ഞെട്ടിച്ച് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ! ഗോരക്ഷക ഗുണ്ടകൾ തല്ലിക്കൊന്ന പെഹ്ലു ഖാനെതിരെ കേസ്!
ജയ്പൂര്‍: പശു സംരക്ഷണത്തിന്റെ പേരിലുളള ആള്‍ക്കൂട്ട കൊലപാതകങ്ങളും അക്രമങ്ങളും രാജ്യത്ത് ആവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പശുവിന്റെ പേരില്‍ മനുഷ്യനെ ആക്രമിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചിരിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
രാജസ്ഥാനിലെ ആള്‍വാറില്‍ ക്ഷീര കര്‍ഷകനായ പെഹ്ലു ഖാന് എന്ന വൃദ്ധനെ ഗോരക്ഷ ഗുണ്ടകള്‍ തല്ലിക്കൊന്ന സംഭവം രാജ്യത്തെ ഒന്നാകെ ഞെട്ടിച്ചതാണ്. ഇപ്പോളാകട്ടെ കൊല്ലപ്പെട്ട പെഹ്ലു ഖാനെതിരെ പശു മോഷണത്തിന് കേസെടുത്ത് ഞെട്ടിച്ചിരിക്കുകയാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍.
നടുക്കിയ കൊലപാതകം
ഗോരക്ഷക ഗുണ്ടകള്‍ ക്രൂരമായി ആക്രമിക്കുന്ന പെഹ്ലു ഖാന്റെ ദൃശ്യങ്ങള്‍ രാജ്യത്തെ ഒന്നാകെ നടുക്കിയതാണ്. രണ്ട് വര്‍ഷം മുന്‍പ് 2017ലാണ് പെഹ്ലു ഖാനെ പശുസംരക്ഷകര്‍ റോഡിലിച്ച് തല്ലിക്കൊന്നത്. ഏപ്രിലില്‍ ജയ്പൂരിലെ കന്നുകാലി മേളയില്‍ പങ്കെടുത്ത് പിക്കപ്പ് വാനില്‍ പശുക്കളുമായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു പെഹ്ലു ഖാന്. മക്കളായ ഇര്‍ഷാദ്, ആരിഫ് എന്നിവരും പെഹ്ലു ഖാനൊപ്പമുണ്ടായിരുന്നു.
6 പേർക്കെതിരെ മരണ മൊഴി
പശുക്കളെ മോഷ്ടിച്ച് കടത്തുന്നു എന്ന് ആരോപിച്ചായിരുന്നു പെഹ്ലു ഖാനെ ഗോരക്ഷ ഗുണ്ടകള്‍ ആക്രമിച്ചത്. എന്നാല്‍ പശുക്കളെ വാങ്ങിയതായുളള രേഖകള്‍ പെഹ്ലു ഖാന്റെ പക്കലുണ്ടായിരുന്നു. ഇത് കാണിച്ചിട്ടും അക്രമികള്‍ ദയ കാട്ടിയില്ല. തന്നെ ആക്രമിച്ച ആറ് പേര്‍ക്കെതിരെ പെഹ്ലു ഖാന് മരണ മൊഴി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് ഇവരെ കേസില്‍ നിന്നൊഴിവാക്കി.
പെഹ്ലു ഖാനെതിരെ കുറ്റപത്രം
പെഹ്ലു ഖാന് ആക്രമിക്കപ്പെടുമ്പോള്‍ ഈ ആറ് പേര് സ്ഥലത്തേ ഉണ്ടായിരുന്നില്ല എന്നായിരുന്നു പോലീസ് വാദം. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം പെഹ്ലു ഖാനെതിരെ പശു മോഷണക്കുറ്റം ചുമത്തി രാജസ്ഥാന് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. മോഷണക്കുറ്റത്തിന് പെഹ്ലു ഖാനെ പ്രതിയാക്കി ഡിസംബര്‍ 30നാണ് രാജസ്ഥാന് പോലീസ് പുതിയ കുറ്റപത്രം തയ്യാറാക്കിയിരുന്നത്.
മക്കളും പ്രതികൾ
പെഹ്ലു ഖാന്റെ മക്കളായ ഇര്‍ഷാദ്, ആരിഫ് എന്നിവര്‍ക്കെതിരെയും പശു കള്ളക്കടത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. മാത്രമല്ല അന്ന് പശുക്കളെ കൊണ്ട് പോകാന്‍ ഉപയോഗിച്ച പിക്ക് അപ് വാഹനത്തിന്റെ ഉടമയേയും കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നു. ബിജെപി സര്‍ക്കാരിനെ താഴെയിറക്കി 2018ല്‍ അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെയാണ് പുതിയ കുറ്റപത്രം പോലീസ് തയ്യാറാക്കിയത്.
കോൺഗ്രസും നീതി തന്നില്ല
ബെഹ്റോറിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ ബിജെപി സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നപ്പോള്‍ പെഹ്ലു ഖാന്റെ സഹായികളായ അസ്മിത്, റഫീഖ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കേസ് പിന്‍വലിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് പെഹ്ലു ഖാന്റെ മകന് ഇര്‍ഷാദ് പറയുന്നു. എന്നാലിപ്പോള്‍ തങ്ങള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍ മാറിയപ്പോള്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായെന്നും ഇര്‍ഷാദ് പറയുന്നു.