രാജസ്ഥാനിൽ മോദി ഫാക്ടർ കോൺഗ്രസിന് അടി? രാഹുലിന്റെ ഭാരത് ജോഡോ യാത്ര ഗുണം ചെയ്തില്ല, എന്‍ഡിടിവി സർവ്വേ
ജയ്പൂര്‍: രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. അതിനിടെ സംസ്ഥാനത്ത് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനേക്കാള്‍ ജനപ്രീതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആണെന്ന് എന്‍ഡിടിവി-സിഎസ്ഡിഎസ് ലോക്‌നീതി പ്രീ പോള്‍ സര്‍വ്വേ. അതേസമയം 24 ശതമാനം പേര്‍ മാത്രമാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തരായിട്ടുളളൂ എന്നും സര്‍വ്വേ കണ്ടെത്തിയിരിക്കുന്നു.
മോദിയാണ് പ്രധാനപ്പെട്ട നേതാവ് എന്ന് 37 ശതമാനം പേരും ഗെഹ്ലോട്ടിന് ആണ് പ്രാധാന്യമെന്ന് 32 ശതമാനം പേരും അഭിപ്രായപ്പെട്ടിരിക്കുന്നു. ഗെഹ്ലോട്ട് സര്‍ക്കാരിന്റെ പ്രകടനത്തില്‍ 43 ശതമാനം പേര്‍ പൂര്‍ണ തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. 28 ശതമാനം പേര്‍ തൃപ്തരെന്നും 24 ശതമാനം പേര്‍ അതൃപ്തരെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ പിന്തുണ അശോക് ഗെഹ്ലോട്ടിന് തന്നെയാണ്. 27 ശതമാനം പേര്‍ ഗെഹ്ലോട്ടിനെ പിന്തുണയ്ക്കുന്നു. ബിജെപിയുടെ വസുന്ധര രാജെ 14 ശതമാനം പിന്തുണയുമായി രണ്ടാമതാണുളളത്. സച്ചിന്‍ പൈലറ്റിന് 9 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ഉളളത്. സംസ്ഥാനത്ത് മോദി ഫാക്ടറുണ്ടെന്ന് വ്യക്തമാകുന്നെങ്കിലും രാഹുല്‍ ഗാന്ധിക്ക് ആശ്വാസകരമല്ല സര്‍വ്വേ ഫലം.
രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന് ഗുണമുണ്ടാക്കി എന്ന് കരുതുന്നത് 28 ശതമാനം പേര്‍ മാത്രമാണ്. 36 ശതമാനം പേരും കരുതുന്നത് യാത്ര കൊണ്ട് കോണ്‍ഗ്രസിന് ഗുണമുണ്ടായിട്ടില്ല എന്നാണ്. സംസ്ഥാനത്തെ പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി ആളുകള്‍ കാണുന്നത് തൊഴിലില്ലായ്മയും വിലക്കയറ്റവും ആണ്. 21 ശതമാനം പേര്‍ തൊഴിലില്ലായ്മയും 20 ശതമാനം പേര്‍ വിലക്കയറ്റവും വിഷയങ്ങളാണെന്ന് പറയുന്നു.
ഗ്രാമീണ മേഖലയില്‍ ബിജെപിക്കും നഗര മേഖലകള്‍ കോണ്‍ഗ്രസിനുമാണ് പിന്തുണ കൂടുതല്‍. ഗ്രാമീണ മേഖലയില്‍ 44 ശതമാനം ബിജെപിയേയും 38 ശതമാനം കോണ്‍ഗ്രസിനേയും പിന്തുണയ്ക്കുന്നു. നഗരമേഖലകളില്‍ 45 ശതമാനം കോണ്‍ഗ്രസിനേയും 43 ശതമാനം ബിജെപിയേയും പിന്തുണയ്ക്കുന്നു. സംസ്ഥാനത്ത് രാജ്പുതുകളില്‍ 55 ശതമാനം ബിജെപിയേയും 33 ശതമാനം കോണ്‍ഗ്രസിനേയും പിന്തുണയ്ക്കുന്നു. ദളിതരില്‍ 46 ശതമാനത്തിന്റെ പിന്തുണ ബിജെപിക്കും 44 ശതമാനത്തിന്റെ പിന്തുണ കോണ്‍ഗ്രസിനുമാണ്. മുസ്ലീം വോട്ടര്‍മാരില്‍ 86 ശതമാനവും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമ്പോള്‍ 9 ശതമാനത്തിന്റെ പിന്തുണ മാത്രമാണ് ബിജെപിക്കുളളത്.












Click it and Unblock the Notifications