രജനികാന്തിന് പിന്നിൽ ബിജെപി.. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒപ്പം.. തമിഴ്നാട് പിടിക്കാനുള്ള ബിജെപി തന്ത്രം!
ചെന്നൈ: ഒറ്റയ്ക്കും സഖ്യംചേര്‍ന്നും രാജ്യത്തെ 19 സംസ്ഥാനങ്ങളാണ് ബിജെപി ഭരിക്കുന്നത്. 14 ഇടങ്ങളിലാണ് ബിജെപി തനിച്ച് അധികാരത്തിലുള്ളത്. ദക്ഷിണ കേരളം മാത്രമാണ് ബിജെപിയെ അധികമങ്ങ് അടുപ്പിക്കാതെ നിര്‍ത്തുന്നത്. കേരളവും കര്‍ണാടകയും തമിഴ്‌നാടുമെല്ലാം കയ്യടക്കുക എന്നത് ബിജെപി ലക്ഷ്യമിടുന്നുണ്ട്.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപിന് വേണം.. പുതിയ ആവശ്യവുമായി കോടതിയിലേക്ക്!
കര്‍ണാടകയില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് വേണ്ടി കൊണ്ട് പിടിച്ച ശ്രമങ്ങള്‍ ബിജെപി നടത്തുന്നുണ്ട്. കേരളത്തില്‍ ബിജെപി അടുത്തിടെയൊന്നും പച്ചപിടിക്കുന്ന ലക്ഷണമില്ല. തമിഴ്‌നാട്ടിലും ബിജെപിക്ക് നേരിട്ടുള്ള കളിക്ക് സ്‌കോപ്പില്ല. ആര്‍കെ നഗറില്‍ നോട്ടയ്ക്കും പിന്നില്‍ പാര്‍ട്ടി പോയത് നാം കണ്ടതാണ്. ഈ സാഹചര്യത്തിലാണ് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം. ഇത് ബിജെപി തന്ത്രമാണ് എന്ന ആരോപണത്തെ അരക്കിട്ടുറപ്പിക്കുന്ന വിവരം പുറത്ത് വന്നിരിക്കുന്നു.
രജനിയുടെ രാഷ്ട്രീയ പ്രവേശം
തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഏറെ നാളുകള്‍ക്ക് മുന്‍പേ തന്നെ ഇറങ്ങാനും അടിത്തറയൊരുക്കാനും രജനീകാന്തിന് അവസരമുണ്ടായിരുന്നു. പക്ഷേ അന്നൊക്കെ താരം മടിച്ച് നിന്നു. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കും താരം തന്നെ നല്‍കിയ സൂചനകള്‍ക്കും ഒടുവിലാണ് രജനിയുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലേക്കും മത്സരിക്കുമെന്നും താരം വ്യക്തമാക്കിക്കഴിഞ്ഞു.
രജനികാന്ത് ബിജെപിക്കൊപ്പം
തന്റെ പാര്‍ട്ടി തനിച്ച് മത്സരിക്കും എന്നാണ് രജനികാന്ത് പ്രഖ്യാപിച്ചത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല എന്നതിന്റെ വ്യക്തമായ സൂചനകളാണ് പുറത്ത് വന്നിരിക്കുന്നത്. രജനീകാന്ത് രൂപം നല്‍കുന്ന പാര്‍ട്ടി എന്‍ഡിഎയുടെ ഭാഗമായിരിക്കും എന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷ തമിളിസൈ സൗന്ദര്‍രാജന്‍ പ്രഖ്യാപിച്ചിരിക്കുന്നു. 2019ലെ തെരഞ്ഞടുപ്പില്‍ രജനിയുടെ പാർട്ടി
ബിജെപിക്കൊപ്പം മത്സരിക്കുമെന്നും തമിളിസൈ സൗന്ദര്‍രാജന്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
ഒരേ മുദ്രാവാക്യങ്ങൾ
തന്റെ രാഷ്ട്രീയ പ്രവേശനം ഞായറാഴ്ച രജനീകാന്ത് പ്രഖ്യാപിച്ചപ്പോള്‍ തന്നെ സൗന്ദര്‍രാജന്‍ അതിനെ സ്വാഗതം ചെയ്തിരുന്നു. സല്‍ഭരണത്തിനും അഴിമതിക്കെതിരെയുമുള്ള രജനീകാന്തിന്റെ രാഷ്ട്രീയ അരങ്ങേറ്റത്തിന് സ്വാഗതം എന്നായിരുന്നു തമിളിസൈ പ്രതികരിച്ചത്. ബിജെപി ഉയര്‍ത്തുന്ന മുദ്രാവാക്യവും രജനിയുടേതിന് സമാനമാണ് എന്നും ബിജെപി അദ്ധ്യക്ഷ പ്രതികരിക്കുകയുണ്ടായി.
വലത്തോട്ട് ചരിഞ്ഞ് രജനി
ദ്രാവിഡ രാഷ്ട്രീയത്തോടാണ് തമിഴ് ജനത എന്നും ആഭിമുഖ്യം കാണിച്ചിരുന്നത്. എന്നാല്‍ രജനീകാന്തിന്റെ ചരിവ് വലത്തോട്ടാണ്.രജനീകാന്ത് മുന്നോട്ട് വെയ്ക്കുന്നത് ആത്മീയ രാഷ്ട്രീയമാണ് എന്നതും പുതിയ പാര്‍ട്ടി ഏത് പക്ഷത്തായിരിക്കും എന്നതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്. രാഷ്ട്രീയ പ്രഖ്യാപനം നടത്തിയ പ്രസംഗത്തില്‍ തമിഴ്‌നാട് സര്‍ക്കാരിനെ വിമര്‍ശിച്ച രജനി കേന്ദ്രത്തിനെതിരെ സംസാരിച്ചില്ല എന്നതും ഓര്‍ക്കണം.
ബിജെപിയോട് ചേർത്ത് പ്രചാരണം
നേരത്തെ തന്നെ രജനികാന്തിനെ ബിജെപിയോട് ചേര്‍ത്ത് നിരവധി വാര്‍ത്തകള്‍ വ്ന്നിരുന്നു. രജനീകാന്ത് ബിജെപിയില്‍ ചേരുന്നു എന്ന തരത്തിലൊക്കെ വാര്‍ത്തകള്‍ വന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബിജെപി, ആര്‍എസ്എസ് നേതാക്കളമായി രജനീകാന്ത് കൂടിക്കാഴ്ചകള്‍ നടത്തിയത് താരം ബിജെപിയില്‍ ചേരുന്നുവെന്നുള്ള പ്രചരണത്തിന് ബലമേകി. എന്നാല്‍ താന്‍ സ്വന്തം പാര്‍ട്ടി രൂപീകരിക്കുകയാണ് എന്ന് രജനി തന്നെ പിന്നീട് സൂചനകള്‍ നല്‍കി.
ബിജെപിക്ക് വളരാൻ
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നില്‍ ബിജെപി തന്നെയാണ് എന്ന് ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ രജനീകാന്തിനെ മുന്നില്‍ നിര്‍ത്തിയുള്ള കളിയാവും ബിജെപി ഇനി കളിക്കുക എന്നതുറപ്പാണ്. ബിജെപിയുടെ രാഷ്ട്രീയത്തോടെ കേരളത്തെപ്പോലെ തന്നെ താല്‍പര്യം ഇല്ലാത്തവരാണ് തമിഴ് ജനത. അതുകൊണ്ട് തന്നെ രജനീകാന്തിന്റെ സ്വാധീനം സംസ്ഥാനത്തെ ബിജെപിയുടെ വളര്‍ച്ചയ്ക്ക് ഉപയോഗപ്പെടുത്താനാവും പാര്‍ട്ടി ശ്രമിക്കുക.
പുതിയ പരീക്ഷണത്തിന് ബിജെപി
നിലവില്‍ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെയെ കൂടെ നിര്‍ത്താനുള്ള ശ്രമങ്ങള്‍ ബിജെപി നടത്തിയിരുന്നു. എന്നാല്‍ ജയലളിതയുടെ മരണശേഷം പാര്‍ട്ടിയിലും സര്‍ക്കാരിലും നടന്ന പടലപ്പിണക്കങ്ങളും മറുകണ്ടം ചാടലുമെല്ലാം അണ്ണാഡിഎംകെയുടെ ശോഭ കെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രജനിയെ മുന്‍നിര്‍ത്തി ബിജെപി പുതിയ പരീക്ഷണത്തിന് ഇറങ്ങുന്നത്. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ രജനിയെ ഒപ്പം നിര്‍ത്തി മോശമല്ലാത്ത സീറ്റുകള്‍ തമിഴ്‌നാട്ടില്‍ നിന്നും നേടാന്‍ ബിജെപി ലക്ഷ്യമിടുന്നുണ്ട്.