രാജീവ് ഗാന്ധി വധക്കേസ്: നളിനി മുരുകൻ മനുഷ്യാവകാശ കമ്മീഷനിൽ, ആവശ്യം മോചനം!!
യുഎന്‍എച്ച്ആർസിയുടെ ഹൈക്കമ്മീഷണർക്കാണ് നളിനി പരാതി അയച്ചിട്ടുള്ളത്
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന പ്രതി ഐക്യരാഷ്ട്ര സഭയെ സമീപിച്ചു. ജീവപര്യന്തത്തിന് വിധിക്കപ്പെട്ട നളിനി മുരുകനാണ് ജയിൽ മോചനം ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിട്ടുള്ളത്. ഇതിനകം തന്നെ 26 വർഷം ജയിലില്‍ കഴിഞ്ഞ നളിനി തന്നെ മോചിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാരിനെ സമീപിക്കണമെന്ന ആവശ്യമാണ് കമ്മീഷന് മുമ്പാകെ വച്ചിട്ടുള്ളത്.
ജനീവയിലെ യുഎന്‍എച്ച്ആർസിയുടെ ഹൈക്കമ്മീഷണർക്കാണ് നളിനി പരാതി അയച്ചിട്ടുള്ളത്. കഴിഞ്ഞ 16 വർഷത്തിലേറെയായി താൻ തമിഴ്നാട് സർക്കാരിൽ നിന്നും കേന്ദ്രസർക്കാരിൽ നിന്നും വിവേചനം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും താൻ 2001ന് മുമ്പ് തന്നെ ജയിൽ മോചിതയാവേണ്ടതായിരുന്നുവെന്നും നളിനി പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ശ്രീലങ്കൻ തമിഴ്വംശജനായ ഭർത്താവ് ശ്രീഹരൻ എന്ന മുരുഗനും രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവിലാണെന്നും പരാതിയിൽ പറയുന്നു.
അറസ്റ്റ് ചെയ്യുമ്പോൾ ഗർഭിണി
1991 ജൂൺ 13ന് അറസ്റ്റ് ചെയ്യപ്പെടുമ്പോൾ താൻ ഗര്‍ഭിണിയായിരുന്നുവെന്നും 1992ൽ ജയിലില്‍ വച്ചാണ് മകൾക്ക് ജന്മം നല്‍കിയതെന്നും മകൾ ബന്ധുക്കള്‍ക്കൊപ്പം ബ്രിട്ടനിലാണെന്നും നളിനി ചൂണ്ടിക്കാണിക്കുന്നു.
നീതി ലഭിച്ചില്ല!!
ജീവപര്യന്തം ശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട് 26 വർഷത്തോളം ജയിലില്‍ കഴിഞ്ഞ ഏക വനിതാ തടവുകാരി താനാണെന്നും നളിനി മനുഷ്യാവകാശ കമ്മീഷനയച്ച പരാതിയില്‍ പറയുന്നു. മഹാത്മഗാന്ധി വധക്കേസിലെ കുറ്റവാളി നാഥുറാം വിനായക് ഗോഡ്സെ 1965ല്‍ ജയില്‍ മോചിതനായെന്നും പിന്നീട് നാടുകടത്തുകയായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
രാജീവ് ഗാന്ധി വധം
1991 മെയ് 21 ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പുത്തൂരിൽ വച്ചാണ് എല്‍ടിടിഇയുടെ ചാവേറുകൾ രാജീവ് ഗാന്ധിയെ വധിക്കുന്നത്. ആദ്യം കേസിലെ 29 കുറ്റവാളികള്‍ക്ക് ശിക്ഷ വിധിച്ചെങ്കിലും പിന്നീട് 19 പേരെ കുറ്റവിമുക്തരാക്കിയ കോടതി ശേഷിക്കുന്ന മൂന്നുപേരുടെ ശിക്ഷ ജീവപര്യന്തമായി ഇളവുചെയ്യുകയായിരുന്നു. നളിനിയും ഭർത്താവ് മുരുഗനും ഉൾപ്പെടെ നാല് പേർക്കായിരുന്നു 1998ൽ വധശിക്ഷ വിധിച്ചത്
ശിക്ഷയിൽ ഇളവ്
2000 ഏപ്രിലിൽ സോണിയാ ഗാന്ധിയുടെ അപ്പീലിന്മേൽ തമിഴ്നാട് ഗവർണറാണ് നളിനിയുടെ വധശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തത്. തുടർന്ന് 2014ല്‍ കേസിൽ ഇടപെട്ട സുപ്രീം കോടതി മറ്റ് മൂന്ന് കുറ്റവാളികളുടേയും വധശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തു. ഇവർ സമർപ്പിച്ച ദയാഹർജിയിൽ 11 വർഷത്തിന് ശേഷമാണ് നടപടിയുണ്ടാകുന്നത്.
രാജീവ് ഗാന്ധിയെ വധിച്ചത് ആരാണ്
സംഭവത്തിന് പിന്നിൽ എല്‍ടിടിഇ അല്ലെന്നാണ് രാജീവ് ഗാന്ധി വധത്തിന് ശേഷം റോ തലവൻ വ്യക്തമാക്കിയത്. കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച പല സൂചനകളും എൽടിടിഇയിലേയ്ക്ക് നീളുന്നതായിരുന്നു. ഇക്കാര്യങ്ങള്‍ റോ തലവനെ അറിയിച്ചിരുന്നുവെങ്കിലും സംഭവത്തിന് പിന്നിൽ സിഐഎ ആണെന്ന നിഗമനത്തിലായിരുന്നു റോ. വ്യാജ വാർത്ത നല്കി തങ്ങളുടെ അന്വേഷണത്തെ റോ വഴിതെറ്റിക്കുകയായിരുന്നുവെന്നാണ് സിബിഐ ഉദ്യോഗസ്ഥർ ആരോപിക്കുന്നത്.
വീഡിയോ അപ്രത്യക്ഷം
ശ്രീപെരുമ്പത്തൂരിൽ രാജീവ് ഗാന്ധി എത്തിയതിന് ശേഷമുള്ള ഒരു വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. രാജീഗാന്ധി കൊലചെയ്യപ്പെടുന്നതിന് തൊട്ടുമുമ്പുള്ള വീഡിയോ പിന്നീട് അപ്രത്യക്ഷമാവുകയായിരുന്നു. എന്നാൽ എവിടെയും ഹാജരാക്കാത്ത ഈ വീഡിയോ മനഃപ്പൂർവ്വം നീക്കം ചെയ്യുകയായിരുന്നുവെന്നും രഘോത്തമന്‍ ചൂണ്ടിക്കാണിക്കുന്നു. മുതിർന്ന ഒരു പോലീസ് ഉദ്യോഗസ്ഥനാണ് വീഡിയോ ടേപ്പ് ഒളിപ്പിച്ചതെന്നും ചാവേറായി പൊട്ടിത്തെറിച്ച ധനുവിന്റെ ദൃശ്യങ്ങൾ ടേപ്പിൽ ഉണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ ഇന്റലിജൻസ് ഏജൻസികളെക്കാൾ മാധ്യമപ്രവർത്തകരാണ് സഹായിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.