തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കോൺഗ്രസിന് വൻ തിരിച്ചടി; ഗെഹ്ലോട്ടിന്റെ അടുത്ത അനുയായി ബിജെപിയിൽ
ജയ്പൂർ: തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവ് പാർട്ടി വിട്ടു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ അടുത്ത അനുയായിയും ജോധ്പൂർ മുൻ മേയറുമായ രാമേശ്വർ ദധിച്ച് ആണ് രാജിവെച്ചത്. പിന്നാലെ അദ്ദേഹം ബി ജെ പിയിൽ ചേർന്നു. ബി ജെ പി നേതാക്കളായ പ്രഹ്ളാദ് ജോഷി, ഗജേന്ദ്രസിംഗ് ഷെഖാവത്ത് എന്നിവർ ചേർന്ന് രാമേശ്വറിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
വരാനിരിക്കുന്ന രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ സൂർസാഗർ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിന് രാമേശ്വർ ദധിച്ച് നാമനിർദ്ദേശ പത്രിക നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പത്രിക പിൻവലിച്ച ദധിച്ച് പിന്നാലെ ബി ജെ പിയിൽ ചേരുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനങ്ങളെടുക്കാനുള്ള കഴിവിൽ ആകൃഷ്ടനായാണ് താൻ ബി ജെ പിയിൽ ചേർന്നതെന്ന് ദധിച്ച് പറഞ്ഞു. ദീർഘകാലമായി അദ്ദേഹത്തിന്റെ പ്രവർത്തനങ്ങള്‍ മതിപ്പുളവാക്കിയിട്ടുണ്ട്. മോദി പ്രധാനമന്ത്രിയായിരുന്നില്ലെങ്കിൽ ഉത്തർപ്രദേശിലെ അയോധ്യയിൽ രാമക്ഷേത്രം നിർമ്മാണം നടക്കില്ലായിരുന്നുവെന്നും ദധിച്ച് പറഞ്ഞു.
ദധിച്ചിനെ കൂടാതെ കോൺഗ്രസ് മുൻ ദൗസ ജില്ലാ പ്രസിഡന്റ് വിനോദ് ശർമ്മയും കഴിഞ്ഞ ദിവസം ബി ജെ പിയിൽ ചേർന്നിരുന്നു.
അതേസമയം കോൺഗ്രസിന്റെ വ്യാജ വാഗ്ദാനങ്ങളിൽ മടുത്താണ് അവരുടെ നേതാക്കൾ മറ്റ് പാർട്ടികളിലേക്ക് ചേക്കേറുന്നതെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് പറഞ്ഞു.മരുഭൂമിയിൽ നിന്ന് കോൺഗ്രസ് സർക്കാർ വിടപറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള നേതാവ് കൂടിയാണ് ഗജേന്ദ്രസിങ് ഷെഖാവത്ത്.
അതിനിടെ വിജയ പ്രതീക്ഷ പങ്കിടുമ്പോഴും വിമതർ ബിജെപിക്ക് വലിയ വെല്ലുവിളി തീർക്കുന്നുണ്ട്. ചിറ്റോർഗഡിൽ നിന്നുള്ള ചന്ദ്രഭൻ സിംഗ് അക്യ, ദീദ്വാനയിൽ നിന്നുള്ള യൂനുസ് ഖാൻ, ഷിയോയിൽ നിന്നുള്ള രവീന്ദ്ര ഭാട്ടി, ഖണ്ഡേലയിൽ നിന്ന് ബൻഷിധർ ബാജിയ, കോട്ടയിലെ ലാഡ്പുരയിൽ നിന്ന് ഭവാനി സിംഗ് ഷെഖാവത്ത്, ഭിൽവാരയിലെ ഷാപുരയിൽ നിന്ന് കൈലാഷ് മേഘ്വാൾ, ബാർമറിൽ നിന്ന് പ്രിയങ്ക ചൗധരി എന്നിവരുൾപ്പെടെ മറ്റ് ബിജെപി വിമതർ ഇതുവരേയും നാമനിർദ്ദേശ പത്രിക പിൻവലിച്ചിട്ടില്ല. ഇതോടെ ഈ മണ്ഡലങ്ങളിൽ കടുത്ത ത്രികോണ പോരാട്ടത്തിന് കൂടിയാണ് സാധ്യത തെളിഞ്ഞിരിക്കുന്നത്. മറുവശത്ത് കോൺഗ്രസിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. നാല് വിമതരാണ് കോൺഗ്രസിന് വെല്ലുവിളി തീർക്കുന്നത്.












Click it and Unblock the Notifications