രാജസ്ഥാന്‍ ചുവട് മാറ്റി ബിജെപി.. എല്ലാം പരിഹരിച്ചു.. അമിത് ഷായുടെ നിര്‍ണായക നീക്കം
ഡിസംബര്‍ ഏഴിനാണ് രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ശക്തമായ ഭരണ വിരുദ്ധ വികാരമാണ് വസുന്ധര രാജെ സര്‍ക്കാരിനെതിരെ ഉയരുന്നത്. തൊഴിലില്ലായ്മയും പശുവിന്‍റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങളും ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെതിരെ ന്യൂനപക്ഷങ്ങളും യുവാക്കളും പരസ്യമായി രംഗത്തെത്തി കഴിഞ്ഞു.
അതേസമയം മറുവശത്ത് കോണ്‍ഗ്രസിനാകട്ടെ വിജയ പ്രതീക്ഷ ഏറെയാണ്. കോണ്‍ഗ്രസിന് അനായാസ വിജയമാണ് പുറത്തുവന്ന സര്‍വ്വേകള്‍ എല്ലാം പ്രവചിക്കുന്നത്. എന്നാല്‍ 2019 ല്‍ കേന്ദ്രത്തില്‍ വീണ്ടും അധികാരത്തിലെത്താന്‍ രാജസ്ഥാന്‍ നിര്‍ണായകമാണെന്നിരിക്കെ വ്യത്യസ്തമായ നീക്കമാണ് ബിജെപി അവസാനലാപ്പില്‍ നടത്താനൊരുങ്ങുന്നത്. പാട്ടുംപാടി ജയിക്കാമെന്ന കോണ്‍ഗ്രസിന്‍റെ മോഹത്തിന് കനത്ത തിരിച്ചടിയാവും ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. വിവരങ്ങള്‍ ഇങ്ങനെ

തകര്‍ന്നടിഞ്ഞു
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാനഘട്ട ചൂടിലാണ് രാജസ്ഥാന്‍.വളരെ അനായാസ വിജയമായിരുന്നു കഴിഞ്ഞ തവണ രാജസ്ഥാനില്‍ ബിജെപി നേടിയത്. 200 സീറ്റില്‍ 163 സീറ്റുകള്‍ നേടി എളുപ്പത്തില്‍ ബിജെപി ജയിച്ചു കയറി. നേരത്തെ 96 സീറ്റുമായി അധികാരത്തിലിരുന്ന കോൺഗ്രസ് വെറും 21 സീറ്റിൽ ഒതുങ്ങി.

വന്‍ തലവേദന
എന്നാല്‍ 2014ലെ തെരഞ്ഞെടുപ്പില്‍ നിന്ന് രാജസ്ഥാനിലെ ബിജെപിയുടെ സ്ഥിതി ഏറെ മാറിയിരിക്കുന്നു.യുവാക്കള്‍ക്ക് തൊഴിലും കര്‍ഷകര്‍ക്ക് ആനുകൂല്യവും വാഗ്ദാനം ചെയ്ത് ഭരണത്തിലേറിയ സര്‍ക്കാരിന് ഈ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കാന്‍ കഴിഞ്ഞിട്ടില്ല. ഭരണ വിരുദ്ധ വികാരം മാത്രമല്ല പാര്‍ട്ടിക്ക് തലവേദനയാകുന്നുത്.

തീവ്രശ്രമം തുടങ്ങി
മുഖ്യമന്ത്രി വസുന്ധര രാജെയുടെ പ്രവര്‍ത്തനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും തന്നെ കലാപക്കൊടി ഉയര്‍ത്തി കഴിഞ്ഞു. മുഖ്യമന്ത്രിയോട് ഉടക്കി ബിജെപിയുടെ പ്രബലരായ നേതാക്കള്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിലേക്ക് ചേക്കേറിയിട്ടുമുണ്ട്.
എന്നാല്‍ ഈ സ്ഥിതി തുടര്‍ന്നാല്‍ പാര്‍ട്ടിയുടെ ചരിത്രത്തിലെ തന്നെ പരാജയമാകും ബിജെപി നേരിടുകയെന്ന വിലയിരുത്തല്‍ സംസ്ഥാന നേതൃത്വത്തിന് ഉണ്ട്.

വസുന്ധരയെ മാറ്റി നിര്‍ത്തണം
ഇതോടെ ഉടക്കി നില്‍ക്കുന്ന ആര്‍എസ്എസുമായി ചേര്‍ന്ന് രാജസ്ഥാന്‍ പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി.വസുന്ധര രാജയുടെ പ്രവര്‍ത്തനങ്ങളിലുള്ള അതൃപ്തിയാണ് സംസ്ഥാനത്ത് ബിജെപി-ആര്‍എസ്എസ് ഭിന്നതകളുടെ തുടക്കം. മുഖ്യമന്ത്രിയെ മാറ്റണമെന്ന് പലപ്പോഴായി ആര്‍എസ് എസ് നേതൃത്വം ആവശ്യപെട്ടിരുന്നു. വസുന്ധരയെ മാറ്റി നിര്‍ത്തിയുള്ള പ്രചരണങ്ങളും ആര്‍എസ്എസ് തുടങ്ങിയിരുന്നു.പ്രചരണത്തിനായിഉത്തർപ്രദേശിലെ മിന്നുന്ന ജയത്തിൽ നിർണ്ണായക പങ്കുവഹിച്ച സുനില്‍ ബൻസാലിന് രാജസ്ഥാന്റെ ചുമതല നൽകി നിലനില്‍ക്കുന്ന ഭരണ വിരുദ്ധ വികാരം മറികടക്കാനുള്ള ശ്രമങ്ങളും ആര്‍എസ്എസ് നടത്തിയിരുന്നു.

കോണ്‍ഗ്രസ് പിടിച്ചെടുത്തു
എന്നാല്‍ വസുന്ധരയെ തഴയാന്‍ ബിജെപി ദേശീയ നേതൃത്വം തയ്യാറായില്ല. ഇതോടെ ബിജെപിയുമായുള്ള യോജിച്ച പ്രവര്‍ത്തനത്തില്‍ നിന്ന് ആര്‍എസ്എസ് പിന്‍വലിഞ്ഞു. അതേസമയം ഇതിനിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി കനത്ത പരാജയം നുണഞ്ഞു. ലോക്സഭ മണ്ഡലങ്ങളായ അജ്മീര്‍, അല്‍വാര്‍, നിയമസഭാ മണ്ഡലമായ മണ്ഡല്‍ഗാര്‍ഹ് എന്നിവിടങ്ങളില്‍ വന്‍ ഭൂരിപക്ഷത്തോടെയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ബിജെപിയുടെ സിറ്റിങ്ങ് സീറ്റുകളായിരുന്നു ഇവ മൂന്നും.

രമ്യമായി പരിഹരിക്കും
ആര്‍എസ്എസുമായുള്ള ഭിന്നതയാണ് ഇത്തരം തിരിച്ചടികള്‍ക്ക് കാരണമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ഇനിയും ആര്‍എസ്എസുമായി ഭിന്നത തുടര്‍ന്നാല്‍ അത് കനത്ത പരാജയമാകുമെന്ന തിരിച്ചറിവില്‍ ആര്‍എസ്എസിലെ മുതിര്‍ന്ന നേതാക്കളെ കണ്ട് ഭിന്നതകള്‍ രമ്യമായി പരിഹരിക്കാനാണ് ബിജെപി നേതൃത്വത്തിന്‍റെ തിരുമാനം.

വര്‍ഗീയ കാര്‍ഡിറക്കി
ആര്‍എസ്എസിലെ മുതിര്‍ന്ന നേതാക്കള്‍ ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തി കഴിഞ്ഞു. പ്രചരണം അവസാന ഘട്ടമായതോടെ ബിജെപി വീണ്ടും വര്‍ഗീയ കാര്‍ഡുകള്‍ ഇറക്കിയുള്ള പ്രചാരണവും ശക്തമാക്കിയിട്ടുണ്ട്. അയോധ്യ തന്നെയാണ് പ്രധാന പ്രചാരണ ആയുധം.

പ്രചരണം കൊഴുക്കുന്നു
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഇറക്കിയുള്ള പ്രചാരണങ്ങളാണ് ഇപ്പോള്‍ ബിജെപി നടത്തുന്നത്. മുസ്ലീം സ്ഥാനാര്‍ത്ഥികളെ കടന്നാക്രമിച്ചും രാമഭക്തരോട് ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടും യോഗി പ്രചരണം കൊഴുപ്പിക്കുന്നുണ്ട്.

വമ്പന്‍മാര്‍
യോഗി മാത്രമല്ല വമ്പന്‍മാര്‍ തന്നെയാണ് ബിജെപിക്കായി രാജസ്ഥാനില്‍ പ്രചാരണത്തിന് എത്തുന്നത്. 2014 ല്‍ മോദി പ്രഭാവമാണ് ബിജെപിയെ തുണച്ചത്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രചരണ രംഗത്ത് സജീവമാണ്. കൂടാതെ ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഓടി നടന്ന് റാലികളില്‍ പങ്കെടുക്കുന്നുണ്ട്.

ന്യൂനപക്ഷങ്ങള്‍ വെല്ലുവിളി
അതേസമയം കോണ്‍ഗ്രസിനാകട്ടെ രാഹുല്‍ ഗാന്ധി മാത്രമാണ് ഉള്ളത്. സച്ചിന്‍ പൈലറ്റിന്‍റെ ചിട്ടയായ പ്രവര്‍ത്തനം കോണ്‍ഗ്രസിനെ തുണയ്ക്കുമെന്ന് കരുതുന്നുണ്ടെങ്കിലും ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നതും കാണാതിരിക്കാനാകില്ല.

യുപി ആവര്‍ത്തിക്കുമോ
ഭിന്നത അവസാനിച്ചതോടെ പടലപിണക്കങ്ങള്‍ മാറ്റിവെച്ച് മുന്നോട്ട് പോകാനാണ് ആര്‍എസ്എസ്-ബിജെപി നേതൃത്വത്തിന്‍റെ തിരുമാനം. ഇതോടെ രാജസ്ഥാനില്‍ യുപി ആവര്‍ത്തിക്കുമോയെന്ന ആശങ്കയാണ് രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവെയ്ക്കുന്നത്. അതേസമയം ഇതുവരെ ഒരു പാര്‍ട്ടിക്കും തുടര്‍ഭരണം നല്‍കാത്ത സംസ്ഥാനം ഇത്തവണ കോണ്‍ഗ്രസ് കൈകളില്‍ എത്തുമെന്ന് തന്നെയാണ് ചിലര്‍ വാദിക്കുന്നത്.












Click it and Unblock the Notifications