പോലീസ് തടഞ്ഞ് വെച്ചിരിക്കുകയാണ് ബിടിപി എംഎൽഎ; രാജസ്ഥാനിൽ രാഷ്ട്രീയ നാടകം മുറുകുന്നു
ജയ്പൂർ; രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുളള കോൺഗ്രസ് സർക്കാരിന്റെ നിലനിൽപ്പ് തുലാസിലായിരിക്കുകയാണ്. പാർട്ടിക്കെതിരെ കലാപം ഉയർത്തിയ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനേയും രണ്ട് മന്ത്രിമാരേയും കോൺഗ്രസ് പുറത്താക്കിയിരുന്നു. ഇന്ന് വിളിച്ച് ചേർത്ത നിയമസഭ കക്ഷിയോഗത്തിൽ നിന്നും വിട്ട് നിന്ന പിന്നാലെയാണ് നടപടി. അതിനിടെ പോലീസിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് സഖ്യകക്ഷിയായ ഭാരതീയ ട്രൈബല്‍ പാര്‍ട്ടി എംഎൽഎ.
തന്നെ പോലീസുകാർ തടഞ്ഞ് വെച്ചിരിക്കുകയാണെന്ന് ബിടിപി എംഎൽഎ രാജ്കുമാർ റോത്ത് ആരോപിച്ചു. കാറിന്റെ താക്കോൽ പോലീസ് എടുത്ത് മാറ്റിയെന്നും വണ്ടിയിൽ നിന്ന് പുറത്തേക്ക് പോകാൻ കഴിയാത്ത വിധം പോലീസ് കാവൽനിൽക്കുകയാണെന്നും എംഎൽഎ ആരോപിച്ചു. ബിടിപിക്ക് രണ്ട് എംഎൽഎമാരാണ് സംസ്ഥാനത്ത് ഉള്ളത്. രാഷ്ട്രീയ പ്രതിസന്ധിയ്ക്കിടെ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതായി ബിടിപി വ്യക്തമാക്കിയരുന്നു.
ഗെഹ്ലോട്ട് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം വരികയാണ് എങ്കില്‍ ആര്‍ക്കും വോട്ട് ചെയ്യേണ്ടതില്ലെന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചിരിക്കുന്നത്. 13 സ്വതന്ത്രരുടെയും അഞ്ച് പ്രാദേശിക പാർട്ടിയൽ നിന്നുള്ള എംഎൽഎമാരുടേയും പിന്തുണയോടെയാണ് രാജസ്ഥാനിൽ കോൺഗ്രസ് ഭരിക്കുന്നത്. 17 പേർ സച്ചിനൊപ്പം പോയാലും തങ്ങൾക്കൊപ്പം 90 എംഎൽഎമാർ ഉണ്ടെന്നും പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ ഭരണം പൂർത്തിയാക്കുമെന്നും കോൺഗ്രസ് അവകാശപ്പെടുന്നത്.
Recommended Video
അതേസമയം സച്ചിനെ പുറത്താക്കിയതിന് പിന്നാലെ വിശ്വാസവോട്ടെടപ്പിനുള്ള നീക്കങ്ങൾക്കാണ് പൈലറ്റ് ക്യമ്പ് ആവശ്യം ഉയർത്തിയിരിക്കുന്നത്. തങ്ങൾക്കൊപ്പം 30 എംഎൽഎമാർ ഉണ്ടെന്നാണ് പൈലറ്റ് വിഭാഗം അവകാശപ്പെടുന്നത്. വിശ്വാസ വോട്ടെടുപ്പ് നടത്തിയാൽ സംസ്ഥാനത്തെ യഥാർത്ഥ ചിത്രം പുറത്തുവരുമെന്നും നേതാക്കൾ പറയുന്നു. 200 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 101 പേരുടെ പിന്തുണയാണ് വേണ്ടത്. 102 പേർ നിലവിൽ തങ്ങൾക്കൊപ്പം ഉണ്ടെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്.
അതേസമയം സച്ചിൻ പൈലറ്റ് നിലപാട് വ്യക്തമാക്കാത്തതിനാൽ വിശ്വാസ വോട്ടടെുപ്പ് എന്ന ആവശ്യത്തിൽ നിന്നും ബിജെപി പിന്നോട്ട് പോയിരുന്നു. എന്നാൽ പുറത്താക്കൽ നടപടിക്ക് പിന്നാലെ ബിജെപി വിശ്വാസ വോട്ടെടുപ്പിനുള്ള നീക്കങ്ങൾ ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. സച്ചിൻ പൈലറ്റിനേയും എംഎൽഎമാരേയും മറുകണ്ടം ചാടിക്കാനുള്ള നീക്കവും ബിജെപി ശക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.