രാജസ്ഥാനില്‍ സച്ചിൻ പൈലറ്റിന്റെ അപ്രതീക്ഷിത നീക്കം, പൈലറ്റും കോണ്‍ഗ്രസ് എംഎല്‍എമാരും കോടതിയില്‍!
ദില്ലി: രാജസ്ഥാനില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കുഴഞ്ഞ് മറിഞ്ഞിരിക്കുകയാണ്. ഒരു വശത്ത് സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാനുളള നീക്കങ്ങള്‍ നടത്തുമ്പോള്‍ തന്നെ മറുവശത്ത് പൈലറ്റിനും വിമതര്‍ക്കും എതിരെ നടപടികളും കോണ്‍ഗ്രസ് നീക്കുകയാണ്.
ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും സച്ചിന്‍ പൈലറ്റ് നീക്കം ചെയ്യപ്പെട്ട് കഴിഞ്ഞു. ഇത് കൂടാതെ പൈലറ്റിനേയും വിമത എംഎല്‍എമാരെയും അയോഗ്യരാക്കാനുളള നീക്കവും നടക്കുന്നു. ഈ ഘട്ടത്തില്‍ കോണ്‍ഗ്രസിനെ തിരിച്ചടിക്കാന്‍ കോടതി കയറുകയാണ് സച്ചിന്‍ പൈലറ്റ്.
രാഹുലിന് താൽപര്യമില്ല
രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം വേണം എന്ന ആവശ്യവുമായാണ് തനിക്കൊപ്പമുളള എംഎല്‍എമാരുമായി സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസില്‍ കലാപത്തിന് തുടക്കമിട്ടത്. സച്ചിന്‍ പൈലറ്റ് ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിട്ട് പോകുന്നതിനോട് രാഹുല്‍ ഗാന്ധി അടക്കമുളളവര്‍ക്ക് താല്‍പര്യമില്ല.
അയോഗ്യരാക്കാൻ നീക്കം
സച്ചിനെ അനുനയിപ്പിക്കാന്‍ കേന്ദ്ര നേതൃത്വം തന്നെ നേരിട്ട് ഇടപെടല്‍ നടത്തുന്നുമുണ്ട്. എന്നാല്‍ വഴങ്ങാന്‍ സച്ചിന്‍ പൈലറ്റ് തയ്യാറാവാതിരുന്നതോടെയാണ് ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് നീക്കിയത്. ഇതിനെ പിറകെ സച്ചിന്‍ പൈലറ്റിനേയും ഒപ്പമുളള 18 എംഎല്‍എമാരെയും എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യരാക്കാനും ഗെഹ്ലോട്ട് ചരട് വലിക്കുന്നു.
വിമതർക്ക് നോട്ടീസ്
പാര്‍ട്ടി ആവശ്യപ്പെട്ടത് പ്രകാരം പൈലറ്റിനും 18 എംഎല്‍എമാര്‍ക്കും സ്പീക്കര്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. ചൊവ്വാഴ്ചയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വെള്ളിയാഴ്ചയ്ക്കുളളില്‍ എംഎല്‍എമാര്‍ നോട്ടീസിന് മറുപടി നല്‍കണം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ നല്‍കിയ വിപ്പ് ലംഘിച്ചതിന്റെ പേരിലാണ് നടപടി.
ഇടപെട്ട് പ്രിയങ്കയും
സച്ചിന്‍ പൈലറ്റിനൊപ്പമുളള എംഎല്‍എമാര്‍ ഹരിയാനയിലെ മനേസറില്‍ ആണുളളത്. എംഎല്‍എ ഇന്ദ്രജ് സിംഗ് ഗുജ്ജര്‍ അടക്കമുളളവരുടെ രാജസ്ഥാനിലുളള വീടിന് മുന്നില്‍ നോട്ടീസ് പതിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നേതാക്കളോട് സച്ചിന്‍ പൈലറ്റിനോട് ചര്‍ച്ച നടത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
Recommended Video
അപ്രതീക്ഷിത നീക്കം
അതിനിടെയാണ് സച്ചിന്‍ പൈലറ്റും വിമത എംഎല്‍എമാരും അപ്രതീക്ഷിത നീക്കം നടത്തിയിരിക്കുന്നത്. രാജസ്ഥാന്‍ സ്പീക്കര്‍ നല്‍കിയ അയോഗ്യത നോട്ടീസിനെതിരെ പൈലറ്റും 18 വിമത എംഎല്‍എമാരും രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. സച്ചിന്‍ പൈലറ്റിനൊപ്പമുളള എംഎല്‍എയായ പൃഥ്വിരാജ് മീണ ആണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
സാൽവെയും റോത്തഗിയും
പ്രമുഖ അഭിഭാഷകനായ മുൻ സോളിസിറ്റർ ജനറൽ ഹരീഷ് സാല്‍വേ ആണ് സച്ചിന്‍ പൈലറ്റ് ക്യാംപിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. വൈകിട്ട് മൂന്ന് മണിക്കാണ് കോടതി ഹര്‍ജി പരിഗണിക്കുക. ജസറ്റിസ് സതീഷ് ചന്ദ് ശര്‍മ ആണ് കേസ് കേള്‍ക്കുക. സച്ചിന്‍ പൈലറ്റ് സുപ്രീം കോടതിയെ സമീപിച്ചേക്കും എന്നാണ് നേരത്തെ അഭ്യൂഹം പരന്നിരുന്നത്.
സ്പീക്കർക്ക് മേൽ സമ്മർദ്ദം
ഗുരുഗ്രാമിലെ ഐടിസി ഭാരത് ഹോട്ടലില്‍ ആണ് പൈലറ്റ് പക്ഷക്കാരായ എംഎല്‍എമാരുളളത്. ഇവര്‍ക്ക് പ്രത്യേകം മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും നല്‍കിയിട്ടുണ്ട്. ഇവരുമായി വീഡിയോ കോളിലൂടെ അടക്കം നിരന്തരമായ സച്ചിന്‍ പൈലറ്റ് ബന്ധപ്പെടുന്നുണ്ട് എന്നാണ് വിവരം. ഗെഹ്ലോട്ടിന്റെ സമ്മര്‍ദ്ദം സ്പീക്കര്‍ക്ക് മുകളിലുണ്ട് എന്നാണ് പൈലറ്റ് പക്ഷം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നത്.
പൈലറ്റ് പക്ഷത്തിന് നിർണായകം
രാജസ്ഥാന്‍ സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി ആണ്് ഹൈക്കോടതിയില്‍ ഹാജരാവുക. സച്ചിന്‍ പൈലറ്റ് സ്പീക്കര്‍ക്ക് മുന്നില്‍ ഹാജരാകാതിരിക്കുകയോ കോടതിയില്‍ നിന്ന് സ്‌റ്റേ ലഭിക്കാതിരിക്കുകയോ ചെയ്താല്‍ അംഗത്വം സ്വാഭാവികമായും റദ്ദാക്കപ്പെടും എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഹൈക്കോടതി വിധി സച്ചിൻ പൈലറ്റ് പക്ഷത്തിന് നിർണായകമാണ്.