ഗെഹ്ലോട്ടിന് തിരിച്ചടി! സച്ചിൻ പൈലറ്റിന് ആശ്വാസം! പൈലറ്റ് ക്യാംപിനെതിരായ നടപടിയിൽ ഹൈക്കോടതി ഉത്തരവ്!
ജയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസിനുളളിലെ ഗെഹ്ലോട്ട്- പൈലറ്റ് പോരില്‍ സച്ചിന്‍ പൈലറ്റിന് ആശ്വാസ ജയം. നാല് ദിവസത്തേക്ക് ശ്വാസം വിടാനുളള സമയമാണ് സച്ചിന്‍ പൈലറ്റിന് രാജസ്ഥാന്‍ ഹൈക്കോടതി നല്‍കിയിരിക്കുന്നത്.
സച്ചിന്‍ പൈലറ്റിനേയും ഒപ്പമുളള 18 വിമത എംഎല്‍എമാരെയും അയോഗ്യതാ നീക്കത്തിലൂടെ പൂട്ടാമെന്ന ഗെഹ്ലോട്ടിന്റെ മോഹത്തിനാണ് കോടതിയില്‍ നിന്ന് തിരിച്ചടിയേറ്റിരിക്കുന്നത്. പൈലറ്റിനും എംഎല്‍എമാര്‍ക്കും എതിരായ നടപടി കോടതി തടഞ്ഞു. വിശദാംശങ്ങളിലേക്ക്...
വഴങ്ങാതെ വിമതർ
രാജസ്ഥാനില്‍ ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ സച്ചിന്‍ പൈലറ്റിന് ക്യാംപിന് ആശ്വാസ ജയം ഉണ്ടായിരിക്കുകയാണ്. സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയതിലൂടെ കോണ്‍ഗ്രസ് ശക്തമായ മുന്നറിയിപ്പാണ് വിമര്‍ക്ക് നല്‍കിയത്. എന്നിട്ടും പാര്‍ട്ടിയുടെ അനുനയ നീക്കങ്ങളോട് വിമതര്‍ സഹകരിക്കാന്‍ തയ്യാറായില്ല.
അയോഗ്യതയ്ക്ക് നീക്കം
ഇതോടെയാണ് സച്ചിന്‍ പൈലറ്റിനൊപ്പമുളള 18 എംഎല്‍എമാര്‍ക്കും അയോഗ്യത കല്‍പ്പിക്കാനുളള ശ്രമം ഗെഹ്ലോട്ട് തുടങ്ങിയത്. എംഎല്‍എമാരെ അയോഗ്യരാക്കാന്‍ ആവശ്യപ്പെട്ട് ഗെഹ്ലോട്ട് സ്പീക്കറെ സമീപിച്ചു. അയോഗ്യരാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ട് സ്പീക്കര്‍ വിമത എംഎല്‍എമാര്‍ക്ക് നോട്ടീസും അയച്ചു.
ആശ്വാസമായി ഹൈക്കോടതി വിധി
തുടര്‍ന്നാണ് സച്ചിന്‍ പൈലറ്റും വിമതരും കോടതി കയറിയത്. മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വേയും മുകുള്‍ റോത്തഗിയും ആണ് സച്ചിന്‍ പൈലറ്റ് ക്യാംപിന് വേണ്ടി രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ഹാജരായത്. ജൂലൈ 21 വരെ സച്ചിന്‍ പൈലറ്റിനും വിമത എംഎല്‍എമാര്‍ക്കും എതിരെ നടപടി എടുക്കരുത് എന്നാണ് രാജസ്ഥാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
നാല് ദിവസത്തേക്ക് ആശ്വാസം
ജൂലൈ 21ന് വൈകിട്ട് 5. 30 വരെ അയോഗ്യത കല്‍പ്പിക്കല്‍ അടക്കമുളള ഒരു നീക്കവും ഇവര്‍ക്കെതിരെ പാടില്ല എന്നാണ് ഹൈക്കോടതി സ്പീക്കറോട് നിര്‍ദേശിച്ചിരിക്കുന്നത്. കേസ് ജൂലൈ 20ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കോണ്‍ഗ്രസ് വിപ്പ് നല്‍കിയിട്ടും വിമത എംഎല്‍എമാര്‍ പാര്‍ട്ടിയുടെ നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുത്തില്ല എന്നതാണ് അയോഗ്യതയ്ക്കുളള കാരണമായി കോണ്‍ഗ്രസ് വാദിക്കുന്നത്.
Recommended Video
വീട്ടിലെ യോഗത്തിന് ബാധകമല്ല
എന്നാല്‍ കോണ്‍ഗ്രസിന്റെ ഈ വാദത്തെ ഹൈക്കോടതിയില്‍ ഹരീഷ് സാല്‍വെ ഖണ്ഡിച്ചു. വിപ്പ് നിയമസഭയ്ക്കുളളില്‍ മാത്രമാണ് ബാധകം എന്നും വീടിനകത്ത് ചേരുന്ന പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാത്തത് കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും ഹരീഷ് സാല്‍വേ വാദിച്ചു. മുഖ്യമന്ത്രി ഗെഹ്ലോട്ടിന്റെ വീട്ടിലായിരുന്നു കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേര്‍ന്നത്.
കൂറുമാറ്റത്തിന്റെ പരിധിയില്‍ അല്ല
ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദ്രജിത്ത് മഹാന്തി, ജസ്റ്റിസ് പ്രകാശ് ഗുപ്ത എന്നിവരാണ് കേസ് പരിഗണിച്ചത്. ചീഫ് വിപ്പ് മഹേഷ് ജോഷിയുടെ കേസില്‍ കക്ഷി ചേരാനുളള അപേക്ഷ കോടതി അംഗീകരിച്ചു. സച്ചിന്‍ പൈലറ്റ് പ്രതിഷേധിച്ചത് ഗെഹ്ലോട്ടിന്റെ ഏകാധിപത്യത്തിന് എതിരെ ആണെന്നും അത് സാമാജികരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിലാണ് വരികയെന്നും അല്ലാതെ കൂറുമാറ്റത്തിന്റെ പരിധിയില്‍ അല്ല എന്നും ഹരീഷ് സാല്‍വേ വാദിച്ചു.
ഗെഹ്ലോട്ട് ക്യാംപിന് വന്‍ തിരിച്ചടി
വിമത എംഎല്‍എമാര്‍ക്ക് പ്രശ്‌നങ്ങള്‍ സ്പീക്കര്‍ക്ക് മുന്നില്‍ ഉന്നയിക്കാവുന്നതാണ് എന്നും അഭിഷേക് മനു സിംഗ്വി വ്യക്തമാക്കി. എന്നാല്‍ പൈലറ്റ് ക്യാംപിന് എതിരായ നടപടി താല്‍ക്കാലികമായി ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. അയോഗ്യതാ വിഷയം ഇന്ന് വൈകിട്ട് 5 മണിക്ക് സ്പീക്കര്‍ പരിഗണിക്കാനിരിക്കെയാണ് കോടതി ഇടപെടല്‍. ഇത് ഗെഹ്ലോട്ട് ക്യാംപിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്.