ബിജെപിയല്ല, രാജസ്ഥാനിലെ നീക്കം ഗെലോട്ടിന്റേത്; പ്രശ്നം കെസി വേണുഗോപാല്‍? സുര്‍ജേവാല രംഗത്ത്
ജയ്പൂര്‍: കര്‍ണാടകയിലും മധ്യപ്രദേശിലും എംഎല്‍എമാരെ മറുകണ്ടം ചാടിച്ച് അധികാരം പിടിച്ചെടുത്ത മാതൃകയില്‍ രാജസ്ഥാനിലും ബിജെപി രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്നുവെന്ന ആരോപണമാണ് കഴിഞ്ഞ ദിവസം രാത്രി മുതല്‍ കോണ്‍ഗ്രസ് നടത്തുന്നത്. ഇതിന് പിന്നാലെ സ്വതന്ത്രര്‍ ഉള്‍പ്പടെ ഭരണപക്ഷത്തുള്ള എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്. എന്നാല്‍ ബിജെപിയിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഉള്ളില്‍ തന്നെ നിലവില്‍ ഉണ്ടായിരുന്ന ആഭ്യന്തര പ്രശ്നങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..
ബിജെബി നീക്കമെന്ന്
രാജ്യസഭാ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി അശോക് ഗെഹ്ലോട്ടിന്റെ നേതൃത്തിലുള്ള രാജസ്ഥാന് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണമാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഉന്നയിച്ചിരിക്കുന്നത്. ബിജെപിയുടെ ചാക്കിട്ട് പിടുത്തം തടയാനായി എംഎല്‍എമാരെ ദില്ലി-ജയ്പൂർ ദേശീയപാതയിലെ ശിവ് വിലാസ് റിസോർട്ടിലേക്ക് മാറ്റുകയും ചെയ്തു.
അടിയന്തര യോഗം
റിസോര്‍ട്ടില്‍ എംഎല്‍എമാരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ന്നിരുന്നു. സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ അഴിമതി വിരുദ്ധ ബ്യൂറോക്ക് കോണ്‍ഗ്രസ് കത്ത് നല്‍കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിന് ചീഫ് വിപ്പ് മഹേഷാണ് അഴിമതി വിരുദ്ധ ബ്യൂറോക്ക് കത്ത് നല്‍കിയത്. ബിജെപിയുടെ പേര് പരാമര്‍ശിക്കാതെയാണ് കത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്
കഴിഞ്ഞയാഴ്ചയും
സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണം കഴിഞ്ഞയാഴ്ചയും മുഖ്യമന്ത്ര് അശോക് ഗെലോട്ട് ഉന്നയിച്ചിരുന്നു. എതിര് പക്ഷത്തുള്ള എംഎല്‍എമാരെ വിലകൊടുത്ത് വാങ്ങി അവരുടെ കൂടെ നിര്‍ത്തുക എന്ന ഒരു നിലപാട് മാത്രമാണ് അവര്‍ക്കുള്ളതെന്നും രാജസ്ഥാനിലും ഇതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം.
ആഭ്യന്തര പ്രശ്നങ്ങള്‍
എന്നാല്‍ ബിജെപിയുടെ നീക്കങ്ങളല്ല, കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങള്‍ കാരണമാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്നാണ് ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനെ സാധൂകരിക്കുന്ന തരത്തിലാണ് കോണ്‍ഗ്രസിനുള്ളിലെ പ്രവര്‍ത്തനങ്ങളെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സുര്‍ജേവാല രംഗത്ത്
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടിയുടെ ദേശീയ വക്താവുമായ രണ്‍ദീപ് സുര്‍ജേവാലയെ എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്താന്‍ ജയ്പൂരിലെത്തിച്ചിട്ടുണ്ട്. പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയാണ് സുര്‍ജേവാലയ എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് ജയ്പൂരിലേക്ക് അയച്ചിരിക്കുന്നത്.
പരാതി നല്‍കിയതിന് പിന്നില്‍
എംഎല്‍എമാരെ പണം നല്കി സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ചീഫ് വിപ്പ് അധ്യക്ഷന്‍ മഹേഷ് ജോഷി അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് പരാതി നല്‍കിയതിന് പിന്നില്‍ സുര്‍ജേവാലയുടെ ഇടപെടലിനെ തുര്ന്നാണെന്നാണ് വിവരം. പ്രതിസന്ധി പാര്‍ട്ടിക്കുള്ളിലെ ചിലര്‍ തന്നെ നിര്‍മ്മിച്ചെടുത്തതാണെന്നാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കോണ്‍ഗ്രസ് നേതാവ് ആരോപിക്കുന്നത്.
സ്ഥാനാര്‍ത്ഥികള്‍
ചില നേതാക്കളെ രക്ഷകരായി ഉയര്‍ത്തിക്കാണിക്കുകയും മറ്റ് ചിലര്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂപപ്പെട്ടത്. എഐസിസിയുടെ സംഘടനാ ചുമതലുള്ള ജനറല്‍ സെക്രട്ടറിയായ കെസി വേണുഗോപാല്‍ , നീരജ് ഡങ്കി എന്നിവരെയാണ് കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥികളാണ് പ്രഖ്യാപിച്ചത്.
കെസിയുടെ സാന്നിധ്യം
എന്നാല്‍ സംസ്ഥാനത്തിന് പുറത്തുള്ള കെസി വേണുഗോപാലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ കടുത്ത അതൃപ്തി നിലനില്‍ക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടേയും സോണിയ ഗാന്ധിയുടേയും പ്രത്യേക താല്പര്യപ്രകാരമാണ് കെസി വേണുഗോപാലിനെ രാജസ്ഥാനില്‍ നിന്നും മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്
രാഹുല്‍ ഗാന്ധിയുടെ പരാജയം
‘വേണുഗോപാലിനെതിരെ നീക്കങ്ങളുണ്ടായാല്‍ അത് രാഹുല്‍ ഗാന്ധിയുടെ പരാജയമായിട്ടാവും കണക്കാക്കപ്പെടുക. അതുകൊണ്ടാണ് സുര്‍ജേവാലയെ രാജസ്ഥാനിലെത്തിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. രാഹുല്‍ ഗാന്ധിയുടേ മാത്രമല്ല, രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെയും പ്രിയപ്പെട്ട നേതാവാണ് സുര്‍ജേവാല'- കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.
സച്ചിന് പൈലറ്റുമായുള്ള പ്രശ്നവും
സച്ചിന് പൈലറ്റ് പക്ഷവും ഗെലോട്ട് പിന്തുണക്കാരും തമ്മിലുള്ള പ്രശ്നങ്ങളും ഈ സാഹചര്യവുമായി ചേര്‍ന്ന് നില്കുന്നു. സച്ചിന് പൈലറ്റുമായുള്ള പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലൂടെ കാര്യങ്ങള്‍ തനിക്ക് അനുകൂലമാക്കാനാണ് ഗെലോട്ടിന്റെ നീക്കം. ഇത് തികച്ചും അദ്ദേഹത്തിന്റെ ആസൂത്രിതമായ പദ്ധതിയാണെന്നാണ് മറ്റൊരു കോണ്‍ഗ്രസ് നേതാവ് പറയുന്നത്.
കോണ്‍ഗ്രസ് നിലപാട് കടുപ്പിക്കുന്നു; ജോസ് കെ മാണി കരാര്‍ പാലിക്കണം, ഈ അവസ്ഥ തുടരാനാവില്ല