ബിജെപി മോഹം നടത്തില്ല; രാജസ്ഥാനിൽ കോൺഗ്രസിന്റെ അറ്റകൈ നീക്കം,എംഎൽഎമാർക്ക് വിപ്പ് നൽകി!
ജയ്പൂർ; മധ്യപ്രദേശിന് സമാനമായി രാജസ്ഥാനിലും രാഷ്ട്രീയ നാടകങ്ങൾ പൊടിപൊടിക്കുകയാണ്. ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി ഇടഞ്ഞതാണ് നിലവിലെ പ്രതിസന്ധി വഴിവെച്ചിരിക്കുന്നത്. തന്റെ അനുകൂലികളായ എംഎൽഎമാർക്കൊപ്പം സച്ചിൻ പൈലറ്റ് ഉടൻ ബിജെപിയിൽ ചേർന്നേക്കും ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായി പൈലറ്റ് കൂടിക്കാഴ്ച നടത്തിയെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അതിനിടെ മധ്യപ്രദേശ് ആവർത്തിക്കാതിരിക്കാനുള്ള അവസാന നീക്കങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്
Recommended Video
30 എംഎൽഎമാരുമായി ദില്ലിയിലേക്ക്
തനിക്കൊപ്പമുള്ള 30 എംഎൽഎമാർക്കൊപ്പം സച്ചിൻ പൈലറ്റ് ദില്ലിയിലേക്ക് പുറപ്പെട്ടതോടെയാണ് രാജസ്ഥാനിലെ രാഷ്ട്രീയ നീക്കങ്ങൾ ചൂട് പിടിച്ചത്. മുഖ്യമന്ത്രി ഗെഹ്ലോട്ടിന്റെ ചിറ്റമ്മനയം അംഗീകരിക്കാനാകില്ലെന്നാണ് പൈലറ്റിന്റേയും എംഎൽഎമാരുടേയും നിലപാട്. ബിജെപിയുടെ കുതിരക്കച്ചവട നീക്ക ആരോപണത്തിൽ സ്പെഷ്യൽ ഓപറേഷൻ പോലീസ് ഗ്രൂപ്പ് മൊഴിയെടുക്കാൻ സച്ചിൻ പൈലറ്റിനോട് ഹാജരാകാൻ ആവശ്യപ്പെട്ടതായിരുന്നു പൊട്ടിത്തെറിക്ക് കാരണം.
സ്വാഭാവിക നടപടി
മുഖ്യമന്ത്രി ഗെഹ്ലോട്ടിന് കീഴിലാണ് ഈ വകുപ്പുകൾ. എന്നാൽ ഇത് സ്വാഭാവിക നടപടി മാത്രമാണെന്നാണ് ഗെഹ്ലോട്ട് പ്രതികരിച്ചത്. ചീഫ് വിപ്പ് നൽകിയ പരാതിയിൽ പൈലറ്റിന് പുറമെ തനിക്കും ചീഫ് വിപ്പിനും മറ്റ് മാന്ത്രിമാർക്കും നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും ഗെഹ്ലോട്ട് പറഞ്ഞിരുന്നു.
മധ്യപ്രദേശും രാജസ്ഥാനും
സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലേറിയത് മുതൽ തന്നെ സച്ചിൻ പൈലറ്റും ഗെഹ്ലോട്ടും തമ്മിലുള്ള ഭിന്നത രൂക്ഷമായിരുന്നു. പൈലറ്റിനെ മുഖ്യമന്ത്രിയാക്കുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നെങ്കിലും ഗെഹ്ലോട്ടിനെ നേതൃത്വം പരിഗണിക്കുകയായിരുന്നു. മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയും മുഖ്യമന്ത്രി കമൽനാഥും തമ്മിൽ സമാന പ്രതിസന്ധിയായിരുന്നു നിലനിന്നിരുന്നത്.
ഇടപെട്ട് ദേശീയ നേതൃത്വം
ഈ അതൃപ്തി മുതലെടുത്താണ് ബിജെപി അവിടെ അധികാരം പിടിച്ചത്. രാജസ്ഥാനിലും പൈലറ്റിനെ മറുകണ്ടം ചാടിക്കാനുള്ള തന്ത്രങ്ങൾ ബിജെപി ആരംഭിച്ചു കഴിഞ്ഞുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ദേശീയ നേതൃത്വം സച്ചിനുമായി ചർച്ച നടത്തിയിരുന്നു. നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാൻ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
രാജസ്ഥാനിലേക്ക് അയച്ചു
പ്രശ്ന പരിഹാരത്തിനായി മുതിർന്ന നേതാക്കളേയും ഹൈക്കമാന്റ് രാജസ്ഥാനിലേക്ക് അയച്ചിരുന്നു. എന്നാൽ യോഗത്തിലേക്ക് ഇല്ലെന്ന് കട്ടായം പറഞ്ഞിരിക്കുകയാണ് സച്ചിൻ പൈലറ്റ്. തനിക്കൊപ്പം 30 എംഎൽഎമാർ ഉണ്ടെന്നും സർക്കാർ ന്യൂനപക്ഷമാണെന്നുമാണ് പൈലറ്റ് വ്യക്തമാക്കിയിരിക്കുന്നത്. അതിനിടെ ഇന്ന് രാവിലെ 11 ന് കോൺഗ്രസ് നിയസഭാംഗങ്ങളുടെ യോഗം വിളിച്ച് ചേർത്തിട്ടുണ്ട്.
കെസി വേണുഗോപാൽ രാജസ്ഥാനിൽ
കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാലും യോഗത്തിൽ പങ്കെടുക്കാനായി ജയ്പരിൽ എത്തി. പാർട്ടിയുടെ എല്ലാ എംഎൽഎമാരും തിങ്കളാഴ്ച വിളിച്ച് ചേർത്ത യോഗത്തിൽ പങ്കെടുക്കണമെന്ന് വ്യക്തമാക്കി വിപ്പ് നൽകിയതായി കോൺഗ്രസ് നേതാവ് അവിനാശ് പാണ്ഡെ വ്യക്തമാക്കി. 109 എംഎൽഎമാരുടേയും പിന്തുണ തങ്ങൾക്ക് ഉണ്ടെന്നും പാണ്ഡെ അവകാശപ്പെട്ടു.
പിന്തുണ പ്രഖ്യാപിച്ചു
മുഖ്യമന്ത്രി ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനും സോണിയ ഗാന്ധിയുടേയും നേതൃത്വത്തിനും പിന്തുണ പ്രഖ്യാപിച്ച് 109 എംഎൽഎമാർ കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. ഒപ്പുവെയ്ക്കാത്തവർ മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇന്ന് എല്ലാവരും യോഗത്തിൽ പങ്കെടുക്കും,അവിനാശ് പറഞ്ഞു.
കൈക്കൂലി നൽകിയെന്ന്
യോഗത്തിൽ പങ്കെടുക്കാത്ത എംഎൽഎമാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പാണ്ഡെ വ്യക്തമാക്കി. അതേസമയം ബിജെപി എംഎൽഎമാർക്ക് കൈകൂലി നൽകിയിട്ടുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. ബിജെപി ഓപ്പറേഷൻ താമര പയറ്റാൻ ഒരുങ്ങുകയാണെന്നും അതിൽ രാജസ്ഥാനിലെ നേതാക്കൾ വീഴില്ലെന്നും കോൺഗ്രസ് അവകാശം പ്രകടിപ്പിച്ചു.
യോഗത്തിൽ പങ്കെടുക്കില്ല
ഈ സർക്കാരിന്റെ അവസാന കാലത്ത് സച്ചിൻ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം നേതൃത്വം വാഗ്ദാനം ചെയ്തിരുന്നുവെന്നും കോൺഗ്രസ് അവകാശപ്പെട്ടു. അതിനിടെ താൻ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് സച്ചിൻ പൈലറ്റ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ബിജെപിയിലേക്ക് പോകില്ലെന്ന് സച്ചിൻ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളും ഉണ്ട്.
മധ്യപ്രദേശ് ആവർത്തിക്കില്ല
അതിനിടെ സച്ചിൻ പൈലറ്റുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കെസി വേണുഗോപാൽ പ്രതികരിച്ചു. അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് പൈലറ്റിനും നോട്ടീസ് നൽകിയതെന്നും ഇത് സ്വാഭാവികം മാത്രമാണെന്നും കെസി പറഞ്ഞു. മധ്യപ്രദേശ് ആവർത്തിക്കില്ലെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.
എളുപ്പമാകില്ല
200 അംഗനിയമസഭയില്‍ 107 അംഗങ്ങളാണ് കോൺഗ്ഗസിന് ഉള്ളത്. 12 സ്വതന്തരുടേയും പിന്തുണ കോണ്‍ഗ്രസ് സര്‍ക്കാറിനുണ്ട്. സിപിഎം-2, ഭാരതീയ ട്രൈബല്‍ പാര്‍ട്ടി-2, ആര്‍എല്‍ഡി-1 എന്നിവരുടെ പിന്തുണയും സർക്കാരിനാണ്. മധ്യപ്രദേശിന് സമാനമായ രീതിയിൽ രാജസ്ഥാനിൽ അട്ടിമറി നടത്താൻ ബിജെപിക്ക് എളുപ്പമാകില്ലെന്നാണ് കണക്കാക്കപ്പെടുന്നത്.