രാജസ്ഥാനിൽ നാടകീയ നീക്കം, നിയമസഭ വിളിക്കാതെ ഗവർണർ, രാജ്ഭവനിൽ എംഎൽഎമാരെ അണിനിരത്തി ഗെഹ്ലോട്ട്!
ജയ്പൂര്‍: രാജസ്ഥാനില്‍ അതിനിര്‍ണായക രാഷ്ട്രീയ നീക്കങ്ങളുമായി കോണ്‍ഗ്രസും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും. സച്ചിന്‍ പൈലറ്റ് അടക്കമുളള വിമത എംഎല്‍എമാര്‍ക്കെതിരെ ഇപ്പോള്‍ നടപടി പാടില്ലെന്ന ഹൈക്കോടതി നിര്‍ദേശത്തിന് പിറകെയാണ് ഗെഹ്ലോട്ട് അടുത്ത വഴി തേടുന്നത്.
നിയമസഭാ സമ്മേളനം വിളിച്ച് വിശ്വാസ വോട്ട് തേടാൻ തങ്ങൾ തയ്യാറെന്നാണ് ഗെഹ്ലോട്ടിന്റെ പ്രഖ്യാപനം. എന്നാൽ ഗവർണർ ഇതുവരെ ഈ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല. ഈ ഘട്ടത്തിൽ തനിക്കൊപ്പമുളള എംഎൽഎമാരെ രാജ്ഭവനിൽ ഗവർണർക്ക് മുന്നിൽ അണി നിരത്തിയിരിക്കുകയാണ് ഗെഹ്ലോട്ട്.
103 എന്നത് നേരിയ ഭൂരിപക്ഷം
നിലവില്‍ കേവല ഭൂരിപക്ഷമായ 101നേക്കാളും രണ്ട് എംഎല്‍എമാരുടെ കൂടി പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ഗെഹ്ലോട്ട് പക്ഷം അവകാശപ്പെടുന്നത്. എന്നാല്‍ 103 എന്നത് നേരിയ ഭൂരിപക്ഷമാണ്. ഏത് നിമിഷവും സര്‍ക്കാരിന്റെ നിലനില്‍പ്പ് ഭീഷണിയിലാണ് എന്നര്‍ത്ഥം. 19 എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെട്ടാല്‍ കേവല ഭൂരിപക്ഷം കുറയുകയും അത് ഗെഹ്ലോട്ടിന് ഗുണകരമാവുകയും ചെയ്യും.
കോടതി കയറിയതോടെ കളി മാറി
ഈ സാധ്യത മുന്നില്‍ കണ്ടാണ് എംഎല്‍എമാര്‍ക്കെതിരെ സ്പീക്കര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. എന്നാല്‍ വിമതര്‍ കോടതി കയറിയതോടെ കളി മാറി. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസ് വിധി പറയാനിരിക്കുന്നു. അത് വരെ വിമത എംഎല്‍എമാര്‍ക്കെതിരെ അയോഗ്യതാ നീക്കം ഗെഹ്ലോട്ട് ക്യാംപിന് മുന്നോട്ട് കൊണ്ട് പോകാനാവില്ല.
എംഎൽഎമാർ രാജ്ഭവനിൽ
ഇ സാഹചര്യത്തിലാണ് നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കാനുളള ശ്രമം ഗെഹ്ലോട്ട് നടത്തുന്നത്. ഗെഹ്ലോട്ടും ഒപ്പമുളള കോണ്‍ഗ്രസ് എംഎല്‍എമാരും ഗവര്‍ണര്‍ കാല്‍രാജ് മിശ്രയെ കാണാന്‍ രാജ്ഭവനിലേക്ക് പോയിരിക്കുകയാണ്. നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ നേരത്തെ ആവശ്യപ്പെട്ടിട്ടും ഗവര്‍ണര്‍ പ്രതികരിച്ചിട്ടില്ലെന്ന് അശോക് ഗെഹ്ലോട്ട് രാജ്ഭവനിലേക്ക് തിരിക്കും മുന്‍പ് ആരോപിച്ചു.
ഗവര്‍ണര്‍ മനപ്പൂര്‍വ്വം വൈകിപ്പിക്കുന്നു
നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഗവര്‍ണര്‍ മനപ്പൂര്‍വ്വം വൈകിപ്പിക്കുകയാണ് എന്നാണ് ഗെഹ്ലോട്ട് ആരോപിക്കുന്നത്. മുകളില്‍ നിന്നും ഗവര്‍ണര്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടെന്നും ഗെഹ്ലോട്ട് ആരോപിച്ചു. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ ഗവര്‍ണറോട് കഴിഞ്ഞ ദിവസം വൈകിട്ട് തന്നെ ആവശ്യപ്പെട്ടിരുന്നതാണ്.
ബിജെപി ഗൂഢാലോചനയെന്ന്
ഒരു രാത്രി മുഴുവന്‍ കാത്തിരുന്നിട്ടും ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. ഇത്രയും നിസ്സാരമായ ഒരു നടപടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതില്‍ നിന്ന് ഏത് ശക്തിയാണ് ഗവര്‍ണറെ പിന്തിരിപ്പിക്കുന്നത് എന്ന് മനസ്സിലാക്കാനാകുന്നില്ലെന്നും ഗെഹ്ലോട്ട് പറഞ്ഞു. ബിജെപി ഗൂഢാലോചനയാണ് നടക്കുന്നത് എന്നാണ് കോണ്‍ഗ്രസ് ആരോപണം.
Recommended Video
വ്യക്തമായ ഭൂരിപക്ഷം ഉണ്ട്
സര്‍ക്കാരിന് വ്യക്തമായ ഭൂരിപക്ഷം ഉണ്ടെന്ന് ഗെഹ്ലോട്ട് അവകാശപ്പെട്ടു. അതുകൊണ്ട് തന്നെ തിങ്കളാഴ്ച മുതല്‍ നിയമസഭ ആരംഭിക്കണം എന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നത്. അതോടെ ഇതുവരെയുളള എല്ലാ അഭ്യൂഹങ്ങള്‍ക്കും അവസാനമാകും എന്നും ഗെഹ്ലോട്ട് പറഞ്ഞു. അതേസമയം നിയമസഭാ സമ്മേളനം വിളിക്കുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ പ്രതികരണം പുറത്ത് വന്നിട്ടുണ്ട്.
നോ പറഞ്ഞിട്ടില്ല
നിയമസഭാ സമ്മേളനം വിളിക്കണം എന്ന മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ ആവശ്യത്തോട് നോ പറഞ്ഞിട്ടില്ല എന്നാണ് ഗവര്‍ണര്‍ കല്‍രാജ് മിശ്രയുടെ പ്രതികരണം. അക്കാര്യത്തില്‍ താന്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഈ പ്രശ്‌നത്തില്‍ താന്‍ സ്വീകരിക്കുന്ന തീരുമാനം ചട്ടങ്ങള്‍ പ്രകാരം മാത്രമായിരിക്കും എന്നും ഗവര്‍ണര്‍ കല്‍രാജ് മിശ്ര എന്‍ഡിടിവിയോട് പ്രതികരിച്ചു.
കരുത്ത് തെളിയിക്കാൻ ഗെഹ്ലോട്ട്
ഈ സാഹര്യത്തിലാണ് ഗവര്‍ണര്‍ക്ക് മുന്നില്‍ എംഎല്‍എമാരെ എത്തിച്ച് കരുത്ത് തെളിയിക്കുക എന്ന നാടകീയ നീക്കത്തിലേക്ക് ഗെഹ്ലോട്ട് കടന്നത്. കഴിഞ്ഞ ദിവസം ഫോണിലൂടെയാണ് നിയമസഭാ സമ്മേളനം വിളിക്കണം എന്ന ആവശ്യം ഗെഹ്ലോട്ട് ഗവര്‍ണര്‍ക്ക് മുന്നില്‍ വെച്ചത്. ഇക്കാര്യം പരിഗണിക്കപ്പെടാത്ത സാഹചര്യത്തിലാണ് എംഎല്‍എമാര്‍ ഒരുമിച്ച് അക്കാര്യം ആവശ്യപ്പെടാന്‍ തീരുമാനിച്ചത് എന്ന് ഗെഹ്ലോട്ട് വ്യക്തമാക്കി.
ഗവർണർക്ക് മുന്നറിയിപ്പ്
രാജസ്ഥാനിലെ ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമുണ്ട്. ജനം പ്രതിഷേധവുമായി രാജ്ഭവന്‍ വളഞ്ഞാല്‍ അക്കാര്യത്തില്‍ തങ്ങള്‍ ഉത്തരവാദികളാകില്ലെന്നും ഗെഹ്ലോട്ട് മുന്നറിയിപ്പ് നല്‍കി. മനസാക്ഷിക്കനുസരിച്ച് തീരുമാനം എടുക്കണം എന്നും ഭരണഘടനാ പദവിയുടെ ഔചിത്യം കാത്ത് സൂക്ഷിക്കണം എന്നും താന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു.