13 ല്‍ 10 സ്വതന്ത്രരും കോണ്‍ഗ്രസിനൊപ്പം: രാജസ്ഥാനില്‍ പൈലറ്റ് പോയാലും സര്‍ക്കാര്‍ നില ഭദ്രം
ജയ്പൂര്‍: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്‍റെ നേതൃത്വത്തില്‍ അശോക് ഗെലോട്ട് സര്‍ക്കാറിനെതിരെ നടന്ന വിമത നീക്കം നിയമപോരാട്ടത്തിലേക്ക് നീണ്ടിരിക്കുകയാണ്. മന്ത്രിസഭയില്‍ തന്നെയും 18 എംഎല്‍എമാരേയും അയോഗ്യരാക്കാനുള്ള നീക്കത്തിനെതിരേയാണ് പൈലറ്റും സംഘവും കോടതിയെ സമീപിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ അഭിഷേക് മനു സിംഗ്‌വി ഗെലോട്ടിനുവേണ്ടി ഹാജരാവുമ്പോള്‍ പൈലറ്റിനുവേണ്ടിയാവട്ടെ, മുന്‍ സോളിസിറ്റര്‍ ജനറല്‍ ഹരീഷ് സാല്‍വെയാണ് ഹാജരാവുന്നത്. അതേസമയം തന്നെ വിമത നീക്കത്തിനെതിരെ കൂടുതല്‍ എംഎല്‍എമാരെ തങ്ങളുടെ പക്ഷത്ത് നിര്‍ത്താന്‍ സാധിക്കുന്നുവെന്നത് കോണ്‍ഗ്രസിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുമുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..
വിമതര്‍ക്ക് നോട്ടീസ്
ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നും സച്ചിന്‍ പൈലറ്റിനെ പുറത്താക്കിയതിന് പിന്നാലെ അദ്ദേഹം ഉള്‍പ്പടെ 19 എംഎല്‍എമാര്‍ക്കെതിരെ കോണ്‍ഗ്രസ് അയോഗ്യതാ നടപടികള്‍ സ്വീകരിച്ചിരുന്നു. അയോഗ്യരാക്കാതിരിക്കാനുള്ള കാരണം വെള്ളിയാഴ്ചയ്ക്ക് മുമ്പ് വ്യക്തമാക്കാണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സ്പീക്കര്‍ വിമതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
200 അംഗ നിയമസഭയില്‍
200 അംഗ നിയമസഭയില്‍ 107 പേരാണ് വിമത നീക്കത്തിന് മുമ്പ് കോണ്‍ഗ്രസിന് ഉണ്ടായിരുന്നു. സച്ചിന്‍ പൈലറ്റിന്‍റെ നേതൃത്വത്തില്‍ 19 എംഎല്‍എമാര്‍ വിമതസ്വരം ഉയര്‍ത്തിയതോടെ കോണ്‍ഗ്രസിന് തനിച്ച് 88 എംഎല്‍എമാരുടെ പിന്തുണയാണ്. ആര്‍എല്‍ഡിയുടെ ഒരു അംഗവും 2 സിപിഎം അംഗങ്ങളും കോണ്‍ഗ്രസ് സര്‍ക്കാറിനെ പിന്തുണയ്ക്കുന്നു.
പിന്തുണ
ഇതോടെ 91 അംഗങ്ങളുടെ പിന്തുണ ഗെലോട്ടിന് ഉറപ്പിക്കാം. എന്നാല്‍ കേവല ഭൂരിപക്ഷമായ 101 ലെത്താന്‍ 10 അംഗങ്ങളുടെ പിന്തുണ കൂടി സര്‍ക്കാറിന് ആവശ്യമാണ്. രണ്ട് അംഗങ്ങളുള്ള ഭാരതീയ ട്രൈബല്‍ പാര്‍ട്ടി നേരത്തെ സര്‍ക്കാറിനെ പിന്തുണച്ചിരുന്നെങ്കിലും പൈലറ്റിന്‍റെ വിമത നീക്കത്തിന് പിന്നാലെ ഇവര്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുകയായിരുന്നു.
13 സ്വതന്ത്രര്‍
ഇനി ശേഷിക്കുന്നതും നിര്‍ണ്ണായകവുമായ അംഗബലം 13 സ്വതന്ത്രരാണ്. ഇതില്‍ ഒരാള്‍ ബിജെപിയേയും ശേഷിക്കുന്ന 12 പേര്‍ സര്‍ക്കാറിനെയും പിന്തുണയ്ക്കുന്നു എന്നതായിരുന്നു നേരത്തേയുള്ള സാഹചര്യം. വിമത നീക്കം ആരംഭിച്ചതിന് പിന്നാലെ ഭൂരിപക്ഷം സ്വതന്ത്രരും തങ്ങളുടെ ചേരിക്കൊപ്പമാണെന്നായിരുന്നു പൈലറ്റിന്‍റെ അവകാശവാദം.
12 ല്‍ 10
എന്നാല്‍ 12 ല്‍ 10 അംഗങ്ങളേയും അശോക് ഗെലോട്ടിന് തന്‍റെ ക്യാംപില്‍ എത്തിക്കാന്‍ സാധിച്ചു. പൈലറ്റും-ഗെലോട്ടും തമ്മിലുള്ള അധികാര പോരാട്ടത്തിന്‍റെ ഭാഗമായി ടിക്കറ്റ് നിഷേധിക്കപ്പെട്ടത്തിനെ തുടര്‍ന്ന് സ്വതന്ത്രരായി മത്സരിച്ച് വിജയിച്ചവരായിരുന്നു ഇവര്‍. സര്‍ക്കാര്‍ രൂപീകരണത്തിന് പിന്നാലെ ഇവര്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
കോണ്‍ഗ്രസുകാരനാണ്
ഞാന്‍ എന്നും കോണ്‍ഗ്രസുകാരനാണ്. അശോക് ഗെലോട്ടിന്റെ പിന്തുണക്കാരനായതുകൊണ്ട് മാത്രമാണ് 2018 ൽ എനിക്ക് ടിക്കറ്റ് നിഷേധിച്ചതെന്നാണ് സ്വതന്ത്ര എംഎല്‍എയായ ബാബുലാൽ നഗർ വ്യക്തമാക്കിയത്. മൂന്ന് തവണ കോൺഗ്രസ് എംഎൽഎയും മുന്‍ സംസ്ഥാന മന്ത്രിയുമാണ് ബാബുലാല്‍.
Recommended Video
ഒരിക്കലും ചിന്തിക്കാനാവില്ല
കോൺഗ്രസ് വിടുന്നതിനെക്കുറിച്ച് എനിക്ക് ഒരിക്കലും ചിന്തിക്കാനാവില്ല. രാജസ്ഥാനിലെ സർക്കാറിന്‍റെ നിലനില്‍പ്പ് സുരക്ഷിതമാണ്. അതിനെ അസ്ഥിരപ്പെടുത്താൻ ഞങ്ങൾ ബിജെപിയെ അനുവദിക്കില്ല. ബിജെപിയുടെയും കോൺഗ്രസിന്റെയും സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തി 14,500 വോട്ടുകൾക്ക് വിജയിച്ച ബാബുലാല്‍ നഗർ വ്യക്തമാക്കി.
സര്‍ക്കാറിനൊപ്പമാണ്
ഗെഹ്‌ലോട്ട് സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചതായി അൽവാർ ജില്ലയിലെ താനഗാസി എംഎൽഎ കാന്തി പ്രസാദും വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ടിക്കറ്റ് നിഷേധിച്ചക്കപ്പെട്ടതിനെ തുടര്‍ന്നാണ് സ്വതന്ത്രനായി മത്സരിക്കേണ്ടി വന്നത്. ഞങ്ങൾ 10 സ്വതന്ത്രും സര്‍ക്കാറിനൊപ്പമാണ്. ഞങ്ങൾ എല്ലാവരും ജയ്പൂരിലെ ഹോട്ടൽ ഫെയർമോണ്ടില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ കേന്ദ്രമന്ത്രി
മറ്റൊരു പ്രമുഖ സ്വതന്ത്ര അംഗം സിക്കാർ ജില്ലയിലെ ഖണ്ടേലയിൽ നിന്നുള്ള എംഎൽഎയും യുപിഎ -2 ൽ കേന്ദ്രമന്ത്രിയായിരുന്ന മഹേദിയോ സിംഗ് ആണ്. 2018 ൽ ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഖണ്ടേലയിൽ സ്വതന്ത്രനായി മത്സരിച്ച് വിജയിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസിന്റെ അന്നത്തെ സിക്കാർ ജില്ലാ പ്രസിഡന്റായിരുന്ന സുഭാഷ് മീലിനെയായിരുന്നു അദ്ദേഹം പരാജയപ്പെടുത്തിയത്.
ബിജെപിയിലേക്കോ
അതേസമയം, ബിജെപിയിലേക്ക് പോവില്ലെന്ന് പൈലറ്റ് ആവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഹരീഷ് സാല്‍വെയെ അഭിഭാഷകനായി തെരഞ്ഞെടുത്തത് ബി.ജെ.പിയിലേക്ക് എന്ന സംശയങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. പൈലറ്റ് ആദ്യം മനു അഭിഷേക് സിംഗ്വിയെയാണ് സമീപിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഗെലോട്ടിനും കോണ്‍ഗ്രസിനും വേണ്ടി
എന്നാല്‍ പൈലറ്റിനെ ഒഴിവാക്കി എന്നാല്‍ ഗെലോട്ടിനും കോണ്‍ഗ്രസിനും വേണ്ടി കോടതിയില്‍ ഹാജരാവാന്‍ സിംഗ്വി തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് പൈലറ്റ് സാല്‍വെയെ ചുമതലപ്പെടുത്തിയത്. 1999 മുതല്‍ 2002 വരെ എന്‍ഡിഎ സര്‍ക്കാരിന്റെ ഉന്നത നിയമ ഉദ്യോഗസ്ഥായിരുന്നു ഹരഷ് സാല്‍വെ.
പാര്‍ട്ടി നിര്‍ദ്ദേശം
യാതൊരു വിധ അനുരഞ്ജന നീക്കങ്ങള്‍ക്കും തയ്യാറാവത്തിനെ തുടര്‍ന്ന് അയോഗ്യ നടപടിയെന്നതില്‍ കോണ്‍ഗ്രസ് ഉറച്ച് നില്‍ക്കുകയായിരുന്നു. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമാണ് സ്പീക്കര്‍ ഇവരെ അയോഗ്യരാക്കി നോട്ടീസ് നല്‍കിയത്. നോട്ടീസിന് നിയമപരമായി അടിസ്ഥാനമില്ലെന്നും ഗെലോട്ടിന്റെ താല്‍പര്യപ്രകാരം മാത്രം തയ്യാറാക്കിയ നോട്ടീസാണ് ഇതെന്നുമാണ് സച്ചിന്‍ പൈലറ്റ് ക്യാമ്പ് ആരോപിക്കുന്നത്.