെതിരെ കേസെടുത്തത് രാജസ്ഥാനിലെ അശോക് ഗെലോട്ട് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.