രാജസ്ഥാനില്‍ കര്‍ഷക വായ്പയില്‍ അഴിമതി.... വായ്പ പോലും എടുക്കാത്തവര്‍ പട്ടികയില്‍!!
ജയ്പൂര്‍: കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളിലെ ഏറ്റവും വലിയ വാഗ്ദാനമായ കര്‍ഷക വായ്പ എഴുതി തള്ളലില്‍ വന്‍ അഴിമതി. വായ്പ എഴുതി തള്ളേണ്ടവരുടെ പട്ടികയില്‍ അനര്‍ഹര്‍ ഒരുപാട് ഉണ്ടെന്നാണ് തെളിഞ്ഞിരിക്കുന്നത്. കോണ്‍ഗ്രസിന്റെ പ്രതിച്ഛായയെ ഒന്നടങ്കം ബാധിക്കുന്ന വിഷയമാണിത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ ഏറ്റവുമധികം ബാധിക്കാന്‍ പോകുന്ന വിഷയമാണിത്.
അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ഇത് വലിയ തിരിച്ചടിയാവും. ബിജെപിയാണ് ഇതില്‍ നിന്ന് ഏറ്റവും നേട്ടമുണ്ടാക്കാന്‍ പോകുന്നത്. വലിയൊരു തിരിച്ചുവരവിനായി കാത്തിരുന്ന ബിജെപിക്കും വസുന്ധര രാജയ്ക്കും കോണ്‍ഗ്രസ് അവസരം നല്‍കിയിരിക്കുകയാണ്. സര്‍ക്കാര്‍ രൂപീകരിച്ച് ഒരുമാസം തികയും മുമ്പേയാണ് അഴിമതി കോണ്‍ഗ്രസിനെ തേടി വന്നിരിക്കുന്നത്. കര്‍ഷകര്‍ സര്‍ക്കാരിനെതിരെ വീണ്ടും പ്രതിഷേധവുമായി ഇറങ്ങിയിരിക്കുകയാണ്.
പട്ടികയില്‍ അഴിമതി
കര്‍ഷക വായ്പ എഴുതി തള്ളേണ്ടവരുടെ പട്ടികയാണ് വിവാദമായിരിക്കുന്നത്. നിരവധി പേര്‍ വായ്പ പോലും എടുക്കാത്തവരാണെന്ന് വ്യക്തമാണ്. ഇവരുടെ പേരും കോഡും അടക്കമുള്ള കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു വിശദീകരണം പോലും നല്‍കിയിട്ടില്ല. അതേസമയം ഇവര്‍ കര്‍ഷകര്‍ ആണോ എന്ന കാര്യം പോലും പരിശോധിക്കേണ്ടതുണ്ട്. നേരത്തെ തന്നെ ഇതില്‍ അഴിമതിയുണ്ടെന്ന് ബിജെപി ആരോപിക്കുന്നുണ്ട്.
അഴിമതി എങ്ങനെ
പട്ടികയില്‍ അനര്‍ഹര്‍ കയറി പറ്റിയത് കോര്‍പ്പറേറ്റീവ് ബാങ്കുകളുടെ തന്ത്രത്തിലൂടെയാണ്. ഇവര്‍ നല്‍കുന്ന പട്ടിക പ്രകാരമാണ് സര്‍ക്കാര്‍ വായ്പ എഴുതി തള്ളുന്നത്. രാജസ്ഥാനിലെ കര്‍ഷകര്‍ എല്ലാം വായ്പ എടുത്തിരിക്കുന്നത് സഹകരണ ബാങ്കില്‍ നിന്നുമാണ്. ഇവിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും, ഉന്നത മന്ത്രിമാരും ബാങ്ക് ഉദ്യോഗസ്ഥരും ചേര്‍ന്ന് തിരിമറി നടത്തിയിരിക്കുകയാണ്. പല വായ്പ എടുത്തവരാണ് കര്‍ഷക വായ്പ എടുത്തവരുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ പ്രഖ്യാപനം
കോണ്‍ഗ്രസിന്റെ പ്രഖ്യാപനങ്ങള്‍ ഇപ്പോള്‍ തിരിച്ചടിക്കുകയാണ്. അധികാരത്തിലെത്തിയാല്‍ രണ്ട് ലക്ഷം വരെയുള്ള കര്‍ഷക വായ്പകള്‍ എഴുതി തള്ളുമെന്ന് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും പ്രഖ്യാപിച്ചിരുന്നു. ഇത് നടപ്പാക്കുകയും ചെയ്തിരുന്നു. മാര്‍ച്ച് 31 വരെയുള്ള വായ്പകളായിരുന്നു ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ഇത് ഡിസംബര്‍ വരെയാക്കി. ഇത്രയൊക്കെ ചെയ്തിട്ടും സര്‍ക്കാര്‍ കുരുക്കില്‍ വീണിരിക്കുകയാണ്. ഒറ്റയടിക്കാണ് മുഖ്യമന്ത്രിയുടെ പ്രതിച്ഛായ നഷ്ടമായിരിക്കുന്നത്.
1700 പേര്‍ പട്ടികയില്‍
ദുര്‍ഗാപൂര്‍ ജില്ലയില്‍ നിന്ന് മാത്രം 1700 കര്‍ഷകരുടെ പേരുകളാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇവര്‍ക്കൊന്നും വായ്പകള്‍ ലഭിച്ചിട്ടില്ല, അഥവാ എടുത്തിട്ട് പോലുമില്ല. നേരത്തെ ബിജെപി സര്‍ക്കാരിന്റെ കാലത്ത് ഭൂരിഭാഗം പേരും അനര്‍ഹമായ വായ്പ നേടുകയും അത് പിന്നീട് എഴുതി തള്ളുകയും ചെയ്തിരുന്നു. കര്‍ഷകര്‍ക്ക് വേണ്ട ആനുകൂല്യങ്ങള്‍ ഇതോടെ ലഭിക്കാതാവുകയും ചെയ്തു. കോണ്‍ഗ്രസും ഇതിന് കൂട്ടുനില്‍ക്കുന്നുവെന്നാണ് സൂചന.
സത്യാവസ്ഥ എന്ത്
കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം വന്ന ഉടനെ സഹകരണ ബാങ്കുകള്‍ വന്‍ തട്ടിപ്പാണ് നടത്തിയത്. തിരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെ വായ്പയ്ക്ക് അപേക്ഷിക്കാത്ത പലര്‍ക്കും വായ്പ അനുവദിച്ചു. ഇതെല്ലാം ഉദ്യോഗസ്ഥരുടെ ബന്ധുക്കളാണ്. തുടര്‍ന്ന് കോണ്‍ഗ്രസ് അധികാരത്തിലെത്തിയതോടെ ഇവരുടെ പേരും പട്ടികയില്‍ ചേര്‍ക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ സര്‍ക്കാരിനും കര്‍ഷകര്‍ക്കും ബാധ്യതയായിരിക്കുന്നത്. സഗ്‌വാര, ദുംഗാര്‍പൂര്‍ എന്നിവിടങ്ങളിലെ സഹകരണ ബാങ്കുകളാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് മുന്നില്‍ നിന്നത്.
രാഹുലിന് തിരിച്ചടി
രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായക്കാണ് വന്‍ തിരിച്ചടി അഴിമതിയിലൂടെ ഉണ്ടായിരിക്കുന്നത്. കര്‍ഷകരുടെ നേതാവെന്ന നിലയില്‍ അദ്ദേഹം ഉണ്ടാക്കിയെടുത്ത പ്രതിച്ഛായ ഇതോടെ തകര്‍ന്നിരിക്കുകയാണ്. അടുത്ത ആഴ്ച്ച കര്‍ഷക റാലിയുമായി രാഹുല്‍ രാജസ്ഥാനില്‍ എത്തുന്നുണ്ട്. ഇതോടെ റാലിയുടെ നടത്തിപ്പിനും മങ്ങലേറ്റിരിക്കുകയാണ്. ഒന്നുകില്‍ കര്‍ഷകരെ നേരിട്ട് കണ്ട് പ്രശ്‌നം പരിഹരിക്കാന്‍ രാഹുല്‍ തയ്യാറാവേണ്ടി വരും. അഴിമതി പ്രതിച്ഛായ വന്നതിനാല്‍ രാഹുല്‍ കര്‍ശന നടപടിയെടുക്കാന്‍ തയ്യാറാവേണ്ടി വരും.
കര്‍ഷക പ്രക്ഷോഭം കത്തുന്നു
കര്‍ഷക പ്രക്ഷോഭം സംസ്ഥാനത്ത് വീണ്ടും ആളിക്കത്തുകയാണ്. അര്‍ഹരായവരില്‍ അധികവും പട്ടികയില്‍ നിന്ന് പുറത്തായതാണ് കര്‍ഷകരെ തെരുവിലിറക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ഇത് രണ്ടാം കര്‍ഷക സമരമാണ് വന്നിരിക്കുന്നത്. നേരത്തെ വളത്തിന്റെ അപര്യാപ്തത കാരണം കര്‍ഷകര്‍ പ്രക്ഷോഭം നടത്തിയിരുന്നു. ബാങ്കുകള്‍ക്ക് മുന്നിലാണ് പ്രതിഷേധം നടക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ ബിജെപി ഇത് മുതെലടുക്കുമെന്ന കാര്യം ഉറപ്പാണ്.
മനോഹര്‍ പരീക്കര്‍ കൊല്ലപ്പെട്ടേക്കാം; കോണ്‍ഗ്രസ് രാഷ്ട്രപതിക്ക് കത്തയച്ചു, സുരക്ഷ ശക്തമാക്കണം
അഖിലേഷ് യാദവിനെ പൂട്ടാന്‍ തന്ത്രങ്ങല്‍ മെനഞ്ഞ് ബിജെപി; മണല്‍ ഖനന കേസില്‍ സിബിഐ ചോദ്യം ചെയ്‌തേക്കും