ഏതറ്റം വരെയും; പ്രധാനമന്ത്രിയെ വിളിച്ച് അശോക് ഗെഹ്ലോട്ട്, ഗവർണറുടെ പ്രേമലേഖനമെന്ന് പരിഹാസം!
ദില്ലി: കൊവിഡ് വെല്ലുവിളികള്‍ക്കിടെ രാജസ്ഥാനില്‍ ഭരണ-രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. വിമത നീക്കം പൊളിക്കാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും കോണ്‍ഗ്രസും ശക്തമായ ശ്രമങ്ങള്‍ തന്നെ നടത്തുന്നുണ്ട്.
നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര തയ്യാറാകുന്നില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ വീടിന് മുന്നില്‍ പോയി സമരം ചെയ്യുമെന്ന് നേരത്തെ ഗെഹ്ലോട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു. മാത്രമല്ല ഗവര്‍ണര്‍ക്കെതിരെ പ്രധാനമന്ത്രിയെ സമീപിച്ചിരിക്കുകയാണ് ഗെഹ്ലോട്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..
ഫയലുകൾ തിരികെ അയച്ചു
ഗവര്‍ണര്‍ കല്‍രാജ് മിശ്രയെ നേരിട്ട് കണ്ടും ഫോണില്‍ വിളിച്ചും അടക്കം നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കണം എന്ന ആവശ്യം ഗെഹ്ലോട്ട് മുന്നോട്ട് വെച്ചിരുന്നു. നിലവിലെ രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കാന്‍ അതിലൂടെ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. എന്നാല്‍ ഫയലുകള്‍ തിരികെ അയച്ച ഗവര്‍ണര്‍ സര്‍ക്കാരിനോട് കൂടുതല്‍ വിവരങ്ങള്‍ തേടി.
ജൂലൈ 31 മുതല്‍ നിയമസഭാ സമ്മേളനം
ആദ്യം നിയമസഭ വിളിച്ച് ചേര്‍ക്കുന്നത് വിശ്വാസ വോട്ടെടുപ്പിനെന്ന് പറഞ്ഞ ഗെഹ്ലോട്ട് പക്ഷം പിന്നീട് നിലപാട് മാറ്റി. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ബില്ലുകള്‍ ചര്‍ച്ച ചെയ്യണം എന്നാണ് പുതിയ ആവശ്യം. അതിനായി ജൂലൈ 31 മുതല്‍ നിയമസഭാ സമ്മേളനം ചേരണം എന്നാണ് ഗവര്‍ണറോട് മുഖ്യമന്ത്രി ഗെഹ്ലോട്ട് ഏറ്റവും ഒടുവില്‍ ആവശ്യപ്പെട്ടത്.
നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് ഗെഹ്ലോട്ട്
നിയമസഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണര്‍ കാലതാമസം വരുത്തുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് പരാതിപ്പെട്ടിരിക്കുകയാണ് മുഖ്യമന്ത്രി ഗെഹ്ലോട്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിരന്തരമായി ആവശ്യപ്പെട്ടിട്ടും ഗവര്‍ണര്‍ നിയമസഭ ചേരാന്‍ അനുവാദം നല്‍കാത്തതിനെ കുറിച്ച് താന്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്ന് ഗെഹ്ലോട്ട് പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുന്‍പ് അയച്ച കത്ത്
മാത്രമല്ല രാജസ്ഥാനിലെ തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നു എന്ന ആരോപണം ഉന്നയിച്ച് താന്‍ 7 ദിവസങ്ങള്‍ക്ക് മുന്‍പ് അയച്ച കത്തിനെ കുറിച്ചും പ്രധാനമന്ത്രിയോട് സംസാരിച്ചതായി ഗെഹ്ലോട്ട് വ്യക്തമാക്കി. രാഷ്ട്രപതി രാം നാഥ് കോവിന്ദിനും കത്തയക്കുമെന്നും സംസ്ഥാനത്തെ സാഹചര്യം ധരിപ്പിക്കുമെന്നും ഗെഹ്ലോട്ട് വ്യക്തമാക്കി.
Recommended Video
6 പേജ് വരുന്ന പ്രേമലേഖനം
നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദീകരണം തേടി ഗവര്‍ണര്‍ തനിക്ക് കത്ത് അയച്ചതിനെ ഗെഹ്ലോട്ട് പരിഹസിച്ചു. ഗവര്‍ണര്‍ ഒരിക്കല്‍ കൂടി തനിക്ക് 6 പേജ് വരുന്ന പ്രേമലേഖനം അയച്ചിരിക്കുകയാണ് എന്നാണ് പരിഹാസം. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ നിയമസഭാ സമ്മേളനം വിളിക്കുമ്പോള്‍ അത് ഗവര്‍ണര്‍ അംഗീകരിക്കേണ്ടതാണ് എന്നും ഗെഹ്ലോട്ട് പറഞ്ഞു.
രണ്ട് തവണ ശുപാര്‍ശ
രണ്ട് തവണയാണ് നിയമസഭാ സമ്മേളനം വിളിക്കണമെന്ന ശുപാര്‍ശ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചത്. 6 കാരണങ്ങളാണ് എതിര്‍പ്പായി ഗവര്‍ണര്‍ സര്‍ക്കാരിനെ അറിയിച്ചത്. നിയമസഭാ സമ്മേളനം വിളിക്കേണ്ട തിയ്യതിയോ ആവശ്യമോ സര്‍ക്കാരിന്റെ ശുപാര്‍ശയില്‍ ഇല്ലെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല വിമതരുടെ വിഷയം കോടതിയിലാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
കൊവിഡ് പ്രതിരോധം അജണ്ട
ഈ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി സ്പീക്കര്‍ സിപി ജോഷി പിന്‍വലിച്ചത്. ഞായറാഴ്ച വീണ്ടും സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ അയച്ചു. ജൂലൈ 31ന് നിയമസഭാ സമ്മേളനം വിളിക്കണമെന്നും കൊവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യലാണ് അജണ്ട എന്നും ഈ ശുപാര്‍ശയില്‍ വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്നാണ് ഗവര്‍ണര്‍ വീണ്ടും വ്യക്തത ആവശ്യപ്പെട്ടത്.
മൂന്നാഴ്ചത്തെ സമയം
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ എംഎല്‍എമാര്‍ക്ക് മൂന്നാഴ്ചത്തെ സമയം അനുവദിക്കുമോ എന്നും മുഖ്യമന്ത്രിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഉദ്ദേശമുണ്ടോ എന്നുമാണ് ഗവര്‍ണര്‍ ആരാഞ്ഞിരിക്കുന്നത്. അങ്ങനെ ഒരു നീക്കമുണ്ടെങ്കില്‍ അത് ശുപാര്‍ശയില്‍ പറഞ്ഞിട്ടില്ലെന്നും അതേ സമയം പുറത്ത് അത്തരത്തിലുളള പ്രസ്താവനകള്‍ നടത്തുന്നുണ്ടെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.