രാജസ്ഥാനിൽ പേടിക്കാനില്ലെന്ന് കോൺഗ്രസ്, നീക്കങ്ങൾ തകൃതി, ഇളകി ബിജെപി, വസുന്ധര രാജെ ദില്ലിക്ക്!
ജയ്പൂര്‍: ആഗസ്റ്റ് 14ന് രാജസ്ഥാനില്‍ നിര്‍ണായകമായ നിയമസഭാ സമ്മേളനം ചേരാനിരിക്കുകയാണ്. അതിനിടെയും സംസ്ഥാനത്ത് രാഷ്ട്രീയ നീക്കങ്ങള്‍ തകൃതിയായി നടക്കുന്നു. അതിനിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന ബിഎസ്പി എംഎല്‍എമാരെ അയോഗ്യരാക്കാനുളള നീക്കം ബിജെപിയും ബിഎസ്പിയും നടത്തിയത് പാളിപ്പോയിരിക്കുകയാണ്.
ഇരുകൂട്ടരും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തളളിയത് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് വലിയ ആശ്വാസമായിരിക്കുകയാണ്. അതിനിടെ കോണ്‍ഗ്രസിലെ സംഭവ വികാസങ്ങള്‍ ബിജെപിയിലും പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. വസുന്ധര രാജെ ദില്ലിക്ക് തിരിച്ചിരിക്കുകയാണെന്നാണ് വിവരം.
ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കും
രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കും എന്ന ആത്മവിശ്വാസമാണ് കോണ്‍ഗ്രസ് നേതൃത്വം പങ്കുവെയ്ക്കുന്നത്. ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത്ര അംഗങ്ങള്‍ സര്‍ക്കാരിനുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ പറഞ്ഞു. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മാക്കന്‍ പറഞ്ഞു.
ഉപാധികള്‍ ഇല്ലാതെ മടങ്ങി വരാം
ഇപ്പോഴും സച്ചിന്‍ പൈലറ്റിന് മടങ്ങി വരാം എന്ന നിലപാടിലാണ് ഗെഹ്ലോട്ട് അടക്കമുളളവര്‍. ഹൈക്കമാന്‍ഡിനോട് മാപ്പ് പറഞ്ഞിട്ട് വേണം മടക്കമെന്നും ഗെഹ്ലോട്ട് നിര്‍ദേശിക്കുകയുണ്ടായി. സച്ചിന്‍ പൈലറ്റ് മുന്നോട്ട് വെച്ച ഉപാധികള്‍ അംഗീകരിച്ച് കൊണ്ടുളള തിരിച്ച് വരവ് വേണ്ട എന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം എന്നാണ് റിപ്പോര്‍ട്ടുകള്‍.
കൂടുതൽ അഭ്യുദയകാംഷികൾ
അതേസമയം ഗെഹ്ലോട്ട് ക്യാംപിലുളള എംഎല്‍എയുടേതായി പുറത്ത് വന്ന പ്രസ്താവന കോണ്‍ഗ്രസിന് ആശങ്കയുണ്ടാക്കുന്നതാണ്. തനിക്കൊപ്പമുളള എംഎല്‍എമാരെ ഗെഹ്ലോട്ട് സുരക്ഷിതമായി ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. സച്ചിന്‍ പൈലറ്റിന് കോണ്‍ഗ്രസില്‍ അദ്ദേഹം വിചാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ അഭ്യുദയകാംഷികളുണ്ട് എന്നാണ് എംഎല്‍എ പറഞ്ഞത്.
Recommended Video
40 മുതല്‍ 45 വരെ കോണ്‍ഗ്രസ് എംഎല്‍എമാർ
നിലവില്‍ 18 എംഎല്‍എമാണ് സച്ചിന്‍ പൈലറ്റിനൊപ്പം റിസോര്‍ട്ടിലുളളത്. എന്നാല്‍ 40 മുതല്‍ 45 വരെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണ സച്ചിന് ലഭിക്കുമായിരുന്നു എന്നാണ് ഗെഹ്ലോട്ട് പക്ഷത്തെ എംഎല്‍എ ആയ പ്രശാന്ത് ഭൈരവ പറഞ്ഞിരിക്കുന്നത്. അതേസമയം താനിപ്പോഴും ഗെഹ്ലോട്ട് പക്ഷത്ത് തന്നെ ആണെന്നും പ്രശാന്ത് ഭൈരവ കൂട്ടിച്ചേര്‍ത്തു.
ബിജെപിയിലെ ചേരിപ്പോര്
കോണ്‍ഗ്രസിനുളളില്‍ ഇത്തരം ചര്‍ച്ചകളും നീക്കങ്ങളും നടക്കുന്നത് മറുവശത്ത് ബിജെപിയിലും പ്രതിഫലിച്ചിട്ടുണ്ട്. രാജസ്ഥാന്‍ ബിജെപിയില്‍ നേരത്തെ തന്നെ കനത്ത വിഭാഗീയത നിലനില്‍ക്കുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെതും പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് സതീഷ് പൂനിയ അടക്കമുളളവരുടേയും രണ്ട് ഗ്രൂപ്പുകള്‍ തമ്മിലാണ് ചേരിപ്പോര്.
ഗെഹ്ലോട്ടിനെ സഹായിച്ചെന്ന്
സച്ചിന്‍ പൈലറ്റ് ബിജെപിയിലേക്ക് വരുന്നതിനോട് താല്‍പര്യം ഇല്ലാത്ത വസുന്ധര രാജെ മുഖ്യമന്ത്രി ഗെഹ്ലോട്ടിനെ സഹായിക്കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. എന്‍ഡിഎ സഖ്യകക്ഷി എംഎല്‍എ തന്നെയാണ് ഈ ആരോപണം ഉന്നയിച്ചത്. ഗെഹ്ലോട്ടിനൊപ്പം നില്‍ക്കണം എന്ന് വസുന്ധര രാജെ എംഎല്‍എമാരോട് ആവശ്യപ്പെട്ടു എന്നായിരുന്നു ആരോപണം.
വസുന്ധര രാജെ ദില്ലിക്ക്
ഈ ആരോപണം കൂടി ഉയര്‍ന്നതോടെ പാര്‍ട്ടിയിലെ ചേരിപ്പോര് മൂര്‍ച്ഛിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് പുനസംഘടിപ്പിച്ചപ്പോള്‍ വസുന്ധര വിരുദ്ധ ചേരിക്കാണ് പ്രാധാന്യം ലഭിച്ചത്. ഇതോടെ വസുന്ധര രാജെ കൂടുതല്‍ ഇടഞ്ഞിരിക്കുകയാണ്. പരാതിയുമായി വസുന്ധര ദില്ലിക്ക് വിമാനം കയറിയിരിക്കുന്നു.
രാജസ്ഥാനിലും പാര്‍ട്ടിയിലും സ്വാധീനം
പാര്‍ട്ടി പ്രസിഡണ്ട് സ്ഥാനത്തും നിയമസഭാ ഉപനേതാവ് സ്ഥാനത്തും വസുന്ധര വിരുദ്ധരാണ്. ഇത് കൂടാതെയാണ് പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവിലും മറുവിഭാഗത്തെ കുത്തി നിറച്ചത് എന്നതാണ് വസുന്ധരയെ ചൊടിപ്പിച്ചിരിക്കുന്നത്. രാജസ്ഥാനിലും പാര്‍ട്ടിയിലും വസുന്ധരയ്ക്ക് വന്‍ സ്വാധീനമുണ്ട്. എന്നാല്‍ അമിത് ഷാ- മോദി സഖ്യത്തിന് വസുന്ധര രാജെയോട് പ്രിയമില്ല എന്നതാണ് മുന്‍ മുഖ്യമന്ത്രിക്കുളള വെല്ലുവിളി.