റിയൽ ഹീറോ; ആളിക്കത്തിയ തീയിൽ നിന്നും രക്ഷിച്ചത് 11 ജീവനുകൾ, രാജേഷ് ശുക്ലയ്ക്ക് അഭിനന്ദന പ്രവാഹം
ദില്ലി: ഞായറാഴ്ച പുലർച്ചെ ദില്ലിയിൽ ഉണ്ടായ തീപിടുത്തത്തിനിടെ ആളിക്കത്തിയ തീയിൽ നിന്നും രാജേഷ് ശുക്ല രക്ഷിച്ചത് 11 ജീവനുകൾ. സ്വന്തം ജീവൻ പോലും അവഗണിച്ചാണ് രാജേഷ് ശുക്ല കെട്ടിടത്തിനുളളിലേക്ക് ഓടിക്കയറിയത്. ദില്ലി അനന്ത് ഗഞ്ചിലെ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ 43 പേരാണ് മരിച്ചത്. തീ ആളിപ്പടർന്നപ്പോൾ ഫാക്ടറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന തൊഴിലാളികളാണ് കൊല്ലപ്പെട്ടത്.
പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത് ഒരു കൂട്ടം, അധികാര കേന്ദ്രീകരണം രൂക്ഷമാകുന്നുവെന്ന് രഘുറാം രാജന്
തീ ആളിപ്പടർന്ന ഫാക്ടറിയിലേക്ക് ആദ്യം പ്രവേശിച്ചത് ഫയർമാനായ രാജേഷ് ശുക്ലയായിരുന്നു.11 പേരെയാണ് രാജേഷ് ശുക്ല കെട്ടിടത്തിന് പുറത്തെത്തിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ രാജേഷ് ശുക്ലയ്ക്കും പരുക്കേറ്റിരുന്നു. കാലുകൾക്ക് പരുക്കേറ്റ അദ്ദേഹത്തെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കുകൾ പോലും അവഗണിച്ച് രക്ഷാപ്രവർത്തനം നടത്തിയ രാജേഷ് ശുക്ലയ്ക്ക് അഭിനന്ദ പ്രവാഹമാണ്.
ദില്ലി ആഭ്യന്തരമന്ത്രി സത്യേന്ദ്ര ജെയിൻ ആശുപത്രിയിൽ എത്തി രാജേഷ് ശുക്ലയെ സന്ദർശിച്ചു. ഫയർമാൻ രാജേഷ ശുക്ല യഥാർത്ഥ ഹീറോയാണ്. സ്വന്തം ജീവൻ പോലും അവഗണിച്ച് തീപടർന്ന ഫാക്ടറിയിലേക്ക് പ്രവേശിച്ച അദ്ദേഹം 11 ജീവനുകളാണ് രക്ഷിച്ചത്. എല്ലുകൾക്ക് പരുക്കേറ്റിട്ടും അവസാന നിമിഷം വരെ അദ്ദേഹം തന്റെ ജോലി തുടർന്നു. ധീരനായ നായകനെ സല്യൂട്ട് ചെയ്യുന്നു- സത്യേന്ദ്ര ജെയിൻ ട്വീറ്റ് ചെയ്തു. ആശുപത്രിയിൽ എത്തി രാജേഷ് ശുക്ലയെ സന്ദർശിക്കുന്ന ചിത്രവും ട്വീറ്റ് ചെയ്തിട്ടുണ്ട്.
പുലർച്ചെ 5.22ഓടെയാണ് തീപിടുത്തം ഉണ്ടായത്. മണിക്കൂറുകൾ നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിലാണ് തീയണച്ചത്. കെട്ടിടങ്ങൾ തിങ്ങി നിറഞ്ഞ പ്രദേശമായിരുന്നതിനാൽ രക്ഷാ പ്രവർത്തനത്തെ ഇത് ബാധിച്ചു. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് കേന്ദ്ര സർക്കാർ 2 ലക്ഷവും ദില്ലി സർക്കാർ 10 ലക്ഷവും നഷ്ച പരിഹാരം പ്രഖ്യാപിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.