എഫ്ഇഎഫ്എസ്ഐക്ക് 50 ലക്ഷം നൽകി രജിനികാന്ത്: കൈത്താങ്ങുമായി സൂര്യയും കാർത്തിയും മക്കൾ സെൽവനും
ചെന്നൈ: കൊറോണ വൈറസ് വ്യാപനത്തിനിടെ ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൌത്ത് ഇന്ത്യ യൂണിയൻ വർക്കേഴ്സിന് 50 ലക്ഷം പ്രഖ്യാപിച്ച് തമിഴ് നടൻ രജനികാന്ത്. എഫ്ഇഎഫ്എസ്ഐ ജീവനക്കാരുടെ ക്ഷേമപ്രവർത്തനങ്ങൾക്കുള്ള 25% തുകയും സംഭാവനയായി നൽകിയിട്ടുള്ളത് രജനീകാന്താണ്. കൊറോണ വൈറസ് ബാധയോടെ സിനിമാ നിർമാണ മേഖല സ്തംഭിച്ചതോടെയാണ് നീക്കം. രാവും പകലും തമിഴ് സിനിമയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവർക്ക് സെലിബ്രിറ്റികൾ പിന്തുണയറിയിക്കണമെന്ന പ്രസിഡന്റ് ആർകെ സെൽവമണിയുടെ അഭ്യർത്ഥനയെത്തുടർന്നാണ് സഹായ പ്രവാഹമെത്തിയത്.
രോഗം നൽകിയ ആൾ മരിച്ചു; പക്ഷേ, ഈ മലയാളികൾക്ക് ഭയമില്ല... ഹൃദയത്തിൽ തൊടുന്ന കുറിപ്പ്
നടന്മാരുടെ കൈത്താങ്ങ്
തമിഴ് നടന്മാരായ സൂര്യ, കാർത്തി, ശിവകുമാർ എന്നിവർ ചേർന്ന് 10 ലക്ഷം രൂപയാണ് എഫ്ഇഎഫ്എസ്ഐ ജീവനക്കാരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി നൽകിയത്. ശിവകാർത്തികേയൻ 10 ലക്ഷവും നൽകിയിരുന്നു. ചൊവ്വാഴ്ച നടൻ പ്രകാശ് രാജ് 150 കിറ്റ് അരിയും ജീവനക്കാർക്കായി വിതരണം ചെയ്തിരുന്നു. പാർത്ഥിപൻ 250 കിറ്റ് അരിയും മനോ ബാല പത്ത് 25 കിലോ വീതമുള്ള പത്ത് കിറ്റ് അരിയുമാണ് വാങ്ങി നൽകിയത്.
ജീവനക്കാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക്
വിജയ് സേതുപതിയും സംവിധായകൻ ആർകെ സെൽവമണിയും പത്ത് ലക്ഷം രൂപ വീതം എഫ്ഇഎഫ്എസ്ഐ ജീവനക്കാർക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിന് വേണ്ടി പണം സംഭാവനയായി നൽകിയിരുന്നു. സിനിമാ മേഖല പൂർണമായി അടച്ചിട്ടതോടെ ദിവസ വേതനക്കാരെ സഹായിക്കുന്നതിന് വേണ്ടിയാണ് നടന്മാരുടെ സാമ്പത്തിക പിന്തുണ.
സംസ്ഥാനത്ത് നിരോധനാജ്ഞ
തമിഴ്നാട്ടിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിച്ചതോടെ രോഗപ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. ഇതോടെ പൊതുസ്ഥലങ്ങളിൽ അഞ്ചിലധികം പേർ കൂടിനിൽക്കുന്നതിന് വിലക്കും പ്രാബല്യത്തിൽ വന്നിട്ടുണ്ട്. സംസ്ഥാനത്ത് നടന്നുവന്നിരുന്ന സിനിമാ ഷൂട്ടിംഗ് നിർത്തിവെച്ചതോടെ ഈ രംഗത്ത് പ്രവർത്തിക്കുന്ന ദിവസ വേതനക്കാരായ നിരവധി പേർക്കാണ് തിരിച്ചടിയായിട്ടുള്ളത്. ഇതോടെയാണ് ജീവനക്കാർക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിനായി സാമ്പത്തികമായി സംഭാവന നൽകാൻ എഫ്ഇഎഫ്എസ്ഐ പ്രസിഡന്റ് ആവശ്യപ്പെട്ടത്.
തമിഴ്നാട് അടച്ചിടും
ചൊവ്വാഴ്ച വൈകിട്ട് ആറ് മണി മുതൽ തമിഴ്നാട് അടച്ചിടുമെന്നാണ് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രഖ്യാപിച്ചത്. മാർച്ച് 24 മുതൽ 31 വരെ നിരോധനാജ്ഞയും സംസ്ഥാനത്ത് നിലലിവുണ്ട്. എല്ലാ ജില്ലാ അതിർത്തികളും ഇതോടെ അടച്ചിമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ പാൽ, പച്ചക്കറി, ഇറച്ചി, മത്സ്യം, മരുന്ന് എന്നിവയ്ക്ക് നിയന്ത്രണങ്ങളിൽ നിന്ന് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മാളുകളും മാർക്കറ്റുകളും പൂർണമായും അടഞ്ഞുകിടക്കും. സർക്കാർ ഓഫീസുകളിൽ അവശ്യസേവനങ്ങൾ മാത്രമേ തുറന്ന് പ്രവർത്തിക്കൂ. എല്ലാ സ്വകാര്യ സ്ഥാപനങ്ങളോടും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനമൊരുക്കാൻ സർക്കാർ നേരത്തെ തന്നെ നിർദേശിച്ചിരുന്നു.
Recommended Video
പുറത്തുവരാനുള്ളത് 40 ഫലങ്ങൾ
സംസ്ഥാനം അടച്ചിടുന്ന കാലയളവിൽ പൊതുഗതാഗത സംവിധാനങ്ങൾക്ക് പുറമേ ടാക്സികൾ, സ്വകാര്യ വാഹനങ്ങൾ എന്നിവയെയും നിരത്തിലിറങ്ങാൻ അനുവദിക്കില്ലെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാത്തരം നിർമാണ പ്രവൃത്തികളും നിർത്തിവെച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ 89 പേരാണ് കൊറോണ ബാധയെന്ന സംശയത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. നിലവിൽ 9266 കിടക്കകളുള്ള ഐസോലേഷൻ വാർഡാണ് കൊറോണ രോഗികളെ ചികിത്സിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാനത്തെ ലാബുകളിൽ 552 സാമ്പിളുകൾ പരിശോധിച്ചതിൽ 503 ഫലങ്ങളും നെഗറ്റീവാണ്. ഒമ്പത് പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 40 പേരുടെ ഫലങ്ങൾ കൂടി പുറത്തുവരാനുണ്ട്. ഒരാൾ മാത്രമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.