7 വിമതർ കോൺഗ്രസിലേക്ക് മടങ്ങും? കളി മാറുന്നു! പെട്ട് ബിജെപി,റിസോർട്ടിലേക്ക് പോകാതെ എംഎൽഎമാർ!!
ജയ്പൂർ; ഓഗസ്റ്റ് 14 ന് നിയമസഭ സമ്മേളനം നടക്കാനിരിക്കെ രാജസ്ഥാൻ രാഷ്ട്രീയം വീണ്ടും കലങ്ങി മറിയുകയാണ്. വിശ്വാസ വോട്ടെടുപ്പിൽ ഭരണം നിലനിർത്താനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിലുള്ള വിമത എംഎൽഎമാരിൽ ചിലരെയെങ്കിലും മടക്കിയെത്തിക്കാനാകും എന്ന പ്രതീക്ഷ ഗെഹ്ലോട്ട് സർക്കാർ ഇപ്പോഴും നിലനിർത്തുന്നുണ്ട്. സച്ചിനെ മെരുക്കാനുള്ള അവസാന ശ്രമങ്ങൾ ഹൈക്കമാന്റിനെ നേതൃത്വത്തിൽ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.അതേസമയം വിശ്വാസ വോട്ടെടുപ്പിന് മുൻപ് ബിജെപിയിൽ വൻ പൊട്ടിത്തെറി ഉണ്ടാകുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ആത്മവിശ്വസത്തോടെ ഗെഹ്ലോട്ട്
തനിക്ക് ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന ആത്മവിശ്വാസം പ്രകടപ്പിക്കുകയാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. പാർട്ടി വിട്ട നേതാക്കളോട് ജനങ്ങൾക്ക് അതൃപ്തിയുണ്ടെന്നും ഇത് മനസിലാക്കി അവരിൽ ഭൂരിഭാഗം പേരും മടങ്ങിയെത്തുമെന്നുമാണ് താൻ കരുതുന്നതെന്ന് കഴിഞ്ഞ ദിവസം അശോക് ഗെഹ്ലോട്ട് പറഞ്ഞു.
കത്തയച്ച് ഗെഹ്ലോട്ട്
ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്. മുഴുവൻ എംഎൽഎമാരോടും നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കണമെന്നും തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനൊപ്പം തന്നെ നിൽക്കണമെന്നും ആവശ്യപ്പെട്ട് താൻ കത്തയച്ചിട്ടുണ്ടെന്നും അശോക് ഗെഹ്ലോട്ട് മാധ്യമങ്ങളോട് വ്യക്തമാക്കി.
നിയമസഭ സമ്മേളനത്തിന് മുൻപ്
സച്ചിൻ പൈലറ്റിനൊപ്പം 18 എംഎൽഎമാരാണ് ഹരിയാനയിലെ റിസോർട്ടിൽ തുടരുന്നത്. ഇവരിൽ 7 പേരെ ഉടൻ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് ശക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇവരുമായി നേതൃത്വം ബന്ധപ്പെട്ടിട്ടുണ്ടെന്നും നിയമസഭ സമ്മേളനത്തിന് മുൻപ് അവർ മടങ്ങിയെത്തുമെന്നും കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ബിജെപിയിൽ പ്രതിസന്ധി
അതേസമയം ഇപ്പോൾ പ്രതിസന്ധി കോൺഗ്രസിൽ അല്ലെന്നും മറിച്ച് ബിജെപിയിൽ ആണെന്നും ഗെഹ്ലോട്ട് പറഞ്ഞു. ബിജെപിയിൽ ഉടൻ തന്നെ രു പൊട്ടിത്തെറിക്ക് സാധ്യതയുണ്ടെന്നും ഗെഹ്ലോട്ട് പറഞ്ഞു. എന്താണ് ബിജെപിയെ ആശങ്കപ്പെടുത്തുന്നത്? എന്തിനാണ് ബിജെപി തങ്ങളുടെ എംഎൽഎമാരെ റിസോർട്ടിലേക്ക് കടത്തുന്നത്? ഗെഹ്ലോട്ട് ചോദിച്ചു.
അജ്ഞാത കേന്ദ്രങ്ങളിൽ
ബിജെപിയിലെ 20 എംഎൽഎമാരെയാണ് പാർട്ടി ഗുജറാത്തിലെ വിവിധ റിസോർട്ടിലേക്ക് മാറ്റിയത്. ഇതിൽ 6 പേരെ വെള്ളിയാഴ്ചയോടെ പോർബന്ദറിലേക്കും ബാക്കി 16 പേരെ ശനിയാഴ്ചയോടെ ഗാന്ധി നഗറിലേക്കും മാറ്റിയെന്നാണ് റിപ്പോർട്ട്. ഇതിൽ 6 പേർ അജ്ഞാത കേന്ദ്രങ്ങളിലാണന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.
Recommended Video
വിഭാഗീയത ശക്തം
ബിജെപി ക്യാമ്പിലെ വിഭാഗീയതയാണ് എംഎൽഎമാരെ കടത്താനുണ്ടായ കാരണം എന്നാണ് ആരോപണം ഉയരുന്നത്. മുൻ മുഖ്യമന്ത്രിയായ വസുന്ധര രാജെയുമായി സംസ്ഥാന അധ്യക്ഷൻ പൂനിയയ്ക്കുള്ള ഭിന്നതയാണ് പാർട്ടിയിൽ പുതിയ പ്രതിസന്ധിയ്ക്ക് കാരണമായിരിക്കുന്നത്. രാജസ്ഥാനിൽ ബിജെപിക്ക് അധികാരം നഷ്ടമായതിന് പിന്നാലെ തന്നെ വസുന്ധരയെ ഒതുക്കാനുള്ള ശ്രമങ്ങൾ ശക്തമായിരുന്നു.
ബിജെപിയുടെ ശ്രമങ്ങൾ
ഇതിനിടെ സംസ്ഥാന സമിതിയിൽ പൂനിയ പക്ഷത്ത് നിന്നുള്ള കൂടുതൽ പേർക്ക് അവസരം ലഭിച്ചത് വസുന്ധരയെ ചൊടിപ്പിക്കുകയും ചെയ്തു. ഇതോടെ രാജെ പരാതിയുമായി ദേശീയ നേതൃത്വത്തെ സമീപിച്ചിരുന്നു. രാജെയുടെ മുഖ്യശത്രുവായ ദിൽവാറിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ സംസ്ഥാനത്ത് ഗെഹ്ലോട്ട് സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതെന്നാണ് അഭ്യൂഹങ്ങൾ.
നേരിട്ട് വിളിച്ചുവെന്ന്
അതുകൊണ്ട് തന്നെ രാജസ്ഥാനിലെ വിമത നീക്കങ്ങൾ പൊളിച്ച് ഗെഹ്ലോട്ട് സർക്കാരിനെ സഹായിക്കാനുള്ള ശ്രമങ്ങളാണ് രാജെ നടത്തുന്നതെന്നാണ് ആരോപണം. സച്ചിൻ പൈലറ്റ് ക്യാമ്പിലെ ചില എംഎൽഎമാരെ വസുന്ധര നേരിട്ട് വിളിച്ച് ബന്ധപ്പെട്ടതായും ബിജെപി സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക് പാര്ട്ടിയുടെ ലോക്സഭാ എംപി ഹനുമാന് ബേനിവാള് ആരോപിച്ചിരുന്നു.
വിശ്വാസ വോട്ടെടുപ്പിൽ
ഇതോടെ വിശ്വാസ വോട്ടെടുപ്പിന് മുൻപ് വസുന്ധര പക്ഷത്തുള്ള ബിജെപി എംഎൽഎമാർ ഗെഹ്ലോട്ട് സർക്കാരിന് അനുകൂലമായി നിൽക്കുമോയെന്ന ആശങ്കയിലാണ് ബിജെപി നേതൃത്വം. ഇത് മുൻകൂട്ടി കണ്ട് കൊണ്ടാണ് എംഎൽഎമാരെ ബിജെപി 'അഞ്ജാത' കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്.
റിസോർട്ട് രാഷ്ട്രീയം
അതേസമയം തങ്ങളുടെ 72 എംഎൽഎമാരിൽ 20 എംഎൽഎമാരെ മാത്രമേ ബിജെപി റിസോർട്ടിലേക്ക് മാറ്റിയിട്ടുള്ളൂവെന്നത് ശ്രദ്ധേയമാണ്. 20 പേരിൽ 11 പേർ ആദിവാസി വിഭാഗത്തിൽ പെട്ട എംഎൽഎമാരാണ് . ഇവരിൽ ചിലരെ കോൺഗ്രസ് ബന്ധപ്പെട്ടുവെന്നും ഇതോടെയാണ് 'നാട് കടത്തിയതെന്നു'മാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്.
അനുമതി ലഭിച്ചില്ല
എന്നാൽ വസുന്ധര രാജെ പക്ഷത്തുള്ള എംഎൽഎമാർ മാറി നിൽക്കാൻ തയ്യാറാവുന്നില്ലെന്നാണ് വിവരം. ഇവരെ മാറ്റാനാി ചാർട്ടഡ് ഫ്ളൈറ്റുകൾ ബിജെപി ഒരുക്കിയെങ്കിലും ഇവർ പോകാൻ തയ്യാറായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. വസുന്ധരയുടെ അനുമതി ലഭിക്കാത്തതിനാലാണ് ഇതെന്നാണ് സൂചനകൾ.