രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് കളി തുടങ്ങി; ആവശ്യങ്ങൾ ഇങ്ങനെ; ഗെഹ്ലോട്ട് പ്രതിസന്ധിയിൽ
ജയ്പൂർ; വിമതർ ഉയർത്തിയ പ്രതിസന്ധി പരിഹരിച്ചതിന്റെ ആശ്വാത്തിലാണ് രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട് സർക്കാർ. മധ്യപ്രദേശിന്റെ വഴിയേ തന്നെ രാജസ്ഥാനിലും കാര്യങ്ങൾ കൈവിട്ട് പോകുമെന്ന ഭീതിയ്ക്കായിരുന്നു സച്ചിൻ പൈലറ്റിന്റേയും വിമതരുടേയും മടക്കത്തോടെ അവസാനമായത്. വിശ്വാസ വോട്ടെടുപ്പിൽ പുഷ്പം പോലെ ഗെഹ്ലോട്ട് സർക്കാർ വിജയിക്കുകയും ചെയ്തു.
രാഷ്ട്രീയ പ്രതിസന്ധിയ്ക്കൊടുവിൽ വിജയം നേടിയത് മുഖ്യമന്ത്രി തന്നെയാണെന്നാണ് ഗെഹ്ലോട്ട് പക്ഷം അവകാശപ്പെടുന്നത്. എന്നാൽ മടങ്ങി വരവിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും പിടിമുറുക്കാനുള്ള നീക്കത്തിലാണ് സച്ചിൻ പൈലറ്റ്. വിശദാംശങ്ങളിലേക്ക്
പൈലറ്റിന്റെ ആവശ്യം
അശോക് ഗെഹ്ലോട്ട് സർക്കാരിനെതിരെ കലാപക്കൊടി ഉയർത്തി കോൺഗ്രസ് വിട്ട സച്ചിൻ പൈലറ്റിന്റെ പ്രധാന ആവശ്യം ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം എന്നായിരുന്നു. ഗെഹ്ലോട്ടിനെ മാറ്റാതെ മറ്റൊരു സമവായത്തിനും തയ്യാറല്ലെന്ന് സച്ചിൻ ആവർത്തിച്ചു. എന്നാൽ ഹൈക്കമാന്റ് പൈലറ്റിന്റെ ഈ ആവശ്യം തുടക്കം മുതൽ തന്നെ തള്ളിയിരുന്നു.
ഉറപ്പ് ലഭിച്ചെന്ന്
സച്ചിനെ മടക്കിയെത്തിക്കാനുള്ള ചർച്ചകൾക്ക് ഹൈക്കമാന്റ് ചുക്കാൻ പിടിച്ചപ്പോഴും ഈ ആവശ്യം മാത്രം അംഗീകരിക്കില്ലെന്ന് നേതൃത്വം സച്ചിനോട് കട്ടായം പറഞ്ഞു. ഒടുവിൽ ഒന്നരമാസത്തെ വിമതനീക്കം അവസാനിപ്പിച്ച് സച്ചിൻ കോൺഗ്രസിലേക്ക് തന്നെ മടങ്ങി. ഗെഹ്ലോട്ടിനെ നീക്കില്ലെന്ന് ഉറപ്പാണെങ്കിലും ചില ഉറപ്പുകൾ ഹൈക്കമാന്റിൽ നിന്ന് ലഭിച്ചതായി സച്ചിൻ വ്യക്തമാക്കിയിരുന്നു.
ഗൗരവായി പരിഗണിക്കുന്നു
സച്ചിന് നൽകിയ ഉറപ്പുകൾ കോൺഗ്രസ് ഗൗരവായി തന്നെ പരിഗണിക്കുവെന്നതിന്റെ സൂചനയായിട്ടാണ് എഐസിസി അംഗമായ അവിനാഷ് പാണ്ഡെയെ മാറ്റി അജയ് മാക്കനെ നിയമിച്ച തിരുമാനത്തെ വിലയിരുത്തപ്പെടുന്നത്. ഗെഹ്ലോട്ടിന്റെ പേരിനൊപ്പം സച്ചിന്റെ പരാതിയിൽ ഉൾപ്പെട്ട മറ്റൊരു പേരായിരുന്നു അവിനാഷ് പാണ്ഡെയുടേത്.
ആവശ്യങ്ങൾ ഇങ്ങനെ
ഇനി അടുത്ത ഘട്ടത്തിൽ തന്റെ ഉപമുഖ്യമന്ത്രി പദവും സംസ്ഥാന അധ്യക്ഷ പദവും സച്ചിൻ തിരിച്ച് വാങ്ങുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതിന് മുൻപ് തന്റെ വിശ്വസ്തരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള ചരടുവലികൾ അദ്ദേഹം തുടങ്ങിയിട്ടുണ്ട്. ഉടൻ തന്നെ അശോക് ഗെഹ്ലോട്ട് മന്ത്രിസഭ വിപുലീകരിക്കുമെന്നാണ് റിപ്പോർട്ട്.
30 പേർ
രാജസ്ഥാനിൽ സർക്കാരിൽ 30 പേരെയാണ് മന്ത്രിസഭയിൽ ഉൾക്കൊള്ളാൻ സാധിക്കുക. നിലവിൽ 22 പേരാണ് മന്ത്രിസഭയിൽ ഇടംപിടിച്ചിരിക്കുന്നത്. ഇതിൽ ബൻവാർ ലാൽ ആശുപത്രിയിൽ അത്യാസന്നനിലയിൽ കഴിയുകയാണ്. മറ്റൊരാള ഗോവിന്ദ് സിംഗ് ദോസ്താരയെ പാർട്ടി സച്ചിന് പകരം സംസ്ഥാന അധ്യക്ഷനായി നിയമിക്കുകയും ചെയ്തു.
നഷ്ടപ്പെട്ട പദവികൾ
വിമത നീക്കത്തിന്റെ പേരിൽ ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിൻ പൈലറ്റിനേയും വിശ്വേന്ദ്ര സിംഗിനേയും രമേശ് ചന്ദ്ര മീണയേയും പുറത്താക്കുകയും ചെയ്തുരുന്നു. നഷ്ടപ്പെട്ട പദവികൾ തിരിച്ച് നൽകണമെന്നും മറ്റ് ചിലരെ കൂടി മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നുമാണ് പൈലറ്റ് ഇപ്പോൾ മുന്നോട്ട് വെച്ചിരിക്കുന്ന ആവശ്യം.
5 മന്ത്രിസ്ഥാനങ്ങൾ
തന്റെ വിശ്വസ്തരായ വിശ്വേന്ദ്ര സിംഗ് , മീണ എന്നിവർക്ക് പുറമെ ഹേമ റാം ചൗധരി, മുൻ സ്പീക്കർ ദീപേന്ദ്ര സിംഗ് ശെഖാവവത്ത് കൂടാതെ മറ്റ് രണ്ട് പേരെ കൂടി ഉൾപ്പെടുത്തണമെന്നും സച്ചിൻ ആവശ്യപ്പെട്ടിട്ടുണ്ടത്രേ.സംസ്ഥാനത്ത് വീണ്ടും ആധിപത്യം ഉറപ്പിക്കാനുള്ള പൈലറ്റിന്റെ നീക്കമായിട്ടാണ് ഗെഹ്ലോട്ട് ഇതിനെ കാണുന്നതെങ്കിലും ദില്ലിയിൽ നിന്ന് നിർദ്ദേശം ലഭിച്ചാൽ ഈ ആവശ്യങ്ങൾക്ക് മുൻപിൽ വഴങ്ങേണ്ടി വരും.
മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ
തനിക്കൊപ്പം നിന്ന എംഎൽഎമാരെ ഏത് വിധേനയും മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് ഗെഹ്ലോട്ട് കണക്ക് കൂട്ടുന്നുണ്ട്. സ്വതന്ത്ര എംഎൽഎമാരിൽ ചിലരേയും മുൻ ബിഎസ്പി എംഎൽഎമാരായ ആറ് പേരിൽ ഒന്നോ രണ്ടോ അംഗങ്ങളേയും ഉൾപ്പെടുത്താനാണ് ഗെഹ്ലോട്ട് ആലോചിക്കുന്നത്.
പൊട്ടിത്തെറിക്ക് കാരണമാകും
അതേസമയം സച്ചിൻ പൈലറ്റിന്റെ ആവശ്യങ്ങളെ പരിഗണിക്കാതെ സർക്കാരിനെ മുൻപോട്ട് കൊണ്ട് പോകാൻ ഗെഹ്ലോട്ടിന് സാധിക്കില്ലെന്നത് വ്യക്തമാണ്. പൈലറ്റിന്റെ ആവശ്യങ്ങളെ മറികടന്ന് തിരുമാനങ്ങൾ എടുക്കാൻ ഗെഹ്ലോട്ട് ശ്രമിച്ചാൽ അത് സംസ്ഥാന രാഷ്ട്രീയത്തിൽ മറ്റൊരു പൊട്ടിത്തെറിക്ക് വഴിവെക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
'അന്തസ്സും അഭിമാനവും ചിലരുടെ മാത്രം കുത്തകയല്ല അത് എല്ലാവരുടേയും അവകാശമാണ്'