രാജസ്ഥാന്‍; മേയര്‍, ചെയര്‍മാന്‍ സ്ഥാനങ്ങള്‍ തൂത്തുവാരി കോണ്‍ഗ്രസ്!! തകര്‍ന്നടിഞ്ഞ് ബിജെപി
Recommended Video
ജയ്പൂര്‍: ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ ബിജെപിക്ക് അധികാര തുടര്‍ച്ച ലഭിച്ചെങ്കിലും പിന്നീട് നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ജനവിധി ഒട്ടും ആശ്വാസകരമായിരുന്നില്ല. മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം കിട്ടിയില്ലെന്ന് മാത്രമല്ല, ഇപ്പോള്‍ അധികാരത്തില്‍ നിന്ന് പുറത്താവുകയും ചെയ്തു. ഹരിയാണയിലും സമാന വിധിയായിരുന്നു ബിജെപി നേരിട്ടത്. ഒടുവില്‍ ജെഎംഎമ്മുമായി സഖ്യത്തിലാണ് ബിജെപി അധികാരത്തിലേറിയത്.
നിയമസഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ രാജസ്ഥാനില്‍ നടന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലും കനത്ത പ്രഹരമാണ് ബിജെപിക്ക് ലഭിച്ചത്. പിന്നാലെ ചെയര്‍മാന്‍, മേയര്‍ സ്ഥാനങ്ങളും തൂത്തുവാരിയിരിക്കുകയാണ് കോണ്‍ഗ്രസ്.വിശദാംശങ്ങളിലേക്ക്
അധികാരത്തില്‍ നിന്ന് പുറത്ത്
ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടി മഹാരാഷ്ട്രയില്‍ അധികാരത്തിലേറുമെന്നായിരുന്നു നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ബിജെപി വെല്ലുവിളിച്ചത്. ഒരുഘട്ടത്തില്‍ സഖ്യകക്ഷിയായ ശിവസേനയെ കൂടാതെ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ആത്മവിശ്വാസവും ബിജെപി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ ബിജെപിയുടെ പ്രതീക്ഷകള്‍ എല്ലാം അസ്ഥാനത്തായി. കഷ്ടിച്ച് 105 സീറ്റ് നേടി.
തുടരെ തിരിച്ചടികള്‍
ഇതോടെ സഖ്യകക്ഷിയായ ശിവസേന മുഖ്യമന്ത്രി പദത്തിനായി വിലപേശല്‍ തുടങ്ങി. വിട്ട് വീഴ്ചയ്ക്ക് ബിജെപി തയ്യാറാകാതിരുന്നതോടെ മഹാരാഷ്ട്രയില്‍ അധികാര വടംവലി ശക്തമായി. ശത്രുപക്ഷത്തെ കൂട്ടുപിടിച്ച് ശിവസേന അധികാരത്തിലേറി. മഹാരാഷ്ട്രയ്ക്ക് പിന്നാലെ തുടരെ തിരിച്ചടികളാണ് ബിജെപി നേരിടുന്നത്.
രാജസ്ഥാനിലും
രാജസ്ഥാനില്‍ കഴിഞ്ഞാഴ്ച നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി കനത്ത പരാജയം രുചിച്ചിരുന്നു. നവംബര്‍ 16 നാണ് 49 തദ്ദേശസ്ഥാപനങ്ങളിലെ 2105 വാര്‍ഡുകളിലേക്കും വോട്ടെടുപ്പ് നടന്നത്. 7,944 സ്ഥാനാര്‍ത്ഥികളായിരുന്നു മത്സരരംഗത്ത് ഉണ്ടായിരുന്നത്.
വലിയ വിജയം
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് കോണ്‍ഗ്രസും പ്രതിപക്ഷമായ ബിജെപിയും തമ്മിലായിരുന്നു പ്രധാന പോരാട്ടം.ഞെട്ടിക്കുന്ന വിജയമായിരുന്നു കോണ്‍ഗ്രസ് നേടിയത്. തിരഞ്ഞെടുപ്പ് നടന്ന 49 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ 23 ഇടത്ത് കോണ്‍ഗ്രസ് ജയിച്ചു.
തകര്‍ന്നടിഞ്ഞു
വെറും 6 ഇടത്ത് മാത്രമായിരുന്നു ബിജെപിയുടെ ജയം.2014 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 49 ല്‍ 37 ഇടത്തും ബിജെപിയായിരുന്നു ജയിച്ചത്.965 വാര്‍ഡുകളിലും കോണ്‍ഗ്രസിനായിരുന്നു ജയം. 736 ഇടത്ത് ബിജെപി ജയിച്ചു. 16 ഇടത്ത് ബിജെപിയും 3 ഇടങ്ങളില്‍ സിപിഎമ്മുമാണ് വിജയിച്ചത്. 385 ഇടത്ത് സ്വതന്ത്രരും ജയിച്ചു.
തൂത്തുവാരി കോണ്‍ഗ്രസ്
ഒരാഴ്ച പിന്നിടുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ മുക്കാല്‍ ഭാഗം ചെയര്‍മാന്‍, മേയര്‍ പദവികളും തൂത്തുവാരിയിരിക്കുകയാണ് കോണ്‍ഗ്രസ്,. 49 ല്‍ 35 ചെയര്‍മാന്‍ സീറ്റുകളും മേയര്‍ പോസ്റ്റുകളുമാണ് കോണ്‍ഗ്രസ് ജയിച്ചത്.
വിജയം ഇങ്ങനെ
മൂന്ന് നഗര നിഗം, 17 നഗര പരിഷത്ത്, 29 നഗര പാലിക എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ഒരു നഗര നിഗം, 13 നഗര പരിഷത്ത്, 21 നഗര പാലിക എന്നിവിടങ്ങളിൽ കോൺഗ്രസ് വിജയം നേടി. അതേസമയം രണ്ട് നഗര നിഗമുകളിലും നാല് നഗര പരിഷത്തുകളിലും ഏഴ് നഗര പാലികകളിലും ബിജെപിയാണ് വിജയിച്ചത്.
എതിരില്ലാതെ
മൂന്ന് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ ബബിതയാണ് ഭരത്പൂരിലെ രൂപവാസ് നഗരപാലികയില്‍ വിജയിച്ചത്. കോൺഗ്രസിന്‍റെ സുഭാഷ് ചന്ദ്ര ശര്‍ദയും സമീറയും ചിറ്റോഗഡിലെ നിംബഹേദ നഗരപാലികയും നഗൗര്‍ മക്രന നഗര്‍ പരിഷത്തിലും യഥാക്രമം വിജയിച്ചു. സര്‍ക്കാരിനുള്ള വിലയിരുത്താണ് തിരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രതികരിച്ചു.
മിന്നും വിജയം
2018 ല്‍ നടന്ന നിയസഭ തിരഞ്ഞെടുപ്പിലാണ് ബിജെപിയെ പുറത്താക്കി രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയത്. എന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ രാജസ്ഥാന്‍ ബിജെപി തൂത്തുവാരി. ആകെയുള്ള 25 സീറ്റിലും ബിജെപി ജയിച്ചു. കോണ്‍ഗ്രസിലെ ഭിന്നത സര്‍ക്കാരിനെ താഴെയിറക്കുമെന്ന ബിജെപി പ്രചരണങ്ങള്‍ക്കിടെയാണ് തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ മിന്നും വിജയം.