രാജസ്ഥാനിൽ സച്ചിന്റെ പൈലറ്റിന്റെ ചടുല നീക്കം; 8 എംഎൽഎമാരുമായി ദില്ലിയിലേക്ക്.. സോണിയ ഗാന്ധിയ കാണും
ജയ്പൂർ; രാജസ്ഥാനിൽ രാഷ്ട്രീയ നാടകങ്ങൾ ചൂട് പിടിക്കുന്നു. കോൺഗ്രസ് സർക്കാരിനെ ബിജെപി നേതാക്കൾ താഴെയിറക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണമാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കഴിഞ്ഞ ദിവസം ഉയർത്തിയത്. കോടികളാണ് എംഎൽഎമാരെ ചാടിക്കാൻ ബിജെപി വീശുന്നതെന്നും ഗെഹ്ലോട്ട് ആരോപിച്ചിരുന്നു. ആരോപണ പ്രത്യാരോപണങ്ങൾ കൊഴുക്കുന്നതിനിടെ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്റെ നീക്കങ്ങളാണ് സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. തനിക്കൊപ്പമുള്ള എംഎൽഎമാരുമായ് ദില്ലിയിൽ എത്തിയിരിക്കുകയാണ് സച്ചിൻ പൈലറ്റ്. വിശദാംശങ്ങൾ ഇങ്ങനെ
കുതിരക്കച്ചവട നീക്കം
രാജ്യസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് മധ്യപ്രദേശിന് സമാനമായ കുതിരക്കച്ചവട നീക്കങ്ങൾ രാജസ്ഥാനിലും അരങ്ങേറിയത്. തിരഞ്ഞെടുപ്പ് ജയിക്കാൻ എംഎൽഎമാരെ ചാക്കിടാൻ ബിജെപി ശ്രമിക്കുന്നുണ്ടെന്നായിരുന്നു കോൺഗ്രസ് നേതാക്കൾ ആരോപിച്ചത്. കോടികളാണ് ബിജെപി എംഎൽഎമാർക്ക് വാഗ്ദാനം ചെയ്തതെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞിരുന്നു.
റിസോർട്ട് രാഷ്ട്രീയവും
ഇതോടെ ബിജെപിയുടെ ഓപ്പറേഷൻ പൊളിക്കാൻ ലക്ഷ്യം വെച്ച് സംസ്ഥാനത്ത് റിസോർട്ട് രാഷ്ട്രീയവും പൊടിപൊടിച്ചു. തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് വരെ എംഎൽഎമാരെ പലയിടങ്ങളിലെ റിസോർട്ടിൽ ദിവസങ്ങളോളം കോൺഗ്രസ് പാർപ്പിച്ചു. രാജ്യസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായിരുന്നു ഇവരെ നിയമസഭയിൽ എത്തിച്ചത്. തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റിൽ വിജയിക്കുകയും ചെയ്തു.
പ്രതിസന്ധിയ്ക്ക് കാരണം
അതേസമയം മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് രാജസ്ഥാനിലെ പ്രതിസന്ധിയ്ക്ക് വഴിവെച്ചതെന്ന ആരോപണമായിരുന്നു ബിജെപി ഉയർത്തിയത്. സർക്കാരിനെ താഴെയിറക്കാൻ ബിജെപി ശ്രമിക്കേണ്ടതില്ലെന്നും കോൺഗ്രസിനുള്ളിലെ ഭിന്നത തന്നെ സർക്കാരിനെ താഴെയിറക്കുമെന്നും നേതാക്കൾ പറഞ്ഞിരുന്നു.
അധികാരം പിടിക്കാൻ
കോൺഗ്രസിനെ രാജസ്ഥാനിൽ ഭരണത്തിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവാണ് പിസിസി അധ്യക്ഷൻ കൂടിയായ സച്ചിൻ പൈലറ്റ്. അധികാരം ലഭിച്ചതോടെ അദ്ദേഹം മുഖ്യമന്ത്രിയാകുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ മുതിർന്ന നേതാവായ അശോകിനെ മുഖ്യനാക്കുകയായിരുന്നു.
അതൃപ്തി ഉള്ളതായി റിപ്പോർട്ട്
ഇതോടെ ഇരുവരും തമ്മിൽ പല വിഷയങ്ങളിലും അതൃപ്തി ഉള്ളതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രാജ്യസഭ തിരഞ്ഞെടുപ്പ് വേളയിൽ സച്ചിൻ പൈലറ്റ് അദ്ദേഹത്തിന് ഒപ്പമുള്ള എംഎൽഎമാർക്കൊപ്പം ബിജെപിയിലേക്ക് ചേക്കേറുമോയെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ശക്തമായിരുന്നു. മധ്യപ്രദേശിൽ സിന്ധ്യ ചെയ്ത പോലെ സച്ചിനും ആവർത്തിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.
ബിജെപിയിലെത്തിയത്
മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും തഴയപ്പെട്ടതോടെയാണ് മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യ തന്റെ അനുയായികളായ 22 എംഎൽഎമാർക്കൊപ്പം കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയത്. ഇതോടെ മധ്യപ്രദേശിൽ സർക്കാർ താഴെവീണു. സച്ചിൻ പൈലറ്റും സമാനമായ രീതിയിൽ ബിജെപിയിലേക്ക് ചേക്കേറിയേക്കുമെന്നും ഉറ്റുനോക്കപ്പെട്ടിരുന്നു.
ദില്ലിയിലേക്ക്
അതേസമയം ഇത്തരം അഭ്യൂഹങ്ങൾ സച്ചിൻ തള്ളിയിരുന്നു. എന്നാൽ സച്ചിന്റെ ദില്ലി സന്ദർശനമാണ് പുതിയ ചർച്ചകൾക്ക് കാരണമായത്. എട്ടോളം എംഎല്‍എമാരുമായാണ് സച്ചിന്‍ ദില്ലിയിൽ എത്തിയതെന്നാണ് വിവരം. 25 എംഎല്‍എമാര്‍ സച്ചിന്റെ കൂടെയാണെന്നും അദ്ദേഹം ബിജെപിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.
എംഎൽഎമാരും ദില്ലിയിൽ
എംഎൽഎമാർ ദില്ലിയിലും വിവിധ ഇടങ്ങളിലുമായിട്ടാണ് കഴിയുന്നത്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി വിവിധ വിഷയങ്ങളിൽ വിയോജിപ്പുള്ള എംഎൽഎമാർ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട് അതൃപ്തി അറിയിക്കുമെന്നാണ് വിവരം. പൈലറ്റ് പക്ഷത്തുള്ള എംഎൽഎയായ പിആർ മീരയും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ചയക്ക് സമയം തേടിയിട്ടുണ്ട്.
ചിറ്റമ്മനയം കാണിക്കുന്നുവെന്ന്
മുഖ്യമന്ത്രി തങ്ങളോട് ചിറ്റമ്മനയം കാണിക്കുകയാണെന്ന വിമർശനമായ പൈലറ്റ് പക്ഷത്തെ നേതാക്കൾ ഉയർത്തുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ അതൃപ്തികൾ സംബന്ധിച്ച് സച്ചിൻ പൈലറ്റ് മുതിർന്ന നേതാവ് അഹമ്മദ് പട്ടേലുമായി ചർച്ച നടത്തിയിരുന്നു. അതിനിടെ ശനിയാഴ്ച വൈകീട്ട് ഗെഹ്ലോട്ട് തനിക്ക് ഒപ്പമുള്ള എംഎൽഎമാരുടെ യോഗം വിളിച്ച് ചേർത്തിരുന്നു.
യോഗം ചേർന്നു
ജയ്പൂരിലെ തന്റെ വസതിയിൽ വെച്ചാണ് യോഗം ചേർന്നത്. മുതിർന്ന മന്ത്രിമാർ ഉൾപ്പെടെയള്ളവർ യോഗത്തിൽ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്. അതേസമയം ഗെഹ്ലോട്ടും സച്ചിനും തമ്മിലുള്ളത് ചെറിയ തർക്കങ്ങൾ മാത്രമാണെന്നും ഉടൻ പരിഹരിക്കപ്പെടുമെന്നാണ് ദേശീയ നേതൃത്വം കരുതുന്നത്.
ഇടപെട്ട് ദേശീയ നേതൃത്വം
ഉടൻ അറ്റകൈ തിരുമാനങ്ങളൊന്നും കൈക്കൊള്ളരുതെന്ന് സച്ചിനോട് ദേശീയ നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം. സിന്ധ്യയെ പോലെ സച്ചിൻ പൈലറ്റ് ബിജെപിയിലേക്ക് പോകില്ലെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. സിന്ധ്യയെ പോലെ അല്ല സച്ചിൻ. ഉപമുഖ്യമന്ത്രി പദവിയും സംസ്ഥാന അധ്യക്ഷ പദവിയും സച്ചിനാണെന്നതിനാൽ തന്നെ അത്തരം കടുത്ത തിരുമാനങ്ങൾ ഉണ്ടായേക്കില്ലെന്നും വിലയിരുത്തപ്പെടുന്നുണഅട്.
'വീണ വിജയന്റെ വിവാഹത്തിന് സ്വപ്നയും പങ്കെടുത്തുവെന്ന് വ്യാജ പ്രചരണം;നിയമനടപടിക്കൊരുങ്ങി ഡിവൈഎഫ്ഐ
'സ്വപ്ന പിടിയിലായത് മുഖ്യമന്ത്രിയുടെ മകളുടെ ഫ്ളാറ്റിൽ നിന്നെന്ന വ്യാജപ്രചരണം; ചാനൽ നിയമ നടപടിക്ക്
തകര്‍ന്നത് നാഗാലാന്‍ഡെന്ന സ്വപ്നം; ചെക്ക് ഇന്‍ ചെയ്ത് അരമണിക്കൂറിൽ അത് സംഭവിച്ചു; പിടി വീണത് ഇങ്ങനെ