രാജസ്ഥാനില്‍ ചരിത്രം ആവര്‍ത്തിക്കും, കോണ്‍ഗ്രസ് തകര്‍ന്നടിയും; ബിജെപി സര്‍ക്കാര്‍ വരും
ജയ്പൂര്‍: വരാനിരിക്കുന്ന രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടിയെന്ന് മനോരമ ന്യൂസ്-വിഎംആര്‍ പ്രീ-പോള്‍ സര്‍വേ. ഭരണവിരുദ്ധതയും പാര്‍ട്ടിയിലെ ചേരിപ്പോരും രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകും. കോണ്‍ഗ്രസിന് അധികാരം നഷ്ടമാകും എന്നും കഴിഞ്ഞ ദിവസം പുറത്ത് വന്ന് മനോരമ ന്യൂസ്-വിഎംആര്‍ പ്രീ-പോള്‍ സര്‍വേ പ്രവചിക്കുന്നു.
കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 2018ലെ 39.4 ശതമാനത്തില്‍ നിന്ന് 37.4 ശതമാനമായി കുറയും. ഇത് നിലവില്‍ 100 സീറ്റുകളുള്ള കോണ്‍ഗ്രസിനെ 67-75 എന്നതിലേക്ക് എത്തിക്കും. മറുവശത്ത് ബി ജെ പി വോട്ട് വിഹിതം ഏകദേശം 5 ശതമാനം (4.8%) വര്‍ധിപ്പിക്കും. ഇത് 2018 ലെ 38.8 ശതമാനത്തില്‍ നിന്ന് 43.6 ശതമാനമായി ഉയരും. 110-118 സീറ്റാണ് ബി ജെ പിക്ക് സര്‍വേയില്‍ പ്രവചിച്ചിരിക്കുന്നത്.

നിലവില്‍ 73 സീറ്റാണ് ബി ജെ പിക്ക് രാജസ്ഥാനിലുള്ളത്. 200 അംഗ സഭയില്‍ കേവല ഭൂരിപക്ഷം 101 ആണ്. ബി എസ് പി, രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി, സ്വതന്ത്രര്‍ എന്നിവരുടെ വോട്ട് വിഹിതം 2018-ലെ 21.9 ശതമാനത്തില്‍ നിന്ന് 19 ശതമാനമായി കുറയുമെന്ന് സര്‍വേ പ്രവചിക്കുന്നു. തിരഞ്ഞെടുപ്പില്‍ ഈ ചെറുകക്ഷികള്‍ക്ക് 20 ല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിച്ചില്ലെങ്കിലും ചില മണ്ഡലങ്ങളില്‍ നിര്‍ണായകമാകും.
രാജസ്ഥാനില്‍ ബി ജെ പിയും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടമാണ് വര്‍ഷങ്ങളായി നടക്കുന്നത്. കേരളത്തിലേതിന് സമാനമായി അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഭരണം മാറ്റി പരീക്ഷിക്കുന്നവരാണ് രാജസ്ഥാനികള്‍. 1993 മുതല്‍ ഈ പാര്‍ട്ടികളൊന്നും തുടര്‍ച്ചയായി വിജയിച്ചിട്ടില്ല. സര്‍വേ ഫലവും സൂചിപ്പിക്കുന്നത് ഈ പ്രവണതയുടെ തുടര്‍ച്ചയാണ്. 2013 ല്‍ 163 സീറ്റുകള്‍ നേടി ബി ജെ പി ഏറ്റവും വലിയ വിജയം നേടിയിരുന്നു.
1998 ല്‍ 44.95 ശതമാനം വോട്ടോടെ 153 സീറ്റുകള്‍ നേടിയതാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ വിജയം. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും യുവ നേതാവ് സച്ചിന്‍ പൈലറ്റും തമ്മിലുള്ള ചേരിപ്പോരാണ് കോണ്‍ഗ്രസിന് സംസ്ഥാനത്ത് വിനയാകുന്നത്. 2020-ല്‍, സച്ചിന്‍ പൈലറ്റ് തന്റെ അനുയായികള്‍ക്കൊപ്പം സംസ്ഥാന നേതൃത്വത്തിനെതിരെ വിമത നീക്കം നടത്തിയിരുന്നു.
ഇത് അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെ തകര്‍ച്ചയുടെ വക്കിലെത്തിക്കുകയും കോണ്‍ഗ്രസ് നേതൃത്വത്തെ വലയ്ക്കുകയും ചെയ്തിരുന്നു. ഇതിന്റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ഭരണതുടര്‍ച്ച ലഭിക്കില്ലെന്നാണ് സര്‍വേയില്‍ പറയുന്നത്. രാജസ്ഥാനില്‍ നവംബര്‍ 23-നാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ മൂന്നിന് ഫലമറിയാം.












Click it and Unblock the Notifications