രാജസ്ഥാനിൽ അമിത് ഷാ കളത്തിൽ; ഫോൺ ചേർത്തിയതിൽ റിപ്പോർട്ട് തേടി കേന്ദ്രം!! സിബിഐ അന്വേഷണം വേണം
ജയ്പൂർ; രാജസ്ഥാനിൽ ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഗെഹ്ലോട്ട് സർക്കാരിനെ താഴെയിറക്കാൻ കേന്ദ്രമന്ത്രിയും വിമത എല്ലാമാരും ചേർന്ന് ഗൂഡാലോചന നടത്തിയെന്നാണ് കോൺഗ്രസ് ആരോപണം. നേതാക്കൾ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് കോൺഗ്രസ് ഇന്നലെ പുറത്തുവിടുകയും ചെയ്തിരുന്നു..ഇതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയത്.
കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തും വിമത എംഎൽഎമാരായ ബൻവാൽ ശർമ്മയും വിശ്വേന്ദ്രയും സംസാരിക്കുന്ന ഓഡിയോ ടേപ്പാണ് കോൺഗ്രസ് പുറത്തുവിട്ടത്. സംഭവത്തിൽ സ്പെഷ്യൽ ഓപറേഷൻ ഗ്രൂപ്പ് കേന്ദ്രമന്ത്രിയ്ക്കെതിരെ എഫ്ഐആർ രജിസ്ഥർ ചെയ്തിരുന്നു. വിമത എംഎൽഎമാരെ കോൺഗ്രസ് സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവരിൽ നിന്നും കോൺഗ്രസ് വിശദീകരണം തേടിയിട്ടുണ്ട്. അതേസമയം ഫോൺ ചോർത്തിയത് നിയമവിരുദ്ധമായിട്ടാണെന്ന് ബിജെപി ആരോപിച്ചു.
ഫോൺ ചോർത്തിയ നടപടിയിൽ സിബിഐ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. ഓഡിയോ ക്ലിപ്പ് കെട്ടിച്ചമച്ചതാണ്. കേന്ദ്രമന്ത്രിയുടെ ഫോൺ ചോർത്തിയത് നിയമവിരുദ്ധമായിട്ടാണെന്നും ബിജെപി പറഞ്ഞു. ഓഡിയോ ക്ലിപ്പ് ആധികാരികമാണെന്ന് മുഖ്യമന്ത്രി ഗെഹ്ലോട്ട് ഉൾപ്പെടെയുള്ളവർ അവകാശപ്പെടുന്നുണ്ടെങ്കിലും പോലീസ് എഫ്ഐറിൽ അത്തരമൊരു പരാമർശമില്ലെന്ന് ബിജെപി നേതാവ് സംമ്പിത് പാത്ര പറഞ്ഞു.
ഫോൺ ചോർത്തിയോ? സർക്കാരിനെ സംരക്ഷിക്കാൻ ഭരണഘടനവിരുദ്ധമായ നടപടികൾ സ്വീകരിച്ചോ? സമ്പിത് പാത്ര ചോദിച്ചു. നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് പിന്നിൽ മുഖ്യമന്ത്രി ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള ഭിന്നതകൾ മാത്രമാണെന്നും സമ്പിത് പാത്ര പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. സച്ചിൻ പൈലറ്റും വിമത എംഎൽമാരും ഇപ്പോഴും റിസോർട്ടിൽ തുടരുകയാണ്. അതിനിടെ പൈല്റഅറ് ക്യാമ്പിനെ കൂടുതൽ സമ്മർദ്ദത്തിലാക്കി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ചാണ് ഗവർണറുമായി ചർച്ച നടത്തിയതെന്നാണ് കോൺഗ്രസ് വ്യക്തമാക്കിയത്.
എന്നാൽ വിശ്വാസ വോട്ടെടുപ്പ് എന്ന ആവശ്യം ബിജെപി ശക്തമാക്കിയ സാഹചര്യത്തിൽ സർക്കാരിനെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ പട്ടിക ഗെഹ്ലോട്ട് ഗവർണർക്ക് കൈമാറിയതായാണ് റിപ്പോർട്ട്. ഉടൻ തന്നെ മുഖ്യമന്ത്രി നിയമസഭ സമ്മേളനം വിളിച്ച് ചേർക്കുമെന്നാണ് സൂചന.
സച്ചിനെ മടക്കി കൊണ്ടുവരാനുള്ള സമവായ ചർച്ചകൾ ഇപ്പോഴും ദേശീയ നേതൃത്വം തുടരുകയാണെന്നാണ് റിപ്പോർട്ട്. എന്നാൽ സച്ചിനെ ഇനി പുറത്താക്കുകയാണ് വേണ്ടതെന്ന കടുത്ത നിലപാടാണ് ഗെഹ്ലോട്ട് ദേശീയ നേതൃത്വത്തിനെ അറിയിച്ചിരിക്കുന്നത്. മടങ്ങിയെത്തിയാലും മന്ത്രിസഭയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തില്ലെന്നും ഗെഹ്ലോട്ട് കട്ടായം പറഞ്ഞുവെന്നാണ് റിപ്പോർട്ട്.