കോണ്‍ഗ്രസിന് വന്‍ നേട്ടം; രാജസ്ഥാനിലെ 6 ബിഎസ്പി എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു
ദില്ലി: 2018 ന്‍റെ അവസാന മാസങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് ബിജെപിയെ പരാജയപ്പെടുത്തിക്കൊണ്ട് രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ 200 ല്‍ 99 സീറ്റ് നേടിയ കോണ്‍ഗ്രസ് ബിഎസ്പി അടക്കമുള്ള കക്ഷികളുടെ പിന്തുണയോടെയായിരുന്നു അധികാരത്തിലെത്തിയത്. പിന്നീട് ഒരു സീറ്റില്‍ നടന്ന ഉപതിരഞ്ഞെടുപ്പ് വിജയത്തിലൂടെ നിയമസഭയിലെ അംഗബലം കോണ്‍ഗ്രസ് 100 തികച്ചു.
ഇപ്പോഴിതാ രാജസ്ഥാനിലെ 6 ബിഎസ്പി അംഗങ്ങളേയും തങ്ങളോടൊപ്പം ചേര്‍ത്ത് നിയമസഭയിലെ അംഗബലം വീണ്ടും വര്‍ധിപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. വിശദാംശങ്ങള്‍ ഇങ്ങനെ..
സോണിയ ഗാന്ധിയുടെ വസതിയില്‍
ബിഎസ്പി എംഎൽഎമാരായ രാജേന്ദ്ര ഗുഡ്, ജോഗേന്ദ്ര സിംഗ് അവാന, വാജിബ് അലി, ലഖാൻ സിംഗ് മീന, സന്ദീപ് യാദവ്, ദീപ് ചന്ദ് ഖേറിയ എന്നിവരാണ് കോൺഗ്രസിൽ ചേര്‍ന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിലെത്തിയായിരുന്നു എംഎല്‍എമാര്‍ ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേര്‍ന്നത്.
ഉപാധികളില്ലാതെ
രാജസ്ഥാന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെയും സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ എംഎല്‍എമാര്‍ക്കൊപ്പമുണ്ടായിരുന്നു. യാതൊരുവിധ ഉപാധികളുമില്ലാതെ ആറ് എംഎല്‍എമാരും കോണ്‍ഗ്രസ് പാര്‍ട്ടിയെ പിന്തുണയ്ക്കുമെന്ന് അവിനാശ് പാണ്ഡെ പറഞ്ഞു.
തീരുമാനം നേരത്തെ
എംഎല്‍എമാര്‍ ബിഎസ്പി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്ന കാര്യത്തില്‍ നേരത്തെ തീരുമാനം ആയിരുന്നെങ്കിലും ഔദ്യോഗിക നടപടി ഉണ്ടായത് ഇന്നലെയാണ്. ഇതോടെ 200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസിന്‍റെ അംഗബലം 106 ആയി വര്‍ധിച്ചു.
കുറൂമാറ്റ നിരോധന നിയമം സാധ്യമല്ല
നിയമസഭയില്‍ ആകെയുള്ള ആറു പേരും ഒരുമിച്ച് പാര്‍ട്ടി വിട്ടതോടെ കുറൂമാറ്റ നിരോധന നിയമ പ്രകാരം എംഎല്‍എമാരെ കുരുക്കാന്‍ ബിഎസ്പി നേതൃത്വത്തിനാവില്ല. മുഖ്യമന്ത്രി അശോക് ഗലോട്ടുമായി ചര്‍ച്ച നടത്തിയ എംഎല്‍എമാര്‍ സ്പീക്കര്‍ സിപി ജോഷിയെ കണ്ട് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചതായി നേരത്തെ കത്ത് നല്‍കിയിരുന്നു.
കോണ്‍ഗ്രസില്‍ ചേരുന്നത്
വര്‍ഗീയ ശക്തികള്‍ക്കെതിരെ പോരാടാനും സംസ്ഥാന സര്‍ക്കാറിന്‍റെ സ്ഥിരത ഉറപ്പാക്കാനും വേണ്ടിയാണ് കോണ്‍ഗ്രസില്‍ ചേരുന്നതെന്ന് രാജേന്ദ്ര ഗുഡ് അഭിപ്രായപ്പെട്ടിരുന്നു. സര്‍ക്കാര്‍ എന്ന നിലയില്‍ കോണ്‍ഗ്രസിന്‍റേയും മുഖ്യമന്ത്രി എന്ന നിലയില്‍ അശോക് ഗലോട്ടിന്‍റെയും പ്രവര്‍ത്തനങ്ങല്‍ സംതൃപ്തിയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പണം ആവശ്യപ്പെട്ടിരുന്നു
തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാന്‍ പാര്‍ട്ടി പണം ആവശ്യപ്പെട്ടിരുന്നതായി രാജേന്ദ്ര ഗുഡ് വെളിപ്പെടുത്തിയിരുന്നു. തങ്ങളുടെ പാര്‍ട്ടിയില്‍ നല്‍കുന്ന പണത്തിന് അനുസരിച്ചാണ് സീറ്റ് നല്‍കുന്നത്. മൂന്നാമതൊരാള്‍ കൂടുതല്‍ പണം വാഗ്ധാനം ചെയ്താല്‍ അയാള്‍ക്ക് സീറ്റ് നല്‍കും. പാവപ്പെട്ട ഒരാള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്നും ഇതാണ് തങ്ങളുടെ പാര്‍ട്ടിയില്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
രൂക്ഷ വിമര്‍ശനം
എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക് കൂടുമാറാന്‍ തീരുമാനിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഎസ്പി നേതാവ് മായാവതി രംഗത്ത് എത്തിയിരുന്നു. ബിഎസ്പി എംഎൽഎമാർക്കിടയിൽ വിള്ളലുണ്ടാക്കി അവരെ റാഞ്ചിയെടുത്തതോടെ വിശ്വസവഞ്ചകരാണ് കോൺഗ്രസ് എന്ന് അവർ ഒരിക്കൽ കൂടി തെളിയിച്ചുവെന്നായിരുന്നു മായാവതിയുടെ പ്രതികരിച്ചത്.
തുടര്‍ച്ച
അംബേദ്കറിനും അദ്ദേഹത്തിന്റെ പ്രത്യയ ശാസ്ത്രത്തിനുമെതിരെ നിലകൊണ്ടവരാണ് കോൺഗ്രസ്. അതുകൊണ്ടാണ് അദ്ദേഹത്തിന് രാജി വയ്ക്കേണ്ടി വന്നത്. ഭാരതരത്ന നൽകി അദ്ദേഹത്തെ ആദരിക്കാൻ തയ്യാറിട്ടില്ലയെന്നത് ദുഖകരവും അപമാനകരവുമാണ്. അതിന്‍റെ തുടര്‍ച്ചയാണ് കോണ്‍ഗ്രസ് ഇപ്പോഴും ചെയ്യുന്നത് മയാവാതി വിമര്‍ശിച്ചു.
മറുപടി
ആറ് ബിഎസ്പി എംഎൽഎമാരെ കോൺഗ്രസ് വിലകൊടുത്ത് വാങ്ങിയതല്ല, സ്വന്തം ഇഷ്ടപ്രകാരമാണ് എംഎൽഎമാർ കോൺഗ്രസിൽ എത്തിയതെന്നായിരുന്നു മായാവതിയുടെ വിമര്‍ശനങ്ങള്‍ക്കുള്ള മുഖ്യമന്ത്രി അശോക് ഗലോട്ടിന്‍റെ മറുപടി. തീരുമാനം മുഴുവന്‍ ബിഎസ്പി എംഎൽഎമാരുടേതായിരുന്നുവെന്ന് മായാവതി മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആശ്വാസം
നേതൃത്വത്തിലെ ഭിന്നതയും അധികാരത്തർക്കവും പ്രതിസന്ധിയിലാക്കിയ രാജസ്ഥാനിലെ കോൺഗ്രസിന് ആശ്വസം പകരുന്നതാണ് ബിഎസ്പി എംഎൽഎമാരുടെ കടന്നുവരവ്. 12 സ്വതന്ത്രരുടേയും പിന്തുണ കോണ്‍ഗ്രസ് സര്‍ക്കാറിനുണ്ട്. 72 അംഗങ്ങളാണ് പ്രതിപക്ഷമായ ബിജെപിക്ക് രാജസ്ഥാന്‍ നിയമസഭയിലുള്ളത്.
വിമര്‍ശനത്തിന് പിന്നാലെ
രാജസ്ഥാനിലെ കോട്ടയിലെ ശിശുമരണത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനിതിരെ രൂക്ഷവിമര്‍ശനമാണ് ബിഎസ്പി നേതാവ് മായാവതി ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. കുട്ടികളുടെ മരണത്തില്‍ നിര്‍വികാരവും നിരത്തരാവദപവരുമായ സമീപനമാണ് കോണ്‍ഗ്രസിന്‍റേതെന്ന് വിമര്‍ശിച്ച് മായാവതി വിഷയത്തില്‍ പ്രതികരിക്കാത്തതിന് പ്രിയങ്ക ഗാന്ധിയേയും കുറപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിഎസ്പി എംഎല്‍എമാര്‍ സോണിയാ ഗാന്ധിയെ കണ്ട് ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നത് എന്നത് ശ്രദ്ധേയമാണ്.
കുട്ടനാട്ടില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് ജോസ് കെ മാണി; വിട്ടുകൊടുക്കാതെ പിജെ ജോസഫ്
മുള്‍മുനയില്‍ പശ്ചിമേഷ്യ; ബാഗ്ദാദില്‍ ഇറാന്‍ സേനയ്ക്ക് നേരെ വീണ്ടും യുഎസ് വ്യോമാക്രമണം