ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ 33% സ്ത്രീ സംവരണം; വിപ്ലവകരമായ തീരുമാനവുമായി കോണ്‍ഗ്രസ്, ആദ്യം രാജസ്ഥാന്
ജയ്പൂര്‍: ബിജെപിയെ പരാജയപ്പെടുത്തി അധികാരം പിടിച്ചെടുത്ത രാജസ്ഥാനില്‍ ജനപ്രിയവും പുരോഗമനപരുവുമായ പദ്ധതികള്‍ പ്രഖ്യാപിച്ച് മുന്നോട്ടു പോവുകയാണ് അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്ണ്ഗ്രസ് സര്‍ക്കാര്‍. കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളിയതിന് പുറമെ കൂടുതല്‍ വൈദ്യുതി കണക്ഷനുകള്‍ നല്‍കിയും സര്‍ക്കാര്‍ ജനങ്ങളില്‍ പ്രതീക്ഷ പകരുകയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നത്. ജനപ്രിയ പദ്ധതികള്‍ക്ക് പുറമെ മറ്റൊരു വിപ്ലവകരമായ തീരുമാനം കൂടി നടപ്പിലാക്കുകയാണ് രാജസ്ഥാന് സര്‍ക്കാര്‍. നിയമസഭയില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണത്തിനായുള്ള ആദ്യ നടപടികള്‍ക്ക് കോണ്‍ഗ്രസ് തുടക്കം കുറിച്ചു കഴിഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ...
പാര്‍ലമെന്റിലും നിയമസഭയിലും
പാര്‍ലമെന്റിലും നിയമസഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവണമെന്ന ആശയം തങ്ങള്‍ക്ക് അധികാരമുള്ള സംസ്ഥാനങ്ങളില്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. രാജസ്ഥാനിലാണ് ഇതിന്റെ പ്രാഥമിക നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
33 ശതമാനം സംവരണം
വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രമേയം നിയമസഭയില്‍ പാസ്സാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി രാജസ്ഥാന് മുഖ്യന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന 5 സംസ്ഥാനങ്ങളിലും പ്രമേയം അംഗീകരിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതായി ഗെഹ്ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റും വ്യക്തമാക്കുന്നു.
തിരഞ്ഞെടുപ്പ് വാഗ്ദാനം
പാര്‍ലമെന്റിലും നിയമസഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം എന്നത് കോണ്‍ഗ്രസിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു.രാജസ്ഥാന് ഇത് നടപ്പില്‍ വരുത്താനുള്ള വഴികളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണെന്ന് സച്ചിന് പൈലറ്റ് പറഞ്ഞു.
നടപ്പില്‍ വരുത്തും
രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെങ്കിലും ഇത് നടപ്പില്‍ വരുത്തും. സ്ത്രീകളുടെ സംവരണ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണ്.
സച്ചിന് പൈലറ്റ് കുറ്റപ്പെടുത്തുന്നു
അധികാരത്തില്‍ വന്നതിന് ശേഷം നിരവധി ഭരണഘടനാ ഭേദഗതികളാമ് നടത്തിയത്. എന്നാല്‍ സ്ത്രീകളുടെ സംവരണ വിഷയത്തില്‍ അവരുടെ ഇരട്ടത്താപ്പ് വ്യക്തമായിരിക്കുകയാണ്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന് നിരവധി കത്തുകളയച്ചെന്നും എന്നാല്‍ ഇതൊന്നും കേന്ദ്രം ഗൗനിച്ചില്ലെന്നും സച്ചിന് പൈലറ്റ് കുറ്റപ്പെടുത്തുന്നു.
നേരത്തെ കത്ത് അയച്ചു
വനിതാ സംവരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് രാഹുല്‍ നേരത്തെ കത്ത് അയച്ചിരുന്നു. നിയസഭാ-ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ വനിതകള്‍ക്ക് മുന്നിലൊന്ന് സീറ്റുകളില്‍ സംവരണം ഉറപ്പാക്കണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം.
ഇന്ത്യ 148ാം സ്ഥാനത്ത്
കോണ്‍ഗ്രസ് ഒറ്റയ്ക്കും സഖ്യമായും ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ അതിനായി നടപടികള്‍ സ്വീകരിക്കണം. ലോകത്തിലെ 198 രാജ്യങ്ങളിലെ പാര്‍ലമെന്റിലെ സ്ത്രീ സാന്നിധ്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ 148ാം സ്ഥാനത്താണ്. അതിനേക്കാള്‍ കഷ്ടമാണ് ഇന്ത്യയിലെ സംസ്ഥാന അസംബ്ലികളിലെ സ്ഥിതി.
മാറ്റം വരണം
അതിന് മാറ്റം വരണമെന്നും രാഷ്ട്രീയത്തില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം ഇല്ലാതെ പോകുന്നത് ജനാധിപത്യത്തെ ദുര്‍ബലമാക്കും. വനിതാ ബില്ലില്‍ പൂര്‍ണ പിന്തുണ അര്‍പ്പിക്കണമെന്നും സഭാ സമ്മേളനങ്ങളില്‍ സ്ത്രീ സംവരണം സാധ്യമാക്കുന്ന പ്രമേയം കൊണ്ട് വരണം എന്നും രാഹുല്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
സ്ത്രീ സാന്നിധ്യം
തദ്ദേശ സ്ഥാപനങ്ങളിലെ സ്ത്രീ സാന്നിധ്യം കൊണ്ട് നല്ല വനിതാ നേതാക്കളെ ലഭിച്ചൂ എന്ന് മാത്രമല്ലാ പരമ്പരാഗതമായ ലിംഗ വിവേചനങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിഞ്ഞെന്നും രാഹുല്‍ വ്യക്തമാക്കി. 2008 മെയ് മാസത്തില്‍ അന്നത്തെ യുപിഎ സര്‍ക്കാരാണ് ഭരണഘടനയുടെ 108 ആം ഭേദഗതി പ്രകാരം വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
കീറിയെറിഞ്ഞു
നാടകീയമായ നീക്കങ്ങള്‍ക്കൊടുവിലായിരുന്നു ബില്‍ രാജ്യസഭ പാസാക്കിയത്. നിയമമന്ത്രി എച്ച്ആര്‍ ഭരദ്വാജ് ബില്‍ അവതരിപ്പിക്കെ ബില്ലിന്റെ കോപ്പി സമാജ്വാദി പാര്‍ട്ടി അംഗങ്ങള്‍ കീറിയെറിഞ്ഞു. എന്നാല്‍ ശബ്ദ വോട്ടോടെ ബില്‍ പാസാക്കുകയായിരുന്നു. ലോക്സഭ പാസാക്കാഞ്ഞതിനാല് 2014 ല്‍ പതിനഞ്ചാം ലോക്സഭ പിരിഞ്ഞതോടെ ബില്‍ ലാപ്സ് ആവുകയായിരുന്നു.
ഭൂരിപക്ഷം ഇല്ലാതെ പോയി
യുപിഎയുടെ സഖ്യകക്ഷികളായിരുന്ന സമാജ്വാദി പാര്‍ട്ടി, ആര്‍ജെഡി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ശക്തമായി എതിര്‍ത്തതിനെ തുടര്‍ന്നാണ് ബില്‍ ലോക്സഭയില്‍ പാസാകാതെ പോയത്. ഇവരുടെ എതിര്‍പ്പിനെ മറികടന്ന് ബില്‍ പാസാക്കാനുള്ള ഭൂരിപക്ഷം സഭയില്‍ അന്ന് കോണ്‍ഗ്രസിനുണ്ടായിരുന്നില്ല.
പഞ്ചാബ് സര്‍ക്കാറും
33 ശതമാനം സ്ത്രീസംവരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട നേരത്തെ പഞ്ചാബ് സര്‍ക്കാറും കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചിരുന്നു. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് സ്ത്രീ സംവരണത്തിന് കേന്ദ്രത്തിന് മേല്‍ സമ്മര്‍ദം ചെലുത്തണമെന്നാവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന് കത്തയച്ചതിനു പിന്നാലെയായിരുന്നു അത്.