ഞങ്ങളിപ്പോഴും കോണ്‍ഗ്രസുകാര്‍, സച്ചിന്‍ പൈലറ്റ് പാര്‍ട്ടിയുടെ കരുത്ത്; സമവായ സാധ്യതകളുമായി വിമതര്‍
ദില്ലി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ നിര്‍ണ്ണായകമായേക്കുന്ന തീരുമാനം ഇന്ന് ഹൈക്കോടതിയില്‍ നിന്ന് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. തനിക്കും കൂടെയുള്ള 18 എംഎല്‍എമാര്‍ക്കുമെതിരെ സ്പീക്കര്‍ സ്വീകരിച്ച അയോഗ്യതാ നടപടിയെ ചോദ്യം ചെയ്ത് സച്ചിന്‍ പൈലറ്റ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.
കോടതിയില്‍ നിന്നുള്ള വിധി എന്തായാലും സച്ചിന‍് പൈലറ്റുമായുള്ള പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ കഴിയുമെന്ന് തന്നെയാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. തര്‍ക്കം നിയമനടപടികളിലേക്ക് നീങ്ങുകയാണെങ്കിലും ഉന്നത കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ബാന്ധം സച്ചിന്‍ പൈലറ്റ് തുടരുന്നത് പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്.

ദേശീയ തലത്തില്‍
ദേശീയ തലത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായാണ് സച്ചിന്‍ പൈലറ്റ് ബന്ധപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സച്ചിന്‍ പ്രിയങ്കയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഒന്നും പുറുത്തുവിടാന്‍ നേതാക്കള്‍ തയ്യാറായിട്ടുമില്ല.

പരിഹരിച്ച് മുന്നോട്ട് പോകണം
സച്ചിന്‍ പൈലറ്റിന് പാര്‍ട്ടിക്ക് പുറത്തേക്കുള്ള വഴിയൊരുക്കണമെന്നാണ് അശോക് ഗെലോട്ട് പക്ഷത്തിന്‍റെ താല്‍പര്യമെങ്കിലും കഴിവുള്ള യുവനേതാവായ സച്ചിന്‍ പൈലറ്റിനേയും കൂടി ഉള്‍ക്കൊള്ളിച്ച് പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകണം എന്നതാണ് ദേശീയ നേതൃത്വത്തിന്‍റെ നിലപാട്. ബിജെപിയിലേക്ക് പോവില്ലെന്ന് പൈലറ്റ് വ്യക്തമാക്കിയ സാഹചര്യം കൂടി ദേശീയ നേതൃത്വം കണക്കിലെടുക്കുന്നു.

നിര്‍ണ്ണായക സ്വാധീനം
രാജസ്ഥാനിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിര്‍ണ്ണായക സ്വാധീനം ഉള്ള നേതാവാണ് സച്ചിന്‍ പൈലറ്റ്. പിസിസി അധ്യക്ഷനായി നിയമിതനായതിന് ശേഷം അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിഷ്കാരങ്ങളും പ്രവര്‍ത്തനങ്ങളും സംസ്ഥാനത്ത് കോണ്‍ഗ്രസിന് പുതിയ ആവേശവും ഊര്‍ജ്ജവും നല്‍കിയെന്ന കാര്യത്തില്‍ ഗെലോട്ടിന് പോലും സംശയം ഉണ്ടാവില്ല.

നിയമസഭാ തിരഞ്ഞെടുപ്പില്‍
2013 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 23 സീറ്റിലേക്ക് ഒതുങ്ങിയ കോണ്‍ഗ്രസിനെ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം അധികാരത്തിലേറ്റിയതില്‍ പൈലറ്റിന്‍റെ പങ്ക് ശ്രദ്ധേയമാണ്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റുകള്‍ നേടി അധികാരം ഉറപ്പിച്ചപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിന്‍ പൈലറ്റിനെ പ്രതീക്ഷിച്ചവര്‍ നിരവധിയാണ്. എന്നാല്‍ ഭൂരിപക്ഷം എംഎല്‍എമാരെ ഒപ്പം നിര്‍ത്തിയ ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കുകയായിരുന്നു.

പരിഹാരം കണ്ടത്
ദേശീയ തലത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഗെലോട്ടിനെ മുഖ്യമന്ത്രിയായും പൈലറ്റിനെ ഉപമുഖ്യമന്ത്രിയായും നിശ്ചയിച്ചായിരുന്നു കോണ്‍ഗ്രസ് അന്ന് പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടത്. വകുപ്പ് വിഭജനത്തിന്‍റെ കാര്യത്തിലും സച്ചിന്‍ പൈലറ്റിന് ചില ഉറപ്പുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ അധികാരത്തിലേറിയതിന് പിന്നാലെ ഭൂരിപക്ഷം പ്രധാന വകുപ്പുകളും ഗെലോട്ട് തന്നെ കയ്യടക്കുകയായിരുന്നു.

വിമത നീക്കം
ഇതോടെയാണ് പൈലറ്റിന്‍റെ അതൃപ്തി ശക്തമായത്. പല തവണ ചര്‍ച്ചകള്‍ക്ക് അവസരം തേടിയെങ്കിലും ഒത്തുതീര്‍പ്പിനുള്ള ഒരു സാധ്യത പോലും ഗെലോട്ട് നല്‍കിയില്ല. ഇതോടെയാണ് പൈലറ്റ് പരസ്യമായ വിമത നീക്കം ആരംഭിച്ചതെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. വിമത നീക്കവുമായി രംഗത്ത് വന്നെങ്കിലും പാര്‍ട്ടിക്കകത്ത് നിന്ന് തന്നെ തന്നെയുള്ള ഒത്തുതീര്‍പ്പാണ് പൈലറ്റും തേടുന്നത്.
Recommended Video

തിരികെ കൊണ്ടുവരണം
സച്ചിന്‍ പൈലറ്റിനെ കോണ്‍ഗ്രസിലേക്ക് തിരികെ കൊണ്ടുവരണമെന്ന ആവശ്യം സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗം സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ശക്തമായി ഉന്നയിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ കൂടെയുള്ള എംഎല്‍എമാരും തങ്ങള്‍ ഇപ്പോഴും കോണ്‍ഗ്രസ് ആണെന്ന് തന്നെ ആവര്‍ത്തിക്കുകയാണ്.

പാര്‍ട്ടി പതാക
സച്ചിന്‍റെ കൂടെ വിമത ക്യാംപില്‍ കഴിയുന്ന ദൗസ എംഎല്‍എ മുറാരി ലാല്‍ മീനയുടെ വസതിയില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്‍റെ പാര്‍ട്ടി പതാക ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹം അടക്കമുള്ള സച്ചിന്‍ പൈലറ്റിന്‍റെ അടുപ്പക്കാരായ എംഎല്‍എമാരോട് ഗെലോട്ട് സ്വീകരിച്ചത് തെറ്റായ സമീപനം ആയിരുന്നെന്നാണ് പാര്‍ട്ടി നടപടി നേരിട്ട മുന്‍ മീഡിയ ഇന്‍-ചാര്‍ജ്ജ് ഉമാശങ്കര്‍ മീണ വ്യക്തമാക്കുന്നത്.

ആരും തയ്യാറായില്ല
ഞങ്ങൾ സച്ചിൻ പൈലറ്റ് ജിയ്‌ക്കൊപ്പമാണ്. പാർട്ടിയിലെ ഒരുവിഭാഗം അദ്ദേഹത്തോട് പെരുമാറിയ രീതി തെറ്റാണ്. ഇവിടെ പാർട്ടി കെട്ടിപ്പടുക്കാൻ അദ്ദേഹം വളരെയധികം പരിശ്രമിച്ചു. തന്‍റെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചുവെങ്കിലും കേള്‍ക്കാന്‍ ആരും തയ്യാറായില്ലെന്നാണ് ദൗസ സിറ്റി മുൻ ബ്ലോക്ക് പ്രസിഡന്‍റായ അവ്ദേശ് ശർമ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞത്.

സമുദായ സമവാക്യം
കിഴക്കന്‍ രാജസ്ഥാനില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേട്ടം ഉണ്ടാക്കിയതിന് പിന്നിലെ പ്രധാന തന്ത്രശാലി പൈലറ്റ് ആയിച്ചു. ഗുജ്ജര്‍-മീണ സമുദായങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലയാണ് കിഴക്കന്‍ രാജസ്ഥാന്‍. സച്ചിന്‍ പൈലറ്റ് ഗുജ്ജര്‍ സമുദായക്കാരനാണെങ്കിലും അദ്ദേഹത്തിന്‍റെ അനുയായികളില്‍ മീണ, ജാട്ട് സമുദായ അംഗങ്ങള്‍ക്കും നിര്‍ണ്ണായ പങ്കാളിത്തം ഉണ്ടായിരുന്നു. ഈ സമുദായ സമവാക്യം തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂല ഘടകമായിരുന്നു.

സംസ്ഥാനത്ത് സജീവമായിരുന്നില്ല
കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം പൈലറ്റ് മുഖ്യമന്ത്രിയാകുമെന്ന് ഞങ്ങൾ എല്ലാവരും കരുതിയിരുന്നു. അഞ്ചുവർഷത്തോളം പാർട്ടിക്കുവേണ്ടി കഠിനാധ്വാനം ചെയ്ത അദ്ദേഹം എല്ലാ സമുദായങ്ങളുടെയും പിന്തുണ സ്വീകരിച്ചു. ഉപതിരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും വിജയിക്കാൻ അദ്ദേഹം ഞങ്ങള്‍ക്ക് കരുത്ത് നല്‍കി എന്നാല്‍ അക്കാലത്ത് അശോക് ഗെലോട്ട് സംസ്ഥാനത്ത് സജീവമായിരുന്നില്ല, കേന്ദ്ര നേതൃത്വത്തിൽ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്ന തിരക്കിലായിരുന്നു. പാർട്ടി പൈലറ്റിനോട് പെരുമാറിയ രീതിയോട് ഞങ്ങൾക്ക് ദേഷ്യമുണ്ട്. അദ്ദേഹം എന്ത് തീരുമാനിച്ചാലും അതിനൊപ്പം ഞങ്ങളുണ്ടാവും. ഞങ്ങളെല്ലാവരും ഇപ്പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.












Click it and Unblock the Notifications