രാജസ്ഥാൻ ബിജെപിയിൽ കലാപം; നാലു മന്ത്രിമാരുൾപ്പെടെ 11 നേതാക്കളെ പുറത്താക്കി
ജയ്പ്പൂർ: തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ രാജസ്ഥാൻ ബിജെപിയിൽ അപ്രതീക്ഷിത നീക്കങ്ങൾ. വിമതശല്യത്തിൽ പൊറുതി മുട്ടിയ പാർട്ടി അവസാന ദിവസത്തിൽ പോലും നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ തയാറാകാത്തവരെ പുറത്താക്കി. വസുന്ധര രാജെ മന്ത്രിസഭയിലെ 11 മന്ത്രിമാരുൾപ്പെടെയുള്ള വിമത നേതാക്കളാണ് പാർട്ടിയിൽ നിന്നും പുറത്തായത്.
വിമതന്മാർ വലിയ ഭീഷണി ഉയർത്തുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ നേതൃത്വം തലമുതിർന്ന നേതാക്കളെ ഇറക്കി അനുനയ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ അവസാന നിമിഷവും വഴങ്ങാത്ത നേതാക്കളെ പാർട്ടി പുറത്താക്കുകയായിരുന്നു. ബിജെപിക്ക് സമാനമായി കോൺഗ്രസും വിമത ഭീഷണി നേരിടുന്നുണ്ട്.
സീറ്റ് നൽകാത്തവർ
നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് പാർട്ടിയുമായി ഉടക്കി നിന്ന നേതാക്കളാണ് പാർട്ടി സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കാനിറങ്ങിയത്. സീറ്റ് നിഷേധത്തിൽ പ്രതിഷേധിച്ച് ചില എംഎൽഎമാർ രാജിവച്ച് പാർട്ടിയിൽ നിന്നും പുറത്ത് പോയിരുന്നു. ഇരുപതോളം വിമതരാണ് ബിജെപിക്ക് സംസ്ഥാനത്ത് ഭീഷണി ഉയർത്തിയത്.
അനുനയ ശ്രമങ്ങൾ
വിമതരെ അനുനയിപ്പിച്ച് നാമനിർദ്ദേശ പത്രിക പിൻവലിപ്പിക്കുന്നതിനായി പ്രത്യേക സമിതിയെ തന്നെ നിയോഗിച്ചിരുന്നു വസുന്ധര രാജെ സിന്ധെ. ബിജെപി സംസ്ഥാന അധ്യക്ഷൻ മദൻലാൽ സെയ്നി, സംസ്ഥാനത്തിന്റെ ചുമതലയുള്ള അവിനാശ് റായ് ഖന്ന, തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ അനുനയ ശ്രമങ്ങൾ വിഫലമായി. അധികാരത്തിലെത്തിയാൽ പാർട്ടിയിലും പൊതുഭരണ സ്ഥാപനങ്ങളിലെ സ്ഥാനമാനങ്ങളടക്കം വാഗ്ദാനം ചെയ്തായിരുന്നു അനുനയ നീക്കങ്ങൾ.
ഭരണ വിരുദ്ധ വികാരം
ശക്തമായ ഭരണ വിരുദ്ധ വികാരമാണ് രാജസ്ഥാനിലെ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ബിജെപി നേരിടുന്ന പ്രധാന വെല്ലുവിളി. പുതുമുഖങ്ങളെ കൂടുതൽ രംഗത്തിറക്കി ജനവികാരത്തെ നേരിടാനായിരുന്നു ബിജെപിയുടെ ശ്രമം. സീറ്റ് നിർണയത്തെച്ചൊല്ലി സംസ്ഥാന നേതൃത്വവും കേന്ദ്രനേതൃത്വവും തമ്മിലെ തർക്കങ്ങൾ കാരണം സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാനും ബിജെപി ഏറെ വൈകിയിരുന്നു.
പുതുമുഖങ്ങൾ
നാല് മന്ത്രിമാരെയും 60 എംഎൽഎ മാരെയും ഇത്തവണ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. പകരം 82 പുതുമുഖങ്ങൾക്ക് അവസരം നൽകി. സീറ്റ് ലഭിക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെ പല എംഎൽഎമാരും മറുകണ്ടം ചാടിയിരുന്നു. ചിലർ ബന്ധുക്കളെ തിരുകിക്കയറ്റാൻ ശ്രമം നടത്തിയതോടെ പാർട്ടിയിലെ ഉൾപ്പോരും രൂക്ഷമായി.
പതിനൊന്ന് പേർ
ഡിസംബർ ഏഴിനായിരുന്നു രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. നവംബർ 22 ആയിരുന്നു നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. എന്നാൽ പാർട്ടി നേതൃത്വത്തിന്റെ അഭ്യർത്ഥന ചെവിക്കൊള്ളാതെ മത്സരിക്കുമെന്ന നിലപാടിലുറച്ച് നിന്ന 11 പേരെയാണ് പുറത്താക്കിയിരിക്കുന്നത്. ആറ് വർഷത്തേയ്ക്ക് ഇവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ പുറത്താക്കിയതായി അറിയിച്ച് ബിജെപി സർക്കുലർ പുറത്തിറങ്ങി.
പുറത്താക്കപ്പെട്ട പ്രമുഖർ
സുരേന്ദ്രന് ഗോയല്‍, ലക്ഷ്മിനാരായണ് ഡാവെ, രാധേശ്യാം ഗംഗാനഗര്‍, ഹേംസിംഹ് ഭാദന, രാജ്കുമാര് റിനാവ, രാമേശ്വര്‍ ഭാട്ടി, കുല്‍ദീപ് ദന്‍കഡ്, ദീന്‍ദയാല്‍ കുമാവത്ത്, കിഷന് റാം നായ്, ധന്‍സിങ് റാവത്ത്, അനിത കട്ടാര എന്നിവരാണ് പാർട്ടി നടപടി നേരിടുന്ന വിമതന്മാർ.
വെല്ലുവിളി
രാജസ്ഥാനിൽ ബിജെപി തകർന്നടിയുമെന്നാണ് അഭിപ്രായ സർവ്വേകൾ ഒന്നടങ്കം പ്രവചിച്ചിരിക്കുന്നത്. പാർട്ടിയിലെ പ്രമുഖരായ പല നേതാക്കളും എതിർ ചേരിയിൽ എത്തിയതും, എല്ലാ മേഖലയിൽ നിന്നും നേരിടുന്ന ഭരണ വിരുദ്ധ വികാരവും പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
വസുന്ധര രാജെയുടെ എതിർ സ്ഥാനാർത്ഥി
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന ജസ്വന്ത് സിങ്ങിന്റെ മകൻ മാനവേന്ദ്ര സിംഗാണ് വസുന്ധര രാജെയുടെ എതിർ സ്ഥാനാർത്ഥി. സെപ്റ്റംബറിൽ പാർട്ടി വിട്ട് കോൺഗ്രസ് പാളയത്തിലെത്തിയ മാനവേന്ദ്ര സിംഗ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തറപറ്റിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. 2014ൽ പിതാവ് ജസ്വന്ത് സിംഗിന് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മാനവേന്ദ്ര സിംഗ് പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു.
കോൺഗ്രസിനും വെല്ലുവിളി
ഭരണ വിരുദ്ധ വികാരവും ബിജെപി നേരിടുന്ന പ്രതിസന്ധികളും സംസ്ഥാനത്ത് അനായാസ വിജയം തീർക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. എന്നാൽ കോൺഗ്രസിനേയും വിമതന്മാർ വലയ്ക്കുന്നുണ്ട്. നാൽപ്പത് വിമതന്മാരാണ് കോൺഗ്രസിന് വെല്ലുവിളി ഉയർത്തുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്സൽ
രാജസ്ഥാനിൽ അനായാസ വിജയം സ്വന്തമാക്കുമെന്നാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പറയുന്നത്. ഛത്തീസ്ഗഡിലും, മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി സർക്കാർ രൂപികരിക്കും. 2019ലെ ലോക്സസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായാണ് അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെ വിലയിരുത്തുന്നത്.
അർജുൻ യഥാർത്ഥത്തിൽ ആരാണ്? ബാലഭാസ്കറിന് പാലക്കാട്ടെ ആയുർവേദ ഡോക്ടറുമായി സാമ്പത്തിക ഇടപാട്, ദുരൂഹത
ഉഴപ്പന് പുരുഷമനസ്; മീ ടുവില്‍ മോഹന്‍ലാലിനോട് ഉടക്കി പത്മപ്രിയ, താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍