മരണത്തിൽ ആശ്വസിപ്പിക്കാൻ എത്തിയവർക്ക് സദ്യ വിളമ്പിയില്ല; 3 വർഷമായി 30 അംഗ കുടുംബത്തിന് ഊരുവിലക്ക്
രാജസ്ഥാൻ: അടിയന്തരത്തിന് സദ്യ നൽകാത്തതിനെ തുടർന്ന് രാജസ്ഥാനിൽ 30 അംഗ കുടുംബത്തിന് പഞ്ചായത്ത് ഊരുവിലക്ക് കൽപ്പിച്ചു. രാജസ്ഥാനിലെ ബാർമെറിലുള്ള ചെറുപട്ടണമായ ഛോട്ടാനിലാണ് പഞ്ചായത്തിന്റെ പ്രകൃത നടപടി. 3 വർഷങ്ങൾക്ക് മുൻപാണ് കുടുംബത്തിന് ഭൃഷ്ട് കൽപ്പിച്ചത്.
മരണത്തിൽ അനുശോചിക്കാനെത്തുന്ന ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സദ്യ നൽകണമെന്ന ആചാരമാണ് മൃത്യുഭോജ്'. ഈ ആചാരം ലംഘിച്ചുവെന്നാരോപിച്ചാണ് പഞ്ചായത്ത് കുടുംബവുമായി ആരും സഹകരിക്കാൻ പാടില്ലെന്ന് ഉത്തരവിട്ടത്.പഞ്ചായത്ത് അധികൃതരോട് കരഞ്ഞ് പറഞ്ഞിട്ടും അവർ കേൾക്കാൻ തയാറായില്ല. 3 വർഷമായി ഗ്രാമത്തിലുള്ള ആരും തങ്ങളോട് സംസാരിക്കുകയോ സഹകരിക്കുകയോ ചെയ്യുന്നില്ലെന്ന് കുടുംബാഗങ്ങൾ പറയുന്നു.
കുട്ടികളാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. ഗ്രാമത്തിലെ മറ്റ് കുട്ടികളോട് സംസാരിക്കാനോ അവരുമായി കളിക്കാനോ അനുവാദം ഇല്ല. കുടുംബത്തിലെ കുട്ടികൾക്ക് പഞ്ചായത്തിലെ സ്കൂളിൽ പ്രവേശനം നൽകാത്തതിനാൽ 3 വർഷമായി ഇവരുടെ വിദ്യാഭ്യാസവും മുടങ്ങിയിരിക്കുകയാണ്.
പ്രായപൂർത്തിയായ പെൺകുട്ടികളെ വിവാഹം കഴിച്ചയപ്പിക്കണമെന്നുണ്ട് . പക്ഷെ ഊരുവിലക്ക് കൽപ്പിച്ചരിക്കുന്നതിനാൽ സമീപത്തുള്ള 21 ഗ്രാമങ്ങളിലുള്ളവരും തങ്ങളുടെ പെൺമക്കളെ സ്വീകരിക്കാൻ തയാറാകുന്നില്ലെന്നും ഇവർ ആരോപിക്കുന്നു. നാണക്കേട് ഭയന്ന് പുറത്തുള്ളവരും വിവാഹാലോചനയുമായി വരുന്നില്ല.
പഞ്ചായത്തിലെ ചിലർ ഭൂമി കൈവശപ്പെടുത്തി തങ്ങൾ കൃഷി ചെയ്തുണ്ടാക്കിയതെല്ലാം അപഹരിക്കുകയാണെന്നും ഇവർ പറയുന്നു. ഭക്ഷണം പോലുമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. 25 ക്വിന്റൽ ചോളവും അഞ്ച് ലക്ഷം രൂപയും ചിലർ എടുത്തുകൊണ്ടുപോയെന്നും ഇവർ ആരോപിക്കുന്നു. ഇപ്പോൾ താമസിക്കുന്ന വീടും സ്വന്തമാക്കാൻ ചിലർ നീക്കം നടത്തുന്നുണ്ട്. ഇതോടെയാണ് ഇവർ പോലീസിൽ പരാതി നൽകിയത്. എന്നാൽ സംഭവത്തിൽ അന്വേഷണം നടക്കുന്നില്ലെന്നും ഇവർ ആരോപിക്കുന്നു.