'പുകഞ്ഞ കൊള്ളി പുറത്ത്'; സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കോൺഗ്രസ് പുറത്താക്കി
ജയ്പൂർ; കോൺഗ്രസ് നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയർത്തിയ സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അധ്യക്ഷ സ്ഥാനത്ത് നിന്നും കോൺഗ്രസ് നീക്കി. നിയസഭകക്ഷിയോഗത്തിൽ നിന്നും വിട്ട് നിന്ന പിന്നാലെയാണ് നടപടി. ഇന്ന് കോൺഗ്രസ് വിളിച്ച് ചേർത്ത നിയമസഭ കക്ഷി യോഗം ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ബഹിഷ്കരിച്ചിരുന്നു. സച്ചിനൊപ്പമുള്ള 18 എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തിരുന്നില്ല. നിലവിലെ രാഷ്ട്രീയ അനിശ്ചിതത്വതിന് അവസാനം കാണുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കോൺഗ്രസ് വീണ്ടും നിയമസഭ കക്ഷിയോഗം വിളിച്ച് ചേർത്തത്.
Recommended Video
എന്നാൽ തനിക്കൊപ്പമുള്ള എംഎൽഎമാരുടെ വീഡിയോ പുറത്തുവിട്ട് കൊണ്ടായിരുന്നു സച്ചിൻ കോൺഗ്രസ് നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ചത്. ഇതോടെയാണ് സച്ചിനെതിരെ കോൺഗ്രസ് കടുത്ത നടപടികളിലേക്ക് നീങ്ങിയിരിക്കുന്നത്. ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ
മന്ത്രിമാരേയും നീക്കി
സച്ചിന് പകരം ഗോവിന്ദ് ദോത്രയെ പുതിയ സംസ്ഥാന അധ്യക്ഷനായി നിയമിച്ചതായി കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല അറിയിച്ചു. ബിജെപിയുടെ തന്ത്രങ്ങൾക്ക് സച്ചിൻ വഴങ്ങിയെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. സച്ചിൻ അനുകൂലികളായ രണ്ട് മന്ത്രിമാരേയും കോൺഗ്രസ് നീക്കം ചെയ്തിട്ടുണ്ട്. മന്ത്രിമാരായ വിശ്വേന്ദ്രസിങ്. രമേഷ് മീണ എന്നിവരെയാണ് മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയത്.
ബിജെപിയുടെ തന്ത്രത്തിൽ വീണു
സച്ചിൻ പൈലറ്റിന്റെ 30 കളിലാണ് കോൺഗ്രസ് അദ്ദേഹത്തെ കോൺഗ്രസ് കേന്ദ്രമന്ത്രിയാക്കിയത്. 40 ൽ അദ്ദേഹത്തിനെ രാജസ്ഥാൻ ഉപമുഖ്യമന്ത്രിയാക്കി. നിരവധി അവസരങ്ങൾ അദ്ദേഹത്തിന് നൽകിയിരുന്നു. ബിജെപി വിരിച്ച വലയിൽ സച്ചിനും മന്ത്രിമാരും വീണത് ഖേദകരമാണെന്ന് സുർജേവാല പ്രതികരിച്ചു.
യോഗം വിളിച്ചത്
സച്ചിൻ പൈലറ്റുമായി ഇന്നലെ അർധരാത്രി വൈകിയും കോൺഗ്രസ് ഹൈക്കമാന്റ് സമവായ ശ്രമങ്ങൾ ശക്തമാക്കിയിരുന്നു. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും മുതിർന്ന നേതാവ് പി ചിദംബരവുമെല്ലാം സച്ചിനോട് കോൺഗ്രസ് വിടരരുതെന്ന് ആവശ്യപ്പെട്ടിരുന്നു. സച്ചിന് വീണ്ടും അവസരം നൽകാൻ ഉദ്ദേശിച്ചുകൊണ്ടായിരുന്നു ഇന്ന് വീണ്ടും നിയമസഭ കക്ഷി യോഗം വിളിച്ചത്.
17 എംഎൽഎമാർ
എന്നാൽ വഴങ്ങാൻ അദ്ദേഹം തയ്യാറായില്ല. നിലവിൽ ഹരിയാനയിലെ റിസോർട്ടിലാണ് സച്ചിൻ തുടരുന്നതെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി പദത്തിൽ കുറഞ്ഞൊരു വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന നിലപാടിലാണ് പൈലറ്റ്. സച്ചിനൊപ്പം 17 എംഎൽഎമാർ ഉണ്ടെന്നാണ് പൈലറ്റ് ക്യാമ്പ് പറയുന്നത്.
ഭിന്നത രൂക്ഷം
2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയത്തിന് പിന്നിൽ സച്ചിൻ പൈലറ്റ് നിർണായക പങ്കാണ് വഹിച്ചത്. പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യത്തെ മറികടന്ന് കൊണ്ടായിരുന്നു മുതിർന്ന നേതാവായ അശോക് ഗെഹ്ലോട്ടിനെ ഹൈക്കമാന്റ് മുഖ്യമന്ത്രിയാക്കിയത്. അന്ന് മുതൽ തന്നെ ഇരുവരും തമ്മിലുള്ള ഭിന്നതകൾ രൂക്ഷമായിരുന്നു.
ഭീഷണിയില്ലെന്ന്
അതേസമയം സച്ചിൻ പൈലറ്റും എംഎൽഎമാരും പാർട്ടി വിട്ടാലും കോൺഗ്രസ് സർക്കാരിന് ഭീഷണിയില്ലെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. 200 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 101 പേരുടെ പിന്തുണയാണ് വേണ്ടത്. 102 പേർ നിലവിൽ തങ്ങൾക്കൊപ്പം ഉണ്ടെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. സംസ്ഥാനത്ത് കോൺഗ്രസിന് 107 എംഎൽഎമാാരാണ് ഉള്ളത്.
102 പേർ ഒപ്പം
13 സ്വതന്ത്രരുടെയും അഞ്ച് പ്രാദേശിക പാർട്ടിയൽ നിന്നുള്ള എംഎൽഎമാരുടേയും പിന്തുണയോടെയാണ് സർക്കാർ ഭരിക്കുന്നത്. 17 പേർ സച്ചിനൊപ്പം പോയാലും തങ്ങൾക്കൊപ്പം 90 എംഎൽഎമാർ ഉണ്ടെന്നും പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ ഭരണം പൂർത്തിയാക്കുമെന്നും കോൺഗ്രസ് അവകാശപ്പെടുന്നത്. അതേസമയം
പിന്തുണ പിൻവലിച്ചു
അതിനിടെ രാജസ്ഥാനിലെ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതായി പ്രാദേശിക പാര്‍ട്ടിയായ ഭാരതീയ ട്രൈബല്‍ പാര്‍ട്ടി ഇന്നലെ അറിയിച്ചു. രണ്ട് എംഎല്‍എമാരാണ് ബിടിഎസിന് രാജസ്ഥാനില്‍ ഉളളത്. ഗെഹ്ലോട്ട് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം വരികയാണ് എങ്കില്‍ ആര്‍ക്കും വോട്ട് ചെയ്യേണ്ടതില്ലെന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചിരിക്കുന്നത്.