രാജസ്ഥാനില്‍ വലവീശി എഎപി, കോണ്‍ഗ്രസിനും ബിജെപിക്കും നേതാക്കളെ നഷ്ടമാകും, നെഞ്ചിടിപ്പ്
ജയ്പൂര്‍: രാജസ്ഥാനില്‍ നേതാക്കളെ പിടിക്കാന്‍ വലവീശി ആംആദ്മി പാര്‍ട്ടി. പഞ്ചാബിലെ ജയത്തിന് പിന്നാലെ കടുത്ത നീക്കങ്ങളാണ് എഎപി നടത്തുന്നത്. എതിരാളികളുടെ നേതൃനിരയില്‍ ഇടഞ്ഞ് നില്‍ക്കുന്നവരെ പരമാവധി വാഗ്ദാനങ്ങള്‍ നല്‍കി ഒപ്പം കൂട്ടാനാണ് പ്ലാന്‍. അരവിന്ദ് കെജ്രിവാള്‍ എല്ലാ സംസ്ഥാനത്തും നേരിടെത്തുന്നുണ്ട്.
ഇതിനോടകം ഗുജറാത്തിലും ഹരിയാനയിലും അടക്കം എഎപി കരുത്താര്‍ജിച്ച് കൊണ്ടിരിക്കുകയാണ്. ഹിമാചല്‍ പ്രദേശിലും പാര്‍ട്ടി മത്സരിക്കുന്നുണ്ട്. ഇവിടെയെല്ലാം കോണ്‍ഗ്രസ് പ്രശ്‌നങ്ങള്‍ക്ക് നടുവിലാണ്. ഇതാണ് എഎപിക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നത്. ബിജെപി മൂന്നിടത്തും കടുത്ത ഭരണവിരുദ്ധ വികാരം നേരിടുന്നതും എഎപിക്കുള്ള ബോണസാണ്.

പഞ്ചാബിലെ ജയം ഒരു പ്രാദേശിക പാര്‍ട്ടിക്കുമില്ലാത്ത ആത്മവിശ്വാസമാണ് എഎപിക്ക് നല്‍കിയത്. അരവിന്ദ് കെജ്രിവാള്‍ ഇതിനോടകം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനമാണ് തുടങ്ങുന്നത്. എല്ലാ സംസ്ഥാനത്തേക്കും കെജ്രിവാള്‍ നേരിട്ടെത്തുന്നതിന്റെ അത് തന്നെയാണ്. ഹിമാചലിലും ഗുജറാത്തിലും വന്‍ സാധ്യത കെജ്രിവാള്‍ കാണുന്നുണ്ട്. ഗുജറാത്ത് പിടിക്കുകയോ, അതല്ലെങ്കില്‍ മുഖ്യ പ്രതിപക്ഷമാകുകയോ ചെയ്താല്‍ ദേശീയ തലത്തില്‍ പാര്‍ട്ടി എഴുതി തള്ളാനാവാത്ത സാന്നിധ്യമാകും. പ്രതിപക്ഷത്തെ ഒരുപാര്‍ട്ടിക്കും കെജ്രിവാളിനെ തള്ളിക്കളയാനുമാവില്ല. കെജ്രിവാള്‍ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി വന്നാല്‍ കോണ്‍ഗ്രസിനും തടയാനാവില്ല.

ഗുജറാത്താണ് എഎപിയുടെ ഏറ്റവും മുന്നിലുള്ള അടുത്ത ലക്ഷ്യം. ഇവിടെ പാര്‍ട്ടി ശക്തിപ്പെടുത്തണമെന്ന് കോണ്‍ഗ്രസിനോ നേതൃത്വത്തിനോ ആഗ്രഹമില്ല. അത് മനസ്സിലാക്കിയാണ് കെജ്രിവാള്‍ ഓരോ നീക്കവും നടത്തിയത്. ഇവിടെ സൂറത്ത് ഭരണസമിതിയില്‍ 27 സീറ്റാണ് എഎപി നേടിയത്. അടിത്തട്ടിലെ മികച്ച പ്രവര്‍ത്തനം എഎപിയെ ബിജെപിക്ക് സമാനമായ കേഡര്‍ പാര്‍ട്ടിയായി മാറ്റുന്നുണ്ട്. അടുത്ത ആറ് മാസത്തിനുള്ളില്‍ എഎപിയുടെ കരുത്ത് അംഗത്വ പ്രചാരണം അടക്കമുള്ളവയിലൂടെ പതിന്മടങ്ങ് വര്‍ധിക്കും. കോണ്‍ഗ്രസില്‍ നിന്ന് പല നേതാക്കളും പിന്നാലെ തന്നെ ഇവിടെ എഎപിയിലെത്തും. മുഖ്യ പ്രതിപക്ഷ സ്ഥാനത്തേക്കാണ് കെജ്രിവാളിന്റെ നേട്ടം. മോദിയുടെ കോട്ടയില്‍ കരുത്തറിയിച്ചു എന്ന പേരുണ്ടാക്കാന്‍ കെജ്രിവാളിന് സാധിച്ചെന്ന് വരുത്താനാണ് നീക്കം.

ഗുജറാത്ത് കഴിഞ്ഞാല്‍ അടുത്ത വര്‍ഷത്തേക്കുള്ള പ്ലാനും കെജ്രിവാള്‍ തയ്യാറാക്കിയിട്ടുണ്ട്. രാജസ്ഥാന്‍ പിടിക്കാനാണ് ശ്രമം. രാജസ്ഥാനില്‍ 2023ലാണ് തിരഞ്ഞെടുപ്പ്. 18 മാസം ഇനിയുമുണ്ട് മുന്നില്‍. സംഘടന ശക്തമാക്കാനുള്ള ശ്രം തുടങ്ങി കഴിഞ്ഞു. ഇവിടെ അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇപ്പോഴും ശക്തമാണ്. പക്ഷേ ബിജെപി വെല്ലുവിളിയല്ല. അതാണ് കെജ്രിവാള്‍ പാര്‍ട്ടിയെ രംഗത്തിറക്കാന്‍ കാരണം. കോണ്‍ഗ്രസുമായി നേരിട്ട് ഏറ്റുമുട്ടുമ്പോള്‍ വലിയ വിജയം നേടാന്‍ എപ്പോഴും എഎപിക്ക് സാധിക്കാറുണ്ട്. ജയ്പൂരില്‍ ഏകദിന കോണ്‍ഫറന്‍സ് നടത്തിയ എഎപിയില്‍ ഇതിനോടകം നിരവധി പേരാണ് ചേര്‍ന്നിരിക്കുന്നത്.

വലിയ ജനകീയ അടിത്തറയുണ്ടാക്കാനുള്ള ശ്രമമാണ് എഎപി നടത്തുന്നത്. വസുന്ധര രാജെയുമായി ഇടഞ്ഞ് നില്‍ക്കുന്ന നേതാക്കള്‍ ധാരാളമുണ്ട് രാജസ്ഥാന്‍ ബിജെപിയില്‍ ഇവരെ എഎപി ക്ഷണിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിലെയും ബിജെപിയിലെയും വിമതരെയും എഎപി നേതൃത്വം ക്ഷണിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ നിലവില്‍ ഒരു ശക്തമായ മുഖം എഎപിക്കില്ല. എന്നാല്‍ ഇതില്‍ നിന്ന് ഏതെങ്കിലുമൊരു വമ്പന്‍ നേതാവിനെ പാര്‍ട്ടിയുടെ മുഖമായി പ്രഖ്യാപിക്കാന് കെജ്രിവാളിന് മടിയില്ല. അടുത്ത കുറച്ച് മാസത്തിനുള്ളില്‍ ഊര്‍ജസ്വലരായ യുവ നേതാക്കളെ കണ്ടെത്തി പാര്‍ട്ടിയെ അടിമുടി മാറ്റാനാണ് കെജ്രിവാളിന്റെ നിര്‍ദേശം. ബിജെപിക്കാണ് ഇതില്‍ കൂടുതല്‍ നെഞ്ചിടിപ്പ്. ഏത് നിമിഷവും നേതാക്കള്‍ കളം മാറിയേക്കും.

എല്ലാ നല്ല ആളുകള്‍ക്കും പാര്‍ട്ടിയിലേക്ക് സ്വാഗതമെന്ന് എഎപി രാജ്യസഭാ എംപി സഞ്ജയ് സിംഗ് പറഞ്ഞു. പഞ്ചാബ് കഴിഞ്ഞാല്‍ പാര്‍ട്ടിയുടെ അടുത്ത സ്റ്റോപ് രാജസ്ഥാനാണെന്നും സഞ്ജയ് സിംഗ് പറയുന്നു. ദില്ലിയിലെ ദ്വാരകയില്‍ നിന്നുള്ള എംഎല്‍എ വിനയ് മിശ്രയ്ക്കാണ് രാജസ്ഥാന്റെ ഇലക്ഷന്‍ ഇന്‍ ചാര്‍ജ്. പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാനുള്ള ബ്ലൂപ്രിന്റ് ഇവരാണ് ഒരുക്കുക. കോണ്‍ഗ്രസിനെയും ബിജെപിയെയും ജനങ്ങള്‍ വെറുക്കുന്ന മേഖലകളാണ് എഎപിയുടെ ഫോക്കസ്. സച്ചിന്‍ പൈലറ്റിന്റെ മേഖല അടക്കം ഇതില്‍ വരും. എന്നാല്‍ കെജ്രിവാള്‍ തന്നെയായിരിക്കും ഈ സംസ്ഥാനത്തും രാജസ്ഥാന്റെ മുഖമെന്നാണ് സൂചന.












Click it and Unblock the Notifications