അഡ്വാൻസ് 10 കോടി, മറുകണ്ടം ചാടിയാൽ പറഞ്ഞുറപ്പിച്ച തുക; രാജസ്ഥാനിൽ ബിജെപിയുടെ അട്ടിമറി പദ്ധതി ഇങ്ങനെ
ജയ്പൂര്‍: മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാന്‍ സര്‍ക്കാരിനെയും അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. ദില്ലി-ജയ്പൂര്‍ ദേശീയ പാതയ്ക്ക് സമീപമുള്ള ശിവ വിലാസ് എന്ന റിസോര്‍ട്ടിലാണ് എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്നത്. പണം നല്‍കി എംഎല്‍എമാരെ സ്വാധീനിക്കാനാണ് ബിജെപി നേതൃത്വം ശ്രമിക്കുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
Recommended Video
രാജ്യസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ രാജസ്ഥാനിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. ബിജെപിക്ക് സഹായകരമാകുന്ന രീതിയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടിയുടെ നീക്കം. അതേസമയം, കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് കാലുമാറുന്നതിന് ബിജെപി നേതൃത്വം 25 കോടി രൂപയാണ് വാഗ്ദാനം ചെയ്യുന്നതെന്നും കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട് ആരോപിക്കുന്നു.
25 കോടി
രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അസ്ഥിരമാക്കുന്നതിനുള്ള നീക്കങ്ങളാണ് ബിജെപി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ബിജെപി നേതൃത്വം 25 കോടി രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് അശോക് ഗെലോട്ട് പറഞ്ഞു. എംഎല്‍എമാര്‍ക്ക് പണം നല്‍കി ബിജെപിയില്‍ ചേര്‍ക്കാനുള്ള പദ്ധതിയാണ് അവര്‍ നടത്തുന്നതെന്നും അശോക് ഗെലോട്ട് ആരോപിച്ചു.
10 കോടി അഡ്വാന്‍സ്
മധ്യപ്രദേശില്‍ ബിജെപി കളിച്ച അതേ കളിയാണ് രാജസ്ഥാനിലും നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഇതിന്റെ ബാഗമായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുകയാണ്. 25 കോടിയില്‍ ആദ്യത്തെ പത്ത് കോടി അഡ്വാന്‍സായി നല്‍കും. സര്‍ക്കാര്‍ വീണതിന് ശേഷം ബാക്കിയുള്ള തുക നല്‍കാനാണ് ബിജെപി പദ്ധതിയിടുന്നതെന്ന് അശോക് ഗെലോട്ട് ആരോപിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി മൂന്ന് മണിക്കൂറിന് ശേഷമാണ് അശോക് ഗെലോട്ടിന്റെ പ്രസ്താവന പുറത്തുവരുന്നത്.
സ്വതന്ത്ര എംഎല്‍എമാര്‍
കോണ്‍ഗ്രസ് എംഎല്‍എമാരോടൊപ്പം സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎല്‍എമാരെയും ഇതേ റിസോര്‍ട്ടിലേക്ക് മാറ്റിയിട്ടുണ്ട്. എന്തു സംഭവിച്ചാലും കോണ്‍ഗ്രസിന്റെ കൂടെയുണ്ടാകുമെന്ന് സ്വതന്ത്ര എംഎല്‍എയായ മഹാദേവ് സിംഗ് അറിയിച്ചു. തന്നെ ഇതുവരെ ആരും പണം നല്‍കാമെന്ന രീതിയില്ഡ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, റിസോര്‍ട്ടിലേക്ക് മാറ്റിയ രാജസ്ഥാനിലെ എംഎല്‍എമാരോട് സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രണ്‍ദീപ് സുര്‍ജെവാല എന്നിവര്‍ എന്നിവര്‍ പ്രത്യേക കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്.
അശോക് ഗെലോട്ട്
അതേസമയം, സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി മുഖ്യമന്ത്രി അശോക് ഗെലോട്ട് കഴിഞ്ഞയാഴ്ചയും ആരോപിച്ചിരുന്നു. എംഎല്‍എമാരെ വിലകൊടുത്ത് വാങ്ങി അവരുടെ കൂടെ നിര്‍ത്തുക എന്ന ഒരേയൊരു നിലാപാടെ ബിജെപിക്കുള്ളുവെന്നും രാജസ്ഥാനിലും ഇതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നുമായിരുന്നു ഗെലോട്ട് അന്ന് ആരോപിച്ചത്.
രാജ്യസഭാ തിരഞ്ഞെടുപ്പ്
19 ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് ഇപ്പോഴത്തെ നീക്കങ്ങളെന്നാണ് കോണ്‍ഗ്രസ് ആരോപണം. രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 3 സീറ്റില്‍ രണ്ട് വീതം സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസും ബിജെപിയും നിര്‍ത്തിയിരിക്കുന്നത്. എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും ദലിത് നേതാവ് നീരജ് ഡാങ്കിയുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍.
രാജസ്ഥാനിലും അട്ടിമറി നീക്കവുമായി ബിജെപി; തടയിടാന്‍ കോണ്‍ഗ്രസ്, റിസോര്‍ട്ടില്‍ അടിയന്തര യോഗം
കേരളത്തില്‍ മാവേലി, മലബാര്‍, അമൃത എക്‌സ്പ്രസുകള്‍ അടുത്ത ആഴ്ച സര്‍വീസ് നടത്തും, റിസര്‍വേഷന്‍ ഉടന്‍