സച്ചിന്‍ പൈലറ്റിന് മനം മാറ്റം; എംഎല്‍എമാര്‍ക്കും കോണ്‍ഗ്രസിലേക്ക് മടങ്ങണം, ചര്‍ച്ചകള്‍ പുനരാരംഭിച്ചു
ദില്ലി: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്‍റെ നേതൃത്വത്തില്‍ അശോക് ഗെലോട്ട് സര്‍ക്കാറിനെതിരെ ആരംഭിച്ച വിമത നീക്കം സമവായത്തിലേക്ക് എത്താനുള്ള വാതിലുകള്‍ തുറക്കുന്നു. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അടക്കം പങ്കെടുക്കാത്തതില്‍ തന്‍റെ ഭാഗം വിശദീകരിച്ച് സച്ചിന്‍ പൈലറ്റ് നേരത്തെ പാര്‍ട്ടി ദേശീയ നേതൃത്വത്തിന് കത്ത് എഴുതിയിരുന്നു.
ബിജെപിയുമായി യാതൊരു ചര്‍ച്ചയ്ക്കും ഇല്ലെന്നും കോണ്‍ഗ്രസ് വിടില്ലെന്നും വിമതര്‍ ആവര്‍ത്തിക്കുകയും ചെയ്തു. ഈ സാഹാചര്യത്തില്‍ പൈലറ്റുമായുള്ള ചര്‍ച്ചകള്‍ പുനഃരാരംഭിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.
പാര്‍ട്ടിയുമായല്ല
പാര്‍ട്ടിയുമായല്ല, മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി മാത്രമാണ് പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതെന്നായിരുന്നു സച്ചിന്‍ പൈലറ്റിന്‍റെ വിശദീകരണം. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന‍് പോലും അനുവദിക്കാതെ പാര്‍ട്ടിക്കുള്ളില്‍ തന്നെയും അനുയായികളേയും നിരന്തരം ആക്രമിക്കുന്ന രീതിയാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്. അതിനാലാണ് യോഗത്തില്‍ നിന്നും വിട്ടു നിന്നതെന്നാണ് സച്ചിന്‍ പൈലറ്റ് കത്തില്‍ വിശദീകരിച്ചിരുന്നത്.
അനുകൂലമായ നിലപാട്
കത്തിനോട് അനുകൂലമായ നിലപാടാണ് ദേശീയ നേതൃത്വം സ്വീകരിച്ചത്. ഹരിയാനയിലെ താമസം അവസനിപ്പിച്ച് പാർട്ടിക്കു വിധേയനായി പ്രവർത്തിക്കാൻ തയാറായി മുന്നോട്ടു വന്നാൽ സ്വീകരിക്കാമെന്ന മറുപടി അദ്ദേഹത്തിന് കോണ്‍ഗ്രസ് നല്‍കി. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൂടിക്കാഴ്ചകളും ചര്‍ച്ചകളുമാണി വേണ്ടതെന്നായിരുന്നു കോണ്‍ഗ്രസ് ദേശീയ വക്താവായ രണ്‍ദീപ് സിങ് സുര്‍ജേവാല കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
പ്രിയങ്ക ഗാന്ധി ഉള്‍പ്പടെ
തര്‍ക്കം രമ്യമായി പരിഹരിക്കാനുള്ള താല്‍പര്യം സച്ചിന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെ സച്ചിനും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും ഇടയില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആദ്യഘട്ടത്തില്‍ പ്രിയങ്ക ഗാന്ധി ഉള്‍പ്പടെ ഇടപെട്ടായിരുന്നു ചര്‍ച്ചകള്‍ നടത്തിയത്.
കോടതി കയറിയതോടെ
എന്നാല്‍ വിമതരെ അയോഗ്യരാക്കുന്നത് സംബന്ധിച്ച തര്‍ക്കങ്ങള്‍ കോടതി കയറിയതോടെ സച്ചിന്‍ പൈലറ്റ് വിഭാഗവുമായുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. പക്ഷെ തന്‍റെ ഭാഗം വിശദീകരിച്ചുള്ള സച്ചിന്‍ പൈലറ്റിന്‍റെ കത്ത് ലഭിച്ചതോടെ ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തയ്യാറാവുകയായിരുന്നു.
Recommended Video
ഹൈക്കമാന്‍ഡിനില്ല
ഏതാനും ദേശീയ നേതാക്കള്‍ സച്ചിന്‍ പൈലറ്റുമായി ബന്ധപ്പെടുന്നുണ്ടെന്നും പരിഹാരമാര്‍ഗ്ഗങ്ങള്‍ ഉണ്ടായേക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടിക്കെതിരെ പ്രത്യക്ഷമായി രംഗത്ത് വന്ന സച്ചിന്‍ പൈലറ്റിനെ ഏതുവിധേനയും പാര്‍ട്ടിയില്‍ തിരിച്ചെത്തിക്കണമെന്ന നിലപാട് ഹൈക്കമാന്‍ഡിനില്ല എന്നത് ശ്രദ്ധേയമാണ്.
ദേശീയ നേതൃത്വത്തിലേക്ക്
അശോക് ഗെലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിക്കൊണ്ടുള്ള ഒരു സമാവായത്തിന് കോണ്‍ഗ്രസ് തയ്യാറല്ലെന്ന കാര്യം സച്ചിന്‍ പൈലറ്റിനെ അറിയിച്ചിട്ടുണ്ട്. ഗെലോട്ടിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ ദേശീയ നേതൃത്വത്തിന്‍റെ ഭാഗമായുള്ള പദവികളിലൊന്ന് നല്‍കാമെന്നാണ് ഹൈക്കമാന്‍ഡിന്‍റെ വാഗ്ദാനം.
നിയമസഭാ സമ്മേളനത്തിൽ
പാര്‍ട്ടിയുമായുള്ള തര്‍ക്കം ഉപേക്ഷിച്ച് ഈ മാസം 14 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന നിലപാടിലാണു സച്ചിനൊപ്പമുള്ള 18 എംഎൽഎമാരിൽ ചിലർ. പുനഃസംഘടനയില്‍ മന്ത്രി പദവി ഉള്‍പ്പടേയുള്ളവര്‍ക്ക് ഇവര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുമുണ്ട്. ഗെലോട്ട് സർക്കാരിനെ മറിച്ചിടാൻ ഇനിയും തനിക്കാവുമെന്ന പ്രതീക്ഷ സച്ചിനുമില്ല.
ബിജെപിക്കും താൽപര്യമില്ല
ഗെലോട്ടിനെ അട്ടിമറിക്കാൻ കരുത്തില്ലാത്ത സച്ചിനെ സ്വീകരിക്കുന്നതിൽ ബിജെപിക്കും താൽപര്യമില്ല. ഇതോടെ സ്വന്തം പാര്‍ട്ടി രൂപീകരിക്കുകയെന്ന ചര്‍ച്ചയും സച്ചിന്‍ പൈലറ്റ് ക്യാംപിനുള്ളില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് തിരിച്ചടിയാവുമെന്ന ഉപദേശം ലഭിച്ചതോടെ അതില്‍ നിന്നും പിന്‍വാങ്ങി. ഇതോടെയാണ് കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ക്ക് ആക്കം കൂടിയത്.
സുപ്രധാന നീക്കം
ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്ന മറ്റൊരു സുപ്രധാന നീക്കവും അശോക് ഗെലോട്ട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നടത്തിയിട്ടുണ്ട്. രാജസ്ഥാന്‍ സര്‍ക്കാറിനെ അട്ടിറിക്കാന്‍ നീക്കം നടത്തിയെന്ന് ആരോപിച്ചുള്ള കേസില്‍ വിമത പക്ഷത്തുള്ള ഭൻവന്‍ലാൽ ശർമയ്‌ക്കെതിരായ രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കാനാണ് അശോക് ഗെലോട്ട് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
കേസ് കൈമാറി
സംസ്ഥാന സർക്കാരിനെ അട്ടിമറിച്ചുവെന്ന ആരോപണത്തില്‍ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്‌ഒജി) ആയിരുന്നു കേസ് അന്വേഷണം നടത്തിയത്. എസ്‌ഒജി അന്വേഷിച്ച മൂന്ന് കേസുകളും അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കുന്നതിനായി സംസ്ഥാനത്തെ അഴിമതി വിരുദ്ധ ബ്യൂറോയിലേക്ക് (എസിബി) കൈമാറിയിട്ടുണ്ട്.
ചര്‍ച്ചകള്‍ മുന്നില്‍ കണ്ട്
എസ്‌ഐജിയുടെ എഫ്‌ഐആർ റദ്ദാക്കണമെന്നും അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറണമെന്നും ആവശ്യപ്പെട്ട് എംഎൽഎ ശർമ്മ രാജസ്ഥാൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഭവന്‍ലാല്‍ ശര്‍മ്മയ്ക്കെതിരായ രാജ്യദ്രോഹക്കുറ്റം ഒഴിവാക്കിയത്. വിമതരുമായുള്ള ചര്‍ച്ചകള്‍ മുന്നില്‍ കണ്ടാണ് ഈ വകുപ്പ് ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്
മഴ അതിശക്തം, കോഴിക്കോടും വയനാടും റെഡ് അലേര്‍ട്ട്: ദേശീയ ദുരന്തനിവാരണ സേന സംസ്ഥാനത്ത്