രാജസ്ഥാനിൽ ബിഎസ്പിയും കളത്തിൽ; സർക്കാരിനെതിരെ വോട്ട് ചെയ്യാൻ ആവശ്യപ്പെട്ട് എംഎൽഎമാർക്ക് വിപ്പ്
ജയ്പൂർ; രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി മുറുകവെ നിർണായക നീക്കവുമായി ബിഎസ്പി. കൂറുമാറി കോൺഗ്രസിലെത്തിയ എംഎൽഎമാർക്ക് പാർട്ടി വിപ്പ് നൽകി. വിശ്വാസ വോട്ടെടപ്പിൽ അശോക് ഗെഹ്ലോട്ട് സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യരുതെന്ന് കാണിച്ചാണ് ആറ് എംഎൽഎമാർക്ക് വിപ്പ് നൽകിയിരിക്കുന്നത്. സഭയിൽ എന്ത് നടപടിയുണ്ടായാലും സർക്കാരിനെ അനുകൂലിക്കരുതെന്നാണ് വിപ്പ്. ഇതോടെ കോൺഗ്രസ് സർക്കാരിന്റെ നില കൂടുതൽ പരുങ്ങലിലായിരിക്കുകയാണ്.
2019 സപ്തംബറിലാണ് ബിഎസ്പിയുടെ സംസ്ഥാനത്തെ ആറ് എംഎൽഎമാർ കോൺഗ്രസിൽ ലയിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. രാജേന്ദ്ര ഗുഡ (ഉദയ്പൂർവതി), ജോഗേന്ദ്ര സിംഗ് അവാന (നദ്‌ബായി), ലഖാൻ സിംഗ് മീന (കരൗലി), വാജിബ് അലി (നഗർ), സന്ദീപ് യാദവ് (ടിജാരയി), ദീപ്‌ചന്ദ് ഖേരിയ (കിഷൻഗർഭാസ്) എന്നിവരാണ് പാർട്ടി വിട്ട് കോൺഗ്രസിൽ എത്തിയത്. 10 മാസങ്ങൾക്കിപ്പുറമാണ് എംഎൽഎമാർക്കെതിരെയുള്ല ബിഎസ്പിയുടെ നീക്കം എന്നത് ശ്രദ്ധേയമാണ്.

Recommended Video
കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്തതാൽ അയോഗ്യരാക്കുമെന്നാണ് എംഎൽഎമാർക്ക് നൽകിയിരിക്കുന്ന മുന്നണിയിപ്പ്. ബിഎസ്പി ദേശീയ പാര്‍ട്ടി ആയതിനാല്‍ സംസ്ഥാന തലത്തില്‍ മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കാന്‍ സാധിക്കില്ലെന്നും ഇത് അയോഗ്യതയ്ക്ക് കാരണമാകുമെന്നും എംഎൽഎമാർക്ക് നൽകിയ കത്തിൽ പറയുന്നു. എംഎൽഎമാർ ബിഎസ്പി വിട്ട പിന്നാലെ തന്നെ ഇവർ കോൺഗ്രസിൽ ലയിച്ചതായി സ്പീക്കർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് നിയമവിരുദ്ധമാണെന്ന് ബിഎസ്പി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം വിപ്പ് നോട്ടീസ് കോൺഗ്രസ് സർക്കാരിന്റെ നിലനിൽപ്പ് കൂടുതൽ പരുങ്ങലിലാക്കിയിരിക്കുകയാണ്. 200 അംഗ നിയമസഭയിൽ 6 എംഎൽഎമാർ ആണ് ബിഎസ്പിയുടേത്. എംഎൽഎമാരുടെ ലയനത്തോടെ കോൺഗ്രസിന്റെ അംഗബലം 107 ആയിരുന്നു. നിലവിൽ 18 എംഎൽഎമാർ സച്ചിൻ പൈലറ്റ് പക്ഷത്തുണ്ട്. കോൺഗ്രസിന് 102 പേരുടെ പിന്തുണയുണ്ടെന്നാണഅ പാർട്ടി അവകാശപ്പെടുന്നത്. ബിഎസ്പി എംഎൽഎമാരേയും ചേർത്താണ് ഇത്.
വിശ്വാസ വോട്ടെടുപ്പ് നടന്നാൽ ബിഎസ്പി എംഎൽഎമാർ വിപ്പ് ലംഘിച്ചാൽ ഇവരെ ബിഎസ്പി അയോഗ്യാക്കും. ഇതോടെ കോൺഗ്രസിനുള്ള പിന്തുണ കുറയും. സംസ്ഥാനത്ത് ബിജെപിക്ക് 75 പേരുടെ പിന്തുണയാണ് നിലവിൽ ഉള്ളത്. അതേസമയം ബിഎസ്പി എംഎൽഎമാരുടെ ലയനത്തിനെതിരെ ബിജെപി നേതാവ് മന്ദൻ ദിലാവാർ നൽകിയ ഹർജി നാളെ രാജസ്ഥാൻ കോടതി പരിഗണിക്കും.












Click it and Unblock the Notifications