രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് പരോൾ; 28 വർഷത്തിന് ശേഷം ഇതാദ്യം, വ്യാഴാഴ്ച പുറത്തിറങ്ങും!
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ശ്രീഹരന് പരോൾ. 28 വർഷമായി ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനിക്ക് ആദ്യമായാണ് ഇത്രയും ദിവസം നീണ്ടു നിൽക്കുന്ന പരോൾ ലഭിക്കുന്നത്. മദ്രാസ് ഹൈക്കോടതിയാണ് പരോൾ അനുവദിച്ചത്. മുപ്പത്ത് ദിവസത്തേക്കാണ് നളിനി പരോളിനിറങ്ങുന്നത്.
മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് പരോൾ അനുവദിച്ചിരിക്കുന്നത്. ആറ് മാസത്തെ പരോളിനായിരുന്നു നളിനി അപേക്ഷിച്ചത് എന്നാൽ മുപ്പത് ദിവത്തെ പരോൾ മാത്രമേ മദ്രാസ് ഹൈക്കോടതി അനുവദിച്ചിട്ടുള്ളൂ. ജുലൈ അഞ്ചിനായിരുന്നു മകളുടെ വിവാഹ ആവശ്യത്തിനുള്ള തയ്യാറെടുപ്പുകൾക്കായി 30 ദിവസത്തെ പരോൾ അനുവദിച്ചത്.

മീഡിയയുമായി സംസാരിക്കരുത്...
പരോൾ കാലാവധിയായ മുപ്പത് ദിവസം നളിനി മീഡിയയുമായി സംസാരിക്കരുത്. പരോൾ കാലാവധിയിൽ കർശന നിബന്ധനകളാണ് കോടതി മുന്നോട്ട് വച്ചിരിക്കുന്നത്. 28 വർഷത്തിനിടയിൽ ആദ്യമായാണ് നളിനി ജിയലിൽ നിന്ന് പുറത്തിറങ്ങുന്നത്. പിതാവിന്റെ മരണാന്തര കർമ്മങ്ങൾക്ക് പങ്കെടുക്കാൻ 2006ൽ 12 മണിക്കൂർ പരോൾ അനുവദിച്ചിരുന്നു. ആദ്യമായി ഇത്രയും നീണ്ടു നിൽക്കുന്ന പരോൾ അനുവദിക്കുന്നത്.

വ്യാഴാഴ്ച പുറത്തിറങ്ങും
നളിനി വ്യാഴാഴ്ച രാവിലെ ജയിലിൽ നിന്ന് പുറത്തിറങ്ങും. ജയിലിന് പുറത്ത് അവരുടെ ബന്ധുക്കൾ സ്വീകരിക്കാനുണ്ടാകും. മകളുടെ വിവാഹത്തിന്റെ ഒരുക്കങ്ങെല്ലാം നളിനി നടത്തിയിട്ടുണ്ട്. വെല്ലൂർ ജയിലിലാണ് മകൾ പിറന്നത്. യുകെയിലായിരുന്നു വിദ്യാഭ്യാസം. മെഡിക്കൽ പ്രൊഫഷണലാണ് മകൾ.

മോചനത്തിനായുള്ള ശ്രമങ്ങൾ
തന്റെ മോചനത്തിനായി തമിഴ്നാട് ഗവർണർക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് നളിനി നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. 2018 സെപ്തംബർ 9ന് രാജീവ് ഗാന്ധി വധക്കേസ് പ്രതികളായ നളിനി അടക്കമുള്ള ആറ് പേരെ മോചിപ്പിക്കാൻ തമിഴ്നാട് മന്ത്രിസഭ കൗൺസിൽ ഗവർണറിൽ നിന്ന് ഉപദേശം തേടിയിരുന്നു.

താമസം സതുവാചാരയിൽ
ചെന്നൈയിൽ നിന്ന് 140 കിലോ മീറ്റർ മാറി വെല്ലൂർ പട്ടണത്തിലാണ് നളിനി താമസിക്കുക. വിവാഹാവശ്യത്തിനായി ഒരു വീട് വാടകയ്ക്കെടുത്തിട്ടുണ്ട്. മകൾ ഹരിത ശ്രീഹരൻ, അമ് പദ്മാവതി, സഹോദരി കല്ല്യാണി, സഹോദരൻ ഭാഗ്യനാഥൻ എന്നിവരോടൊപ്പമായിരിക്കും ഒരു മാസം നളിനി താമിക്കുന്നത. ചെന്നൈയിലെ റോയപേട്ടയിലെ വീട്ടിലേക്ക് നളിനി പോകില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

1991 ലെ ചാവേറാക്രമണം
1991ലാണ് ചാവേർ സ്ഫോടനത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. ഈ കേസിൽ ടാഡ കോടതിയും സുപ്രീംകോടതിയും നളിനിക്ക് വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ 2000ൽ വധശിക്ഷ ജീവപര്യന്തമായി തമിഴ്നാട് സർക്കാർ വെട്ടിക്കുറയ്ക്കുകയായിരുന്നു. നേരത്തെ ശിക്ഷാ ഇളവ് തേടി നളിനി ദേശീയ വനിതാ കമ്മീഷനെ സമീപിച്ചിരുന്നു. 25 വര്‍ഷത്തോളം തടവ് ശിക്ഷ അനുഭവിച്ച് കഴിഞ്ഞ തനിക്ക് ഇക്കാര്യം പരിഗണിച്ച് ജയില്‍മോചനം നല്‍കണമെന്നായിരുന്നു നളിനിയുടെ അഭ്യര്‍ത്ഥന. അഭിഭാഷകന്‍ പി. പുകഴേന്തി വഴിയാണ് നളിനി വനിതാ കമ്മീഷനെ സമീപിച്ചിരുന്നത്.












Click it and Unblock the Notifications