കോണ്‍ഗ്രസ് തന്ത്രത്തിന് മുന്നില്‍ പിഴച്ചു; തോല്‍വി മണത്ത് ബിജെപി, പിന്നാലെ ഇഡിക്കും കമ്മീഷനും കത്ത്
ജയ്പൂർ: രാജ്യസഭ തിരഞ്ഞെടുപ്പ് ചൂടില്‍ രാജസ്ഥാന്‍. നാല് സീറ്റുകള്‍ ഒഴിവ് വരുന്ന രാജസ്ഥാനില്‍ 108 സീറ്റുള്ള കോണ്‍ഗ്രസിന് രണ്ട് സീറ്റില്‍ ഉറപ്പായും വിജയിക്കാന്‍ സാധിക്കും. ബിജെപിക്ക് ഒരു സീറ്റിലും വിജയിക്കാം. ശേഷിക്കുന്ന ഒരു സീറ്റിലേക്കാണ് മത്സരം നടക്കുന്നത്. രൺദീപ് സുർജേവാല, മുകുൾ വാസ്നിക്, പ്രമോദ് തിവാരി എന്നിവരാണ് കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുന്നത്.
ബി ജെ പി മുൻ മന്ത്രി ഘനശ്യാം തിവാരിയെ പാർട്ടി സ്ഥാനാർത്ഥിയാക്കിയപ്പോള്‍ നലാമത്തെ സീറ്റിലേക്ക് മാധ്യമ മുതലാളിയായ സുഭാഷ് ചന്ദ്രയെ സ്വതന്ത്രനായി രംഗത്ത് ഇറങ്ങിയതോടെയാണ് മത്സരം മുറുകിയത്. ഇതോടെ ഒരു വോട്ടുപോലും ചോർന്ന് പോകാതിരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കോണ്‍ഗ്രസും ബി ജെ പിയും. ഇതിനിടെയാണ് സർക്കാറിനെതിരെ വലിയ ആരോപണവുമായി ബി ജെ പിയും രംഗത്ത് എത്തിയിരിക്കുന്നത്.

രാജ്യസഭ തിരഞ്ഞെടുപ്പില്‍ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിനായി ഭരണകക്ഷിയായ കോൺഗ്രസ് എം എൽ എമാരെ ദ്രോഹിക്കാൻ സർക്കാർ സംവിധാനത്തെ ദുരുപയോഗം ചെയ്യുകയാണെന്നാണ് ബി ജെ പിയുടെ ആരോപണം. ഇത് സംബന്ധിച്ച് സംസ്ഥാന ബി ജെ പി നേതൃത്വം ചൊവ്വാഴ്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും (ഇഡി) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും കത്തയക്കുകയും ചെയ്തു.
'ഈ എളിമ കണ്ട് കേരളം അമ്പരക്കുമോ': വൈറലായി നവ്യയുടെ പുതിയ ചിത്രം, രസകരമായ കമന്റുമായി ആരാധകർ

ബി ജെ പി സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയ, പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കതാരിയ, പ്രതിപക്ഷ ഉപനേതാവ് രാജേന്ദ്ര റാത്തോഡ് എന്നിവർ ഒപ്പിട്ട കത്തിൽ, രണ്ട് സ്ഥാനാർത്ഥികൾ മാത്രം വിജയിക്കാൻ സംഖ്യയുണ്ടായിട്ടും കോൺഗ്രസ് മൂന്ന് സ്ഥാനാർത്ഥികളായ രൺദീപ് സുർജേവാല, മുകുൾ വാസ്നിക്, പ്രമോദ് തിവാരി എന്നിവരെ നിർത്തിയതായും പറയുന്നുണ്ട്.

കള്ളപ്പണത്തിന്റെ ശക്തമായ വിനിയോഗം, ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തൽ, കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാൻ എംഎൽഎമാർക്കെതിരെ കള്ളപോലീസ് കേസുകൾ ചുമത്തൽ തുടങ്ങിയ എല്ലാ ദുഷ്പ്രവണതകളും കോണ്‍ഗ്രസ് പാർട്ടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും ഇഡിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും അയച്ച കത്തില്‍ ബി ജെ പി സംസ്ഥാന നേതൃത്വം ആരോപിക്കുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വരെ നിരവധി കോൺഗ്രസ്, സ്വതന്ത്ര എംഎൽഎമാർ സർക്കാരിനെ പരസ്യമായി വിമർശിച്ചിരുന്നെങ്കിലും ഇപ്പോൾ രാജ്യസഭ തിരഞ്ഞെടുപ്പില്‍ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്നതിൽ ബി ജെ പി നേതാക്കൾ ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രി അശോക് ഗെലോട്ടിനൊപ്പം ഉദയ്പൂരിലെ കോൺഗ്രസ് ക്യാമ്പിലെത്താൻ ഈ എംഎൽഎമാരിൽ ഭൂരിഭാഗവും ചാർട്ടേഡ് വിമാനത്തിൽ കയറുകയാണ്. സ്വാധീനിക്കാൻ കോൺഗ്രസ് പ്രയോഗിച്ച പണവും അധികാര തന്ത്രവുമാണ് മാറ്റത്തിന് പിന്നിലെന്നും കത്തിൽ പറയുന്നു.

സഞ്ജയ് ശർമ, ഗോപിചന്ദ് മീണ, രാജേന്ദ്ര റാത്തോഡ്, ജോഗീന്ദർ ഗാർഗ്, ശോഭ റാണി കുശ്‌വാഹ തുടങ്ങിയ ബി ജെ പി എംഎല്‍എമാർക്കെതിരേയും ബി ടി പി എംഎൽഎ രാംപ്രസാദ് ദിനോറിനുമെതിരെ പൊലീസ് കേസെടുക്കുമെന്ന് കോൺഗ്രസ് ഭീഷണിപ്പെടുത്തുന്നതായും ബി ജെ പി നേതാക്കൾ കത്തിൽ ആരോപിച്ചു. ഈ സാഹചര്യത്തില്‍ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന്‍ മുന്‍കൈ എടുക്കണമെന്നും ബി ജെ പി നേതൃത്വം ആവശ്യപ്പെട്ടു.

അതേസമയം ബി ജെ പിക്ക് തികഞ്ഞ പരാജയ ഭീതിയാണെന്നാണ് കോണ്‍ഗ്രസ് പ്രതികരണം. തിവാരിയുടെ മൂന്നാമത്തെ സീറ്റിൽ വിജയിക്കാൻ കോണ്‍ഗ്രസിന് 15 വോട്ടുകൾ കൂടിയാണ് വേണ്ടത്. 123 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ അവകാശ വാദം. 123 പേരില്‍ 12 പേര്‍ സ്വതന്ത്ര എംഎല്‍എമാരാണ്. എന്നാല്‍ മൂന്ന് വോട്ടുകള്‍ കൂടി നേടിയാലേ കോണ്‍ഗ്രസിന് ജയം ഉറപ്പിക്കാനാവൂ. സിപിഎമ്മിനും ഭാരതീയ ട്രൈബല്‍ പാര്‍ട്ടിക്കും രണ്ട് വീതം എംഎല്‍എമാരുണ്ട്. ഇവരുടെ കൂടെ പിന്തുണ ലഭിച്ചാല്‍ വിജയം ഉറപ്പെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.












Click it and Unblock the Notifications