ബിജെപി എട്ടുനിലയില്‍ പൊട്ടും; രാജസ്ഥാനില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പ്, പാര്‍ട്ടി ഒറ്റക്കെട്ട്: പാണ്ഡ
ജയ്പൂര്‍: ജൂണ്‍ 19 ന് നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളാണ് രാജസ്ഥാനില്‍ നടക്കുന്നത്. മധ്യപ്രദേശിലും കര്‍ണാടകയിലും ഭരണം പിടിച്ച മാതൃകയില്‍ രാജസ്ഥാനിലും സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. ഇതേ തുടര്‍ന്ന് പാര്‍ട്ടിയുടേയും സര്‍ക്കാറിനെ പിന്തുണയ്ക്കുന്ന മറ്റ് സ്വതന്ത്രര്‍ ഉള്‍പ്പടേയുള്ള എംഎല്‍എമാരേയും റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്. ബിജെപി എന്തൊക്കെ തരത്തിലുള്ള നീക്കം നടത്തിയാലും രാജസ്ഥാനിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം ഉറപ്പാണെന്നാണ് പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെടുന്നത്.
3 സീറ്റിലേക്ക്
മൂന്ന് സീറ്റുകളിലേക്കാണ് രാജസ്ഥാനില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭയിലെ നിലവിലെ അംഗബലം അനുസരിച്ച് കോണ്‍ഗ്രസിന് രണ്ട് പേരേയും ബിജെപിക്ക് ഒരു അംഗത്തേയും വിജയിപ്പിക്കാന്‍ കഴിയും. രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെങ്കില്‍ ബിജെപിക്ക് 27 ഓളം വോട്ടിന്‍റെ പിന്തുണ അധികമായി വേണം.
ബിജെപിയുടെ നീക്കം
ഈ സാഹചര്യത്തില്‍ രാജ്യസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരം ഉണ്ടാവില്ല എന്നായിരുന്നു കരുതിയത്. എന്നാല്‍ ഏവരേയും ഞെട്ടിച്ചു കൊണ്ട് രണ്ടാമത്തെ സീറ്റിലേക്കും ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയായിരുന്നു. രാജേന്ദ്ര ഗെലോട്ടിനെയും ഓംകാർ സിങ് ലെഖാവത്തിനെയുമാണ് ബിജെപി സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നത്. ഇതോടെയാണ് കോണ്‍ഗ്രസ് അപകടം മണത്തത്.
കോണ്‍ഗ്രസ് ആരോപണം
ചാക്കിട്ട് പിടുത്തം ലക്ഷ്യമിട്ടാണ് ബിജെപി രണ്ടാമത്തെ സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപണം. എന്നാല്‍ പാര്‍ട്ടിയും സര്‍ക്കാര്‍ പക്ഷവും ഒറ്റക്കെട്ടാണെന്നും തങ്ങളുടെ സ്ഥാനാര്‍ത്ഥികളായ എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനേയും ദലിത് നേതാവ് നീരജ് ഡാങ്കിയേയും വിജയിപ്പിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.
വെല്ലുവിളികള്‍ വിലപോവില്ല
ബിജെപിയെ വെല്ലുവിളികള്‍ വിലപോവില്ല. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച രണ്ട് സീറ്റുകളിലേക്കും പാര്‍ട്ടിക്ക വിജയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം പാര്‍ട്ടിക്കുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാവ് അവിനാഷ് പാണ്ഡെ വ്യക്തമാക്കിയത്. ജനാധിപത്യത്തിന്റെ കഴുത്ത് ഞെരുക്കുന്ന ബി.ജെ.പിക്ക് കനത്ത പരാജയമായിരിക്കും ഫലമെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്
'സംസ്ഥാനത്ത് നിന്നുള്ള രാജ്യസഭാ സീറ്റുകളില്‍ വിജയം നേടാനാവുമെന്നതില്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. രണ്ട് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനുള്ള മതിയാ അംഗബലവും സ്വതന്ത്രരുടെയും മറ്റ് പാര്‍ട്ടികളുടെയും പിന്തുണയും ഞങ്ങള്‍ക്കുണ്ട്. ഭൂരിപക്ഷത്തിന് ആവശ്യമായ സംഖ്യയേക്കാള്‍ കൂടുതല്‍ അംഗബലം കോണ്‍ഗ്രസിനുണ്ട്'-അവിനാശ് പാണ്ഡെ പറഞ്ഞു.
അംഗബലം
ഒരു അംഗത്തെ ജയിപ്പിക്കാന്‍ 51 വോട്ടുകളാണ് വേണ്ടത്. 200 അംഗനിയമസഭയില്‍ 107 അംഗങ്ങളാണ് കോണ്‍ഗ്രസിന് തനിച്ച് തന്നെ രണ്ട് സീറ്റുകളിലും വിജയിക്കാന്‍ സാധിക്കും. ബിഎസ്പി ടിക്കറ്റിൽ ജയിച്ച ആറ് അംഗങ്ങള്‍ കോൺഗ്രസിൽ ചേര്‍ന്നതോടെയാണ് പാര്‍ട്ടിയുടെം അംഗബലം107 ല്‍ എത്തിയത്. 12 സ്വതന്തരുടേയും പിന്തുണ കോണ്‍ഗ്രസ് സര്‍ക്കാറിനുണ്ട്. സിപിഎം-2, ഭാരതീയ ട്രൈബല്‍ പാര്‍ട്ടി-2, ആര്‍എല്‍ഡി-1, എന്നിവരും സര്‍ക്കാര്‍ പക്ഷത്താണ്.
124 അംഗങ്ങളുടെ പിന്തുണ
ഇത്തരത്തില്‍ ഇവരുടെയെല്ലാം കൂടെ കണക്കാക്കുമ്പോള്‍ 200 അംഗ നിയമസഭയില്‍ 124 അംഗങ്ങളുടെ പിന്തുണ അശോക് ഗെഹ്ലോട്ട് സര്‍ക്കാറിനുണ്ട്. പ്രതിപക്ഷത്ത് 76 പേര്‍ മാത്രമാണ് ഉള്ളത്. 72 പേരുടെ പിന്തുണയാണ് ബിജെപിക്ക് തനിച്ചുള്ളത്. രാഷ്ട്രീയ ലോക് താന്ത്രിക്ക് പാര്‍ട്ടി-3, സ്വതന്ത്രന്‍- എന്നിവരുടെ കൂടി പിന്തുണ ലഭിച്ചാലും പ്രതിപക്ഷത്തെ അംഗബലം 76 ല്‍ മാത്രമാണ് എത്തുക. അതായത് രണ്ടാമത്തെ സീറ്റില്‍ വിജയിക്കാന്‍ ബിജെപിക്ക് 27 പേരുടെ പിന്തുണ കൂടി അധികമായി വേണം.
30 കോടിവരെ
സര്‍ക്കാറിനെ അട്ടിമറിക്കാന്‍ എംഎല്‍എമാര്‍ 25 മുതല്‍ 30 കോടിവരെയണാ ബിജെപി വാഗ്ദാനം ചെയ്യുന്നതെന്നാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരോപിക്കുന്നത്. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുമ്പ് 10 കോടി നല്‍കാമെന്നും സര്‍ക്കാറിനെ അട്ടിമറിച്ചാല്‍ ബാക്കി തുക എന്നതുമാണ് വാഗ്ദാനമെന്നും അദ്ദേഹം അവകാശപ്പെട്ടു.
പൈലറ്റ് ദില്ലിയില്‍
അതിനിടെ, രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയായ സച്ചിന്‍ പൈലറ്റ് ദില്ലിയിലെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കാണാനാണ് പൈലറ്റ് ദല്‍ഹിയിലെത്തിയതെന്നാണ് സൂചന. എംഎല്‍എമാര്‍ക്കൊപ്പം റിസോര്‍ട്ടില്‍ കഴിഞ്ഞിരുന്ന സച്ചിന്‍ പൈലറ്റ് മുന്നറിയിപ്പൊന്നും ഇല്ലാതെയായിരുന്നു ദില്ലിയിലേക്ക് പുറപ്പെട്ടത്.
രാഹുല്‍ ഗാന്ധിയുമായി
ദേശീയ നേതൃത്വത്തില്‍ നിന്നും സന്ദേശം വന്നതിനെ തുടര്‍ന്നാണ് സച്ചിന്‍ പൈലറ്റിന്‍റെ യാത്രയെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വ്യക്തമാക്കാനാണ് പൈലറ്റിനെ ദില്ലിയിലേക്ക് വിളിപ്പിച്ചതെന്നാണ് സൂചന. രാഹുല്‍ ഗാന്ധിയുമായി അടുത്തബന്ധം പുലര്‍ത്തുന്ന നേതാവാണ് സച്ചിന്‍ പൈലറ്റ്.
മധ്യപ്രദേശില്‍ മാത്രമല്ല, മറ്റ് 2 സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് തന്ത്രം മെനയാന്‍ പ്രശാന്ത് കിഷോര്‍?