പ്രതിഷേധം അവസാനിപ്പിച്ച് എംഎൽഎമാർ മടങ്ങി;അടിയന്തര മന്ത്രിസഭ വിളിച്ച് ചേർത്ത് ഗെഹ്ലോട്ട്
ജയ്പൂർ; രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി അയവില്ലാതെ തുടരുന്നു. ഗവർണറുടെ വസതിയുടെ മുൻപിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം എംഎൽഎമാർ അവസാനിപ്പിച്ചു. ഇവർ ഹോട്ടൽ ഫെയർമൗണ്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. വൈകാതെ ഗെഹ്ലോട്ടിന്റെ വസതിയിൽ കാബിനറ്റ് യോഗം ചേരും.
കോൺഗ്രസ് സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് പറയുന്നവർക്ക് മുൻപിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ട്..കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നത് സംബന്ധിച്ച ചര്‍ച്ചയും അടിയന്തിരമായി നടക്കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അസംബ്ലി വിളിച്ചുകൂട്ടാന്‍ ഗവര്‍ണറോട് അനുവാദം തേടിയത്. ഭരണഘടനയ്ക്ക് അനുസൃതമായേ താൻ പ്രവർത്തിക്കൂവെന്നാണ് ഗവർണർ പറഞ്ഞത്. അങ്ങനെയെങ്കിൽ ആർട്ടിക്കിൾ 174 നടപ്പാക്കാൻ ഗവർണർ തയ്യാറാകാണം, കോൺഗ്രസ് വക്താവ് റൺദീപ് സിംഗ് സുർജേവാല പറഞ്ഞു. ഞങ്ങൾ ഗവർണറെ വിശ്വസിക്കുന്നു. സംസ്ഥാന കാബിനറ്റ് യോഗം ഇന്ന് രാത്രി ചേരും, അദ്ദേഹം പറഞ്ഞു.
വിമതർക്കെതിരായ അയോഗ്യത നടപടിയിൽ ഹൈക്കോടതി ഉത്തരവ് അനുകൂലമാകാതിരുന്നതിന് പിന്നാലെ തനിക്ക് ഒപ്പമുള്ള എംഎൽഎമാർക്കൊപ്പം ഗെഹ്ലോട്ട് ഗവർണർ കൽരാജ് മിശ്രയെ സന്ദർശിച്ചിരുന്നു. തനിക്ക് വിശ്വാസം തെളിയിക്കാൻ അവസരം നൽകണമെന്നും നിയമസഭ സമ്മേളനം വിളിച്ച് ചേർക്കണമെന്നുമായിരുന്നു ഗെഹ്ലോട്ടിന്റെ ആവശ്യം. എന്നാൽ സർക്കാരിന്റെ ആവശ്യം അംഗീകരിക്കാൻ ഗവർണർ തയ്യാറായില്ല. ഇതോടെ ഗവർണറുടെ വസതിക്ക് മുൻപിൽ എംഎൽഎമാർ പ്രതിഷേധിക്കാൻ തുടങ്ങി. അൽപം മുൻപ് വരെയും എംഎൽഎാർ പ്രതിഷേധുക്കുകയായിരുന്നു.
ഒടുവിൽ ഗവർണറുടെ അഭ്യർത്ഥന മാനിച്ചാണ് പ്രതിഷേധം അവസാനിപ്പിച്ച് എംഎൽഎമാർ മടങ്ങിയിരിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ നിയമസഭ വിളിച്ച് ചേർക്കാൻ കഴിയില്ലെന്നാണ് ഗവർണറുടെ നിലപാട്. അതേസമയം മുഴുവൻ എംഎൽഎമാരും കൊവിഡ് ടെസ്റ്റ് നടത്താൻ തയ്യാറാണെന്നായിരുന്നു കോൺഗ്രസ് ഗവർണറെ അറിയിച്ചത്.
'രാജസ്ഥാനിൽ ബിജെപി പരിഭ്രാന്തിയിൽ; രാഷ്ട്രീയമായും, നിയമപരമായും സധൈര്യം നേരിടും'